പരീക്ഷയില്‍ തോറ്റതോടെ വീട്ടില്‍ നിന്ന് ഒളിച്ചോടി ഇന്ത്യയിലെത്തി; മഹാരാഷ്ട്രയിലെ സെക്‌സ് റാക്കറ്റിന്റെ കയ്യില്‍പെട്ട 14കാരിയായ ബംഗ്ലാദേശി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത് 200 പേര്‍; ഇന്ത്യയെ നടുക്കിയ ആ വാര്‍ത്ത ഏറ്റെടുത്തു പാശ്ചാത്യ മാധ്യമങ്ങളിലും; കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ വര്‍ധിക്കുന്നു

പരീക്ഷയില്‍ തോറ്റതോടെ വീട്ടില്‍ നിന്ന് ഒളിച്ചോടി ഇന്ത്യയിലെത്തി

Update: 2025-08-14 06:47 GMT

മുംബൈ: മഹാരാഷ്ട്രയില്‍ സെക്‌സ് റാക്കറ്റില്‍നിന്ന് രക്ഷപ്പെടുത്തിയ 12 വയസ്സുകാരിയായ ബംഗ്ലാദേശി പെണ്‍കുട്ടിയെ രക്ഷപെടുത്തിയ വാര്‍ത്ത ഇന്ത്യയെ നടുക്കുന്നതായിരുന്നു. ഈ പെണ്‍കുട്ടിയെ മൂന്ന് മാസത്തിനുള്ളില്‍ ലൈംഗികമായി പീഡിപ്പിച്ചത് 200 പുരുഷന്മാരാണെന്ന വാര്‍ത്തയാണ് നടുക്കിയത്. ഈ വാര്‍ത്ത ഇപ്പോള്‍ അന്തര്‍ദേശീയ മാധ്യമങ്ങളും ഏറ്റെടുത്തിരിക്കയാണ്. വലിയ പ്രാധാന്യത്തോടെയാണ് യുകെയിലെ മാധ്യമങ്ങളും പ്രസിദ്ധീകരിച്ചിരിക്കുന്നത്.

പെണ്‍കുട്ടിയെ പ്രായപൂര്‍ത്തിയാക്കുന്നതിനായി ലഹരിമരുന്നുകളും ഹോര്‍മോണുകളും കുത്തിവച്ചാണ് പീഡിപ്പിച്ചിരുന്നത്. മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയില്‍ നിന്നാണ് പെണ്‍കുട്ടിയെ പൊലീസും മനുഷ്യാവകാശ പ്രവര്‍ത്തകരും ചേര്‍ന്ന് രക്ഷപ്പെടുത്തിയത്. മനുഷ്യരെ നടുക്കുന്ന സംഭവങ്ങളാണ് നടന്നത്. സ്‌കൂളില്‍ ഒരു വിഷയത്തില്‍ തോറ്റതിനെ തുടര്‍ന്നാണ് ബംഗ്ലദേശിലെ വീട്ടില്‍ നിന്ന് പെണ്‍കുട്ടി ഒളിച്ചോടിയത്. തുടര്‍ന്ന് സെക്‌സ് റാക്കറ്റിന്റെ കയ്യില്‍ അകപ്പെടുകയായിരുന്നു.

മൂന്ന് മാസത്തിനുള്ളില്‍ 200 പുരുഷന്മാര്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും പെണ്‍കുട്ടി പറയുന്നു. പെണ്‍കുട്ടിയുടെ മൊഴി പരിശോധിച്ചു വരികയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മഹാരാഷ്ട്ര പൊലീസിന്റെ മനുഷ്യക്കടത്ത് വിരുദ്ധ യൂണിറ്റ്, എക്‌സോഡസ് റോഡ് ഇന്ത്യ ഫൗണ്ടേഷന്‍, ഹാര്‍മണി ഫൗണ്ടേഷന്‍ എന്നീ എന്‍ജിഒകളും സംയുക്തമായാണ് രഹസ്യ ഓപ്പറേഷനിലൂടെയാണ് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്.

ഗുജറാത്തിലെ നാദിയാദിലേക്കാണ് ആദ്യം തന്നെ കടത്തിയതെന്നും അവിടെ വച്ച് ആദ്യത്തെ പീഡനം നടന്നെന്നുമാണ് ഇരയായ 14 വയസ്സുകാരി പറഞ്ഞത്. ഇത്തരത്തില്‍ നിരവധി സംഭവങ്ങള്‍ അടുത്തിടെയായി മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നത്. അറസ്റ്റിലായ പ്രധാന പ്രതി മുഹമ്മദ് ഖാലിദ് അബ്ദുള്‍ ബാപാരി (33) ആണ് ഇരകളെ വിവിധ നഗരങ്ങളിലേക്ക് കടത്തിയത്. പോക്‌സോ, ജുവനൈല്‍ ജസ്റ്റിസ് നിയമം, എന്നീ വകുപ്പുകള്‍ പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്.

അതേസമയം ഇന്ത്യയില്‍ കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്നത് ആശങ്കയ്ക്ക് ഇട നല്‍കുന്നതുമാണ്. ചൈല്‍ഡ് റൈറ്റ്‌സ് ആന്‍ഡ് യു നടത്തിയ വിശകലനം അനുസരിച്ച്, 2016 മുതല്‍ 2022 വരെ ലൈംഗിക അതിക്രമങ്ങള്‍ 96 ശതമാനം വര്‍ദ്ധിച്ചു. 2022 ല്‍ മാത്രം ഏകദേശം 39,000 ബാല ബലാത്സംഗ, ലൈംഗികാതിക്രമ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

Tags:    

Similar News