എതിര്‍ചേരിയിലുളളളവരുമായി ബന്ധം സ്ഥാപിച്ചത് ഇഷ്ടമായില്ല; യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച് ഗുണ്ടാ സംഘം; അഞ്ച് പേര്‍ പിടിയില്‍; പിടിയിലായത് ബെംഗ്ലുരുവിലെ ബെന്നഘട്ടയിലുളള ഫാം ഹൗസില്‍ നിന്ന്; രണ്ട് പേര്‍ക്കായി തിരിച്ചില്‍

Update: 2025-02-15 02:27 GMT

തിരുവനന്തപുരം: യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി സുഹ്യത്തുക്കളും സംഘവും ചേര്‍ന്ന് മുറിക്കുളളില്‍ പൂട്ടിയിട്ട് ക്രൂരമായി മര്‍ദിച്ചു വഴില്‍ ഉപേക്ഷിച്ച ഏഴംഗ സംഘത്തിലെ അഞ്ചുപേരെ തിരുവല്ലം പോലീസ് അറസ്റ്റുചെയ്തു. സംഭവത്തിനുശേഷം രക്ഷപ്പെട്ട പ്രതികളെ ബെംഗ്ലുരുവിലെ ബെന്നഘട്ടയിലുളള ഫാം ഹൗസില്‍ നിന്നാണ് അറസ്റ്റുചെയ്തത്.

വണ്ടിത്തടം പാലപ്പൂര് സ്വദേശി മനുകുമാര്‍(31), അട്ടക്കുളങ്ങര കരിമഠം സ്വദേശി ധനുഷ്(20), അമ്പലത്തറ സ്വദേശി രോഹിത്(29), മലയിന്‍കീഴ് സ്വദേശി നിതിന്‍(25), പൂന്തുറ സ്വദേശി റഫീക്(29) എന്നിവരാണ് അറസ്റ്റിലായത്. തിരുവല്ലം സ്വദേശിയായ ആഷിക്കിനെയാണ് പ്രതികള്‍ തട്ടിക്കൊണ്ടുപോയത്. പ്രതികളും ആഷിക്കും സുഹ്യത്തുക്കളാണ്.

എതിര്‍ചേരിയിലുളളളവരുമായി ആഷിക് അടുത്ത ബന്ധം സ്ഥാപിച്ചുവെന്ന് ആരോപിച്ചാണ് തട്ടിക്കൊണ്ടുപോയത്. ഞായറാഴ്ച വൈകിട്ട് നാലോടെ വണ്ടിത്തടം ശിവക്ഷേത്രത്തിന് സമീപത്തുണ്ടായിരുന്ന ആഷിക്കിനെ കാറിലെത്തിയ ഏഴംഗ സംഘം ഭീഷണിപ്പെടുത്തി കയറ്റി കാട്ടാക്കട ഭാഗത്തുളള വീട്ടിലേക്ക് പോകുന്ന വഴിയില്‍ ബീയര്‍കുപ്പിയെടുത്ത് ചെവിയോട് ചേര്‍ന്ന തലയുടെ ഭാഗത്ത് അടിച്ചു പൊട്ടിച്ചിരുന്നു.

രക്തം വാര്‍ന്നനിലയിലാണ് കാട്ടാക്കടയിലുളള ഒരു വീട്ടിലെത്തിച്ചത്. തുടര്‍ന്ന് മുറിക്കുളളില്‍ കയറ്റിശേഷം ചുറ്റിക കൊണ്ട് നട്ടെല്ലില്‍ അടിച്ചും പരിക്കേല്‍പ്പിച്ചു. മര്‍ദിച്ചതിനെ തുടര്‍ന്ന് പ്രതികരിച്ച യുവാവിന്റെ മുറിവില്‍ മുളകുപൊടി തേച്ചും പീഡിപ്പിച്ചു. ബഹളം വെച്ചതിനെ തുടര്‍ന്ന് പശയെടുത്ത് കണ്ണില്‍ ഒഴിച്ചുമാണ് പ്രതികള്‍ യുവാവിനെ മര്‍ദിച്ചതെന്ന് തിരുവല്ലം പോലീസ് പറഞ്ഞു.

അവശനിലയിലായ യുവാവിനെ കാറില്‍ കയറ്റി രാത്രി ഒരുമണിയോടെ തിരുവല്ലംസ ബൈപ്പാസിലെ വസ്ത്രവ്യാപാര കടയുടെ സമീപത്ത് തളളിയിട്ടശേഷം പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ഫോര്‍ട്ട് അസി. കമ്മീഷണര്‍ ആര്‍. പ്രസാദിന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ഇവര്‍ സഞ്ചരിച്ചിരുന്ന കാറും പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിനുശേഷം രക്ഷപ്പെട്ട സംഘം പാലക്കാട്, സേലം എന്നിവിടങ്ങളില്‍ തങ്ങിയശേഷമായിരുന്നു ബെംഗ്ലുരുവിലേക്ക് കടന്നത്. പ്രതികളില്‍ മനു ഗുണ്ടാനിയമം പ്രകാരം ജയില്‍ കഴിഞ്ഞയാളാണ്. കോവളം, നേമം, വട്ടിയൂര്‍ക്കാവ് എന്നി സ്റ്റേഷനുകളിലും എക്സൈസ് കേസിലും ഇയാള്‍ പ്രതിയാണ്. ഫോര്‍ട്ട് പോലീസില്‍ ധനുഷിനെതിരെ കൊലപാതകമടക്കം നിരവധി കേസുകളുണ്ട്. മോഷണകേസിലെ പ്രതിയാണ് റഫീക്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Tags:    

Similar News