'ജയിലില്‍ രാജേഷ് സാറിനെ കണ്ടു; പരാതികള്‍ എഫ്.ഐ.ആര്‍ ആകാതെ നോക്കണം; കേസ് കൊടുത്താന്‍ ഫണ്ട് കിട്ടാനുള്ള കാലതാമസം മനസ്സിലാക്കണം'; കേസ് കുറയ്ക്കാന്‍ ജയിലില്‍ നിന്നും ഫാംഫെഡ് ചെയര്‍മാന്റെ ശ്രമം; 250 കോടിയുടെ നിക്ഷേപ തട്ടിപ്പില്‍ ഇഡി അന്വേഷണും വന്നേക്കും

'ജയിലില്‍ രാജേഷ് സാറിനെ കണ്ടു; പരാതികള്‍ എഫ്.ഐ.ആര്‍ ആകാതെ നോക്കണം

Update: 2025-05-28 08:49 GMT

തിരുവനന്തപുരം: 250 കോടിയുടെ നിക്ഷേപ തട്ടിപ്പു കേസില്‍ ഫാം ഫെഡ് ചെയര്‍മാന്‍ കൂടുതല്‍ കേസുകള്‍ ഒഴിവാക്കാന്‍ ശ്രമം ഊര്‍ജ്ജിതമാക്കി. ജയിലില്‍ കഴിയുന്ന ചെയര്‍മാന്‍ രാജേഷ് പിള്ള കൂടുതല്‍ പരാതികള്‍ എഫ്‌ഐആര്‍ ആകാതിരിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. ഇതിന് വേണ്ടിയുള്ള ലോബിയിംഗ് നടത്താന്‍ ഫാംഫെഡിലെ ചില ജീവനക്കാര്‍ വഴി നടത്തുന്ന വിവരങ്ങളും പുറത്തുവന്നു. പരാതികള്‍ എഫ്.ഐ.ആര്‍ ആകാതെ നോക്കണമെന്നാണ് ജയിലില്‍ കഴിയുന്ന ചെയര്‍മാന്‍ രാജേഷ് പിള്ള ജീവനക്കാരോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഫാം ഫെഡ് ജീവനക്കാരുടെ വാട്‌സ് ആപ്പ് ഗ്രൂപ്പിലാണ് ഇത്തരം സന്ദേശം ഒരു ജീവനക്കാരന് ഇട്ടത്.

രാജേഷ് പിള്ളയെ കണ്ടതിന് ശേഷമാണ് ഈ നിലപാട് സ്വീകരിക്കുന്നത് എന്നാമണ് സന്ദേശത്തില്‍ പറയുന്നത്. കേസ് കൊടുത്താന്‍ ഫണ്ട് കിട്ടാനുള്ള കാലതാമസം ഉണ്ടാകുമെന്ന് പരാതിക്കാരോട് പറയണമെന്നാണ് രാജേഷ് പിള്ളയും കൂട്ടരും പറയുന്നത്. ഈ ഭീഷണിയില്‍ കൂടുതല്‍ കേസുകള്‍ ഒഴിവാക്കാന്‍ സാധിക്കുമെന്നാണ് കണക്കുകൂട്ടല്‍. ഇതിനിടെ ഇന്നലെ രണ്ട് കേസ് കൂടി ഫാം ഫെഡ് മേധാവിമാര്‍ക്കെതിരെ തിരുവനന്തപുരം മ്യൂസിയം പോലീസ് രജിസ്റ്റര്‍ ചെയ്തു.

തട്ടിപ്പിന് ഇരയായവരുടെ കൂടുതല്‍ വിവരങ്ങള്‍ പോലീസ് തേടുന്നുണ്ട്. പണം കിട്ടാനുള്ള 43 പേരുടെ വിവരങ്ങളാണ് പോലീസിന് ലഭിച്ചിരിക്കുന്നത്. പാലക്കാട്ടും തൃശ്ശരും മാത്രമായി നൂറില്‍പ്പരം ആളുകളാണ് കബളിപ്പിക്കപ്പെട്ടത്. കോടികളുടെ കള്ളപ്പണ ഇടപാട് അടക്കം നടന്നുവെന്ന ആക്ഷേപത്തിന്റെ പശ്ചാത്തലത്തില്‍ ഇഡി അന്വേഷണവും ഫാംഫെഡിനെതിരെ വന്നേക്കും. ഫാംഫെഡിനെതിരെ പരാതികള്‍ ഇഡിക്ക് ലഭിച്ചിട്ടുണ്ട്. അതേസമയം കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ അടക്കം വലിയ വീഴ്ച്ചകളാണ് പോലീസിന് ഉണ്ടാതെന്നും ആക്ഷേപമുണ്ട്. കേസിലെ പ്രതികളായ ധന്യ, ഷൈനി, മഹാവിഷ്ണു എന്നിവര്‍ ഒളിവിലാണ്.

കാലാവധി അവസാനിച്ചിട്ടും നിക്ഷേപത്തുകയായ 24 ലക്ഷം രുപയും പലിശയും നല്‍കിയില്ലെന്ന കവടിയാര്‍ സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ചെയര്‍മാന്‍ സി. രാജേഷ് പിള്ള, മാനേജിംഗ് ഡയറക്ടര്‍ അഖിന്‍ ഫ്രാന്‍സിസ് എന്നിവരെ തിരുവനന്തപുരം മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടെയാണ് തട്ടിപ്പിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. കോഴിക്കോട് ആസ്ഥാനമായ ഫാം ഫെഡ് 12.5% പലിശ വാഗ്ദാനം ചെയ്താണ് കോടികള്‍ നിക്ഷേപമായി സ്വീകരിച്ചത്.

