കൊല്ലം പൂരത്തില്‍ ഹെഡ്‌ഗേവാറിന്റെ ചിത്രം ഉയര്‍ത്തിയത് ക്ഷേത്രോപദേശക സമിതിയല്ല; പിന്നില്‍ സ്വകാര്യ വ്യക്തികള്‍; അന്വേഷണ റിപ്പോര്‍ട്ട് ദേവസ്വം ബോര്‍ഡ് അധികൃതര്‍ക്ക് കൈമാറി

കൊല്ലം പൂരത്തില്‍ ഹെഡ്‌ഗേവാറിന്റെ ചിത്രം: പിന്നില്‍ സ്വകാര്യ വ്യക്തികള്‍

Update: 2025-04-17 14:09 GMT

കൊല്ലം: കൊല്ലം പൂരത്തിലെ കുടമാറ്റത്തില്‍ ആര്‍എസ്എസ് സ്ഥാപക നേതാവ് ഡോ. കേശവ ബലിറാം ഹെഡ്‌ഗേവാറിന്റെ ചിത്രം ഉയര്‍ത്തിയത് സ്വകാര്യ വ്യക്തികളാണെന്ന് അന്വേഷണ റിപ്പോര്‍ട്ട്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കൊല്ലം അസിസ്റ്റന്റ് കമ്മീഷണര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് കണ്ടെത്തല്‍. ക്ഷേത്രോപദേശക സമിതിക്ക് ഇതില്‍ യാതൊരു പങ്കുമില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ദേവസ്വം ബോര്‍ഡ് അധികൃതര്‍ക്ക് റിപ്പോര്‍ട്ട് കൈമാറി. തിങ്കളാഴ്ച ചേരുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗം വിഷയം ചര്‍ച്ച ചെയ്യും.

ഹെഡ്‌ഗേവാറിന്റെ ചിത്രം ഉയര്‍ത്തിയതില്‍ ആശ്രാമം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം ഉപദേശക സമിതിയെ ഒന്നാം പ്രതിയാക്കി കൊല്ലം ഈസ്റ്റ് പൊലീസ് കേസെടുത്തിരുന്നു. പുതിയകാവ് ഭഗവതി ക്ഷേത്ര ട്രസ്റ്റാണ് രണ്ടാം പ്രതി. പ്രതികള്‍ സംഘപരിവാര്‍ ആശയം പ്രചരിപ്പിച്ചെന്നാണ് എഫ്‌ഐആര്‍.

ഹെഡ്‌ഗേവാറിന്റെ ചിത്രം ഉയര്‍ത്തിയത് സ്വകാര്യ വ്യക്തികള്‍ ആണ് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോ ക്ഷേത്രോപദേശക സമിതിക്കോ ഇതില്‍ യാതൊരു പങ്കുമില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഹെഡ്‌ഗേവാറിന്റെ ചിത്രം ഉയര്‍ത്തിയ സംഭവത്തില്‍ കര്‍ശന നടപടിക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് നിര്‍ദേശം നല്‍കിയെന്ന് മന്ത്രി വി എന്‍ വാസവന്‍ അറിയിച്ചിരുന്നു. സംഭവത്തില്‍ ദേവസ്വം വിശദീകരണം തേടിയിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടി എടുക്കുമെന്നും മന്ത്രി അറിയിച്ചു.

ചിത്രം പ്രദര്‍ശിപ്പിച്ചതില്‍ പുതിയകാവ് ക്ഷേത്രക്കമ്മിറ്റിക്ക് ഗുരുതര വീഴ്ചയുണ്ടായെന്ന് ആശ്രാമം ക്ഷേത്രോപദേശക സമിതി അറിയിച്ചിരുന്നു. സംഭവിക്കാന്‍ പാടില്ലാത്തത് സംഭവിച്ചു. ഘടക പൂരങ്ങളുമായി ബന്ധപ്പെട്ട ക്ഷേത്ര കമ്മിറ്റികളെ വിളിച്ച് വരുത്തുമെന്നും ക്ഷേത്രോപദേശക സമിതി വ്യക്തമാക്കിയിരുന്നു. കുടമാറ്റ വിവാദത്തില്‍ ആശ്രാമം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം ഉപദേശിക സമിതിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. റിലീജ്യസ് ഇന്‍സ്റ്റിറ്റിയൂഷന്‍ ആക്ട് 3,4,5 വകുപ്പുകള്‍ പ്രകാരം കൊല്ലം ഈസ്റ്റ് പൊലീസ് ആണ് കേസെടുത്തത്.

കൊല്ലം ആശ്രാമം മൈതാനത്ത് നടന്ന പുതിയകാവ് ക്ഷേത്ര ഉത്സവത്തിന്റെ കുടമാറ്റ ചടങ്ങിലാണ് ആര്‍എസ്എസ് നേതാവ് ഹെഡ്ഗേവാറിന്റെ ചിത്രം ഉയര്‍ത്തിയത്. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ ചിത്രങ്ങള്‍ക്ക് പിന്നാലെ നവോത്ഥാന നായകന്മാരുടെ ചിത്രത്തിനൊപ്പമാണ് ഹെഡ്ഗേവാറിന്റെ ചിത്രവും ഉയര്‍ത്തിയത്.

താമരക്കുളം ഭഗവതിക്കാവും പുതിയക്കാവ് ഭഗവതി ക്ഷേത്രവും ചേര്‍ന്നാണ് കുടമാറ്റ ചടങ്ങ് സംഘടിപ്പിച്ചത്. പുതിയക്കാവ് ഭഗവതി ക്ഷേത്രത്തിന്റെ നിയന്ത്രണം ആര്‍എസ്എസിന്റെ കീഴിലാണ്. ആ സാഹചര്യത്തിലായിരിക്കണം ക്ഷേത്രത്തിന്റെ ഭാഗത്തുനിന്നും ഇത്തമൊരു നീക്കം ഉണ്ടായിരിക്കുന്നതെന്നായിരുന്നു ആരോപണം.

ഇത് മൂന്നാം വട്ടമാണ് കൊല്ലം ജില്ലയിലെ ഉത്സവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വിവാദങ്ങള്‍ ഉയരുന്നത്. കടയ്ക്കല്‍ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ, അലോഷി സേവ്യര്‍ വിപ്ലവ ഗാനങ്ങള്‍ പാടിയ സംഭവമായിരുന്നു ആദ്യത്തേത്. കോടതി ഇടപെട്ടതിന് പിന്നാലെ ക്ഷേത്ര ഉപദേശക സമിതി പിരിച്ചുവിട്ടിരുന്നു. അതിനുപിന്നാലെ കൊല്ലം കോട്ടുങ്കല്‍ ദേവീക്ഷേത്രോത്സവത്തിനിടെയുള്ള ഗാനമേളയില്‍ ആര്‍എസ്എസ് ഗണഗീതം പാടിയതാണ് വിവാദമായത്.

Similar News