ജിസ്‌മോള്‍ നിറത്തിന്റെയും പണത്തിന്റെയും പേരില്‍ ഭര്‍തൃവീട്ടില്‍ നേരിട്ടത് ക്രൂരമായ പീഡനം; ഇരുണ്ട നിറത്തെ പരിഹസിച്ചത് അമ്മായിയമ്മയും ഭര്‍തൃസഹോദരിയും; മകളുടെ തലയിലും ശരീരത്തിലും ജിമ്മി മര്‍ദ്ദിച്ച പാട് കണ്ടിട്ടുണ്ടെന്ന് പിതാവ്; ലൂര്‍ദ്ദ് മാതാ ക്‌നാനായ പള്ളി ഓഡിറ്റോറിയില്‍ത്തിലെ പൊതുദര്‍ശനത്തില്‍ വന്‍ ജനസഞ്ചയം

ജിസ്‌മോള്‍ നിറത്തിന്റെയും പണത്തിന്റെയും പേരില്‍ ഭര്‍തൃവീട്ടില്‍ നേരിട്ടത് ക്രൂരമായ പീഡനം

Update: 2025-04-19 06:59 GMT

കോട്ടയം: കോട്ടയം പേരൂരില്‍ മക്കളുമായി ആറ്റില്‍ ചാടി ജീവനൊടുക്കിയ മുത്തോലി മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ജിസ്‌മോളുടെ മരണത്തില്‍ ഭര്‍തൃ വീട്ടുകാര്‍ക്കെതിരെ പൊലീസില്‍ മൊഴി നല്‍കി ജിസ്‌മോളുടെ കുടുംബം. ജിസ്‌മോള്‍ നിറത്തിന്റെയും പണത്തിന്റെയും പേരില്‍ ഭര്‍തൃവീട്ടില്‍ ക്രൂരമായ പീഡനം നേരിട്ടിരുന്നുവെന്ന് സഹോദരന്‍ ജിറ്റുതോമസ് ഏറ്റുമാനൂര്‍ പൊലീസില്‍ പരാതി നല്‍കി. ഭര്‍ത്താവ് ജിമ്മി പലപ്പോഴും പണത്തിന്റെ പേരില്‍ ജിസ്‌മോളെ ക്രൂരമായി പീഡിപ്പിച്ചു എന്നും വീട്ടുകാര്‍ പൊലീസിനോട് പറഞ്ഞു. മകളുടെ തലയിലും ശരീരത്തിലും ജിമ്മി മര്‍ദ്ദിച്ച പാട് കണ്ടിട്ടുണെന്നും പിതാവ് പറഞ്ഞു.

അമ്മായിയമ്മയില്‍ നിന്നും ഭര്‍തൃസഹോദരിയില്‍ നിന്നുമാണ് അതിക്രൂരപീഡനങ്ങള്‍ ജിസ്‌മോള്‍ നേരിടേണ്ടി വന്നത്. പലപ്പോഴും ഇരുണ്ട നിറത്തിന്റെ പേരിലായിരുന്നു കുത്തുവാക്കുകള്‍ ജിസ്‌മോള്‍ കേള്‍ക്കേണ്ടി വന്നത്. ജിമ്മി ജിസ്‌മോളുടെ ഫോണ്‍ വാങ്ങി വെച്ചിരുന്നതായി സംശയിക്കുന്നതായും പിതാവ് പറയുന്നു. മരിക്കുന്നതിന് രണ്ടു ദിവസം മുന്‍പ് മുതല്‍ വീട്ടുകാര്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിക്കുന്നു. എന്നാല്‍ ഫോണില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ലെന്നും വീട്ടുകാര്‍ പൊലീസിനോട് പറഞ്ഞു.

പലതവണ ജിസ്മോളെ ഭര്‍തൃവീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടു വരാന്‍ തങ്ങള്‍ ശ്രമിച്ചിരുന്നുവെന്നും സഹോദരനും മൊഴി നല്‍കി. ജിസ്‌മോളുടെയും പെണ്‍മക്കളുടെയും മൃതദേഹം ലൂര്‍ദ്ദ് മാതാ ക്‌നാനായ പള്ളി ഓഡിറ്റോറിയില്‍ത്തിലെ പൊതുദര്‍ശനന് വെച്ചിരിക്കാണ്. ഇവിടെ വന്‍ജനസഞ്ചയമുണ്ട്. മൃതദേഹം ഭര്‍തൃവീട്ടുകാര്‍ക്ക് വിട്ടുകൊടുത്തിട്ടില്ല. ജിമ്മിയുടെ ഇടവക പള്ളിയില്‍ സംസ്‌കാരം നടത്തേണ്ടെന്ന നിലപാടിലാണ് ജിസ്‌മോളുടെ കുടുംബം.