കേന്ദ്രസര്‍ക്കാര്‍ രജിസ്ട്രേഷനോടെ പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ ആദ്യ മള്‍ട്ടി സ്റ്റേറ്റ് കാര്‍ഷിക സൊസൈറ്റി എന്ന പ്രചാരണത്തോടെ 2008ലാണ് സംസ്ഥാന വ്യാപകമായി സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ചത്. 25,000 രൂപ വീതമുള്ള നിക്ഷേപത്തിന് ബാങ്ക് നിരക്കില്‍ പലിശയും ഒരാള്‍ക്ക് നറുക്കെടുപ്പിലൂടെ അഞ്ച് ലക്ഷം രൂപ സമ്മാനവുമായിരുന്നു അംഗങ്ങള്‍ക്ക് വാഗ്ദാനം. വാട്സാപ് ഗ്രൂപ്പുകള്‍ ഉണ്ടാക്കി അംഗങ്ങളെ പ്രേരിപ്പിച്ചെങ്കിലും വിശ്വാസ്യത നഷ്ടപ്പെട്ടതിനാല്‍ ഭൂരിപക്ഷം പേരും പണം നല്‍കാന്‍ തയാറാകാഞ്ഞതോടെ പദ്ധതി പൊളിയുകയായിരുന്നു. സ്ഥാപനം ഗുരുവായൂരില്‍ നിന്ന് 50 കോടി തട്ടിയെന്നാണ് നിക്ഷേപകര്‍ ആരോപിക്കുന്നത്.

കേന്ദ്ര സഹകരണ മന്ത്രാലയത്തിന്റെ കീഴില്‍ റജിസ്റ്റര്‍ ചെയ്ത ഫാം ഫെഡ് 2008ലാണ് പ്രവര്‍ത്തനം തുടങ്ങിയത്. ഫാംഫെ ബസാര്‍ എന്ന പേരില്‍ സൂപ്പര്‍ മാര്‍ക്കറ്റുകളും ആരംഭിച്ചു. കോഴിക്കോട് നടക്കാവില്‍ ആയിരുന്നു ആദ്യശാഖ. സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖല കേരളത്തിലുടനീളം വ്യാപിപ്പിക്കാനായി കോടികള്‍ ചെലവഴിച്ച് പരസ്യം ചെയ്തെന്നും പൊലീസ് പറഞ്ഞു.

ഗുരുവായൂരിലും ഫാം ഫെഡ് തട്ടിപ്പ് നടത്തിയെന്ന പരാതിയുമായി നിരവധി നിക്ഷേപകര്‍ രംഗത്ത് വന്നു. മുന്നൂറോളം പേരില്‍ നിന്നായി 50 കോടിയിലധികം തട്ടിപ്പ് നടത്തിയതായി ആരോപണം. ഇത് സംബന്ധിച്ച് 14 പരാതികളാണ് ഗുരുവായൂര്‍ ടെമ്പിള്‍ പൊലീസില്‍ ലഭിച്ചത്. പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തു. സതേണ്‍ ഗ്രീന്‍ ഫാമിംഗ് ആന്‍ഡ് മാര്‍ക്കറ്റിംഗ് മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ കിഴക്കേനടയിലെ റെയില്‍വേ ഗേറ്റിനു സമീപം ആര്‍ വി ടവറില്‍ പ്രവര്‍ത്തിക്കുന്ന ബ്രാഞ്ചിനെതിരെയാണ് പരാതി. ഇതുവരെ അഞ്ചു കോടിയുടെ തട്ടിപ്പ് നടന്നുവെന്ന പരാതി ലഭിച്ചതായി ടെമ്പിള്‍ എസ്.എച്ച്.ഒ. ജി. അജയകുമാര്‍ പറഞ്ഞു. തവണകളായി 55 ലക്ഷം രൂപ നല്‍കിയിട്ട് മുതലും പലിശയും ലഭിക്കാത്ത അവസ്ഥയാണെന്ന് ഗുരുവായൂര്‍ സ്വദേശി കൃഷ്ണദാസ് പറഞ്ഞു.

നാലുവര്‍ഷം മുമ്പ് പ്രവര്‍ത്തനമാരംഭിച്ച ബ്രാഞ്ച് 12.5 ശതമാനം പലിശ വാഗ്ദാനം ചെയ്ത് ഗുരുവായൂരിലും പരിസരപ്രദേശങ്ങളിലുമുള്ള മുന്നൂറോളം പേരില്‍ നിന്ന് നിക്ഷേപം സ്വീകരിച്ചു. കഴിഞ്ഞ ആറുമാസം മുമ്പ് വരെ നിക്ഷേപകര്‍ക്ക് കൃത്യമായി പലിശ ലഭിച്ചിരുന്നു. ബ്രാഞ്ച് പ്രവര്‍ത്തനമാരംഭിക്കുമ്പോള്‍ 11 ജീവനക്കാരുണ്ടായിരുന്നതില്‍ ഇപ്പോള്‍ 7 ജീവനക്കാര്‍ മാത്രമാണുള്ളത്. ആറുമാസമായി ശമ്പളം ലഭിച്ചിട്ടില്ലെന്ന് ഇവര്‍ പറയുന്നു. കെട്ടിട വാടകയും മുടങ്ങിയതിനാല്‍ സ്ഥാപനം അടച്ചിട്ടിരിക്കുകയാണ്. ഫോര്‍ത്ത് എന്ന ചാനല്‍ തുടങ്ങി നിരവധി മാധ്യമപ്രവര്‍ത്തകെ എത്തിച്ചതും ഫാം ഫെഡിന്റെ അണിയറക്കാരാണ്.

Tags:    

Similar News