നാട്ടിൽ പോയി തിരികെ വന്നതിന്റെ ക്ഷീണം; നേരം ഇരുട്ടിയതും മുറിയിൽ കയറി സുഖ ഉറക്കം; രാവിലെ പരിസരമാകെ എന്തോ..അഴുകുന്ന പോലെ സ്മെൽ; മൂക്ക് പൊത്തിയിട്ടും രക്ഷയില്ല; പരിശോധനയിൽ കണ്ടത് വിദ്യാർത്ഥിയുടെ ജീവനറ്റ ശരീരം; മരണ കാരണം കേട്ട് തലയിൽ കൈവച്ച് അധ്യാപകർ
ബംഗളൂരു: ബംഗളൂരുവിൽ പേയിംഗ് ഗസ്റ്റ് (പി.ജി) കേന്ദ്രീകരിച്ച് താമസിച്ചുവന്ന 22-കാരനായ ബി.ടെക് വിദ്യാർത്ഥി, മുറിയിൽ തളിച്ച കീടനാശിനി ശ്വസിച്ച് മരിച്ച നിലയിൽ. ആന്ധ്രാപ്രദേശ് തിരുപ്പതി സ്വദേശിയായ പവൻ ആണ് ദാരുണമായി മരണപ്പെട്ടത്. ഞായറാഴ്ച രാത്രി നാട്ടിൽ നിന്നെത്തി മുറിയിൽ ഉറങ്ങാൻ കിടന്ന വിദ്യാർത്ഥിയെ തിങ്കളാഴ്ച രാവിലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
എച്ച്.എ.എൽ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു പി.ജി.യിലാണ് സംഭവം നടന്നത്. എഞ്ചിനീയറിംഗ് ബിരുദം പൂർത്തിയാക്കിയ പവൻ, തുടർ പഠനത്തിനും അഭിമുഖങ്ങൾക്കുമായി തയ്യാറെടുക്കുന്നതിന്റെ ഭാഗമായാണ് ബംഗളൂരുവിൽ താമസിച്ചിരുന്നത്. ഒരാഴ്ച മുൻപ് കുടുംബത്തെ സന്ദർശിക്കാൻ അദ്ദേഹം തിരുപ്പതിയിലേക്ക് പോയിരുന്നു.
അടുത്തിടെ പവൻ താമസിച്ചിരുന്ന മുറിയിൽ മൂട്ട ശല്യം രൂക്ഷമായതിനെ തുടർന്ന് പി.ജി. അധികൃതർ മുറിയിലും സമീപ പ്രദേശങ്ങളിലും കീടനാശിനി സ്പ്രേ ചെയ്തിരുന്നു. എന്നാൽ, ദീർഘദൂര യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ പവന് ഇക്കാര്യത്തെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിരുന്നില്ല. യാതൊരു സുരക്ഷാ മുൻകരുതലുമില്ലാതെ അദ്ദേഹം മുറിയിൽ പ്രവേശിച്ച് ഉറങ്ങാൻ കിടക്കുകയായിരുന്നു.
രാവിലെ മുറിയിലെ മറ്റ് താമസക്കാരാണ് പവനെ അവശനിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ പി.ജി. ജീവനക്കാരെ വിവരമറിയിക്കുകയും അവർ പോലീസ്, എമർജൻസി സർവ്വീസുകൾ എന്നിവരെ ബന്ധപ്പെടുകയും ചെയ്തു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് ഡോക്ടർമാർ അറിയിച്ചു.
സംഭവം അറിഞ്ഞയുടൻ എച്ച്.എ.എൽ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെത്തി പി.ജി.യിൽ പരിശോധന നടത്തി. മുറിയിൽ നിന്ന് കീടനാശിനിയുടെ രൂക്ഷമായ ഗന്ധം അനുഭവപ്പെട്ടിരുന്നു. കടുത്ത വിഷാംശമുള്ള കീടനാശിനി ഉപയോഗിച്ചതും, മുറിയിൽ മതിയായ വായുസഞ്ചാരം ഉറപ്പാക്കാതെ ജനലുകൾ അടച്ചിട്ടതും മരണത്തിന് കാരണമായതാകാമെന്ന് പോലീസ് പ്രാഥമിക നിഗമനത്തിൽ പറയുന്നു.
പവന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ബൗറിംഗ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മരണത്തിൻ്റെ യഥാർത്ഥ കാരണം കണ്ടെത്താൻ വിശദമായ പരിശോധനകൾ നടക്കും. സംഭവത്തിൽ ഉപയോഗിച്ച കീടനാശിനിയുടെ സാമ്പിളുകൾ ശേഖരിച്ച് രാസപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പി.ജി. അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.