എന്നാല്‍ ക്‌നാനായ സഭ നിയമ പ്രകാരം ഭര്‍ത്താവിന്റെ ഇടവകയില്‍ തന്നെ സംസ്‌കാരം നടത്തണമെന്നാണ് നിയമം. മൂന്നുപേരുടെയും സംസ്‌കാരം എവിടെ നടത്തണം എന്നത് സംബന്ധിച്ച് അന്തിമ തീരുമാനം ഇനിയുമായിട്ടില്ല. കഴിഞ്ഞ ദിവസവും ജിസ്‌മോളുടെ മരണത്തില്‍ ഭര്‍തൃ വീട്ടുകാര്‍ക്കെതിരെ ഗുരുതര ആരോപണവുമായി ജിസ്‌മോളുടെ കുടുംബം രംഗത്ത് എത്തിയിരുന്നു. കഴിഞ്ഞ കുറച്ചു നാളുകളായി ഭര്‍ത്താവ് ജിമ്മിയുടെ വീട്ടില്‍ ജിസ്‌മോള്‍ അനുഭവിച്ചത് കടുത്ത മാനസിക പീഡനമാണെന്നാണ് അച്ഛനും സഹോദരനും പറഞ്ഞിരുന്നത്.

എന്നാല്‍ പെട്ടെന്നുള്ള ആത്മഹത്യയിലേക്ക് നയിച്ചത് എന്താണെന്ന് കുടുംബത്തിനും വ്യക്തമല്ല. മരിക്കുന്നതിന് മുന്‍പുള്ള ദിവസങ്ങളില്‍ വീട്ടില്‍ ചിലത് സംഭവിച്ചതായി കുടുംബം സംശയിക്കുന്നു. ഇത് എന്താണെന്ന് കണ്ടുപിടിക്കണം എന്നാണ് കുടുംബം ആവശ്യപ്പെടുന്നത്. ഭര്‍തൃമാതാവും മൂത്ത സഹോദരിയും മകളെ മാനസികമായി നിരന്തരം ഉപദ്രവിച്ചിരുന്നതായി ജിസ്‌മോളുടെ പിതാവ് പറഞ്ഞു. പല പ്രശ്‌നങ്ങള്‍ ഉണ്ടായപ്പോഴും ജിസ്‌മോള്‍ തുറന്ന് പറഞ്ഞിരുന്നില്ല. മകളുടെ ശരീരത്തില്‍ മര്‍ദിച്ചതിന്റെ പാടുകള്‍ കണ്ടിട്ടുണ്ട്.

മരിക്കുന്നതിന് മുന്‍പ് ആ വീട്ടില്‍ എന്തോ ഒരു കാര്യം സംഭവിച്ചിട്ടുണ്ടെന്നും പിതാവ് പറഞ്ഞു. മുന്‍പ് ഒരിക്കല്‍ ജിസ്‌മോളെ ഭര്‍ത്താവ് മര്‍ദിച്ചിരുന്നുന്നതായി സഹോദരന്‍ ജിത്തുവും പറഞ്ഞു. ജിസ്മോള്‍ക്ക് ആവശ്യമുള്ള പണം ഭര്‍തൃവീട്ടുകാര്‍ നല്‍കിയിരുന്നില്ലെന്നും സഹോദരന്‍ കൂട്ടിച്ചേര്‍ത്തു. ഭര്‍ത്താവിന്റെ കുടുംബമാണ് ജിസ്മോളെയും മക്കളെയും മരണത്തിലേക്ക് തള്ളിവിട്ടതെന്നും കുടുംബം പറയുന്നു.

വിദേശത്തായിരുന്ന ജിസ്‌മോളുടെ പിതാവ് തോമസും സഹോദരന്‍ ജിത്തുവും നാട്ടിലെത്തിയിരുന്നു. മീനച്ചിലാറ്റില്‍ ചാടി ജീവനൊടുക്കുന്നതിന് മുന്‍പ് ആദ്യം വീട്ടില്‍ വെച്ച് കൈത്തണ്ട മുറിച്ചും മക്കള്‍ക്ക് വിഷം നല്‍കിയും ആത്മഹത്യ ചെയ്യാനുള്ള ശ്രമം ജിസ്‌മോള്‍ നടത്തിയിരുന്നു. ഈ സമയം ഭര്‍ത്താവ് ജോലിസ്ഥലത്തായിരുന്നു. മീനച്ചിലാറ്റില്‍ ചൂണ്ടയിടാന്‍ എത്തിയ നാട്ടുകാരാണ് ജിസ്‌മോളെയും മക്കളെയും കാണുന്നത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

Tags:    

Similar News