ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്താന്‍ ശ്രമം; വലിയതുറയിലെ കുപ്രസിദ്ധ ഗുണ്ട റിച്ചാര്‍ഡ്‌സണ്‍ ഗോമസ് പിടിയില്‍; പ്രതിക്കെതിരെ 35-ഓളം ക്രിമിനല്‍ കേസുകള്‍

Update: 2026-04-04 05:24 GMT

തിരുവനന്തപുരം: സ്വന്തം ഭാര്യയെ ക്രൂരമായി മര്‍ദ്ദിക്കുകയും കഴുത്തില്‍ കയര്‍ മുറുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ കൊടുംകുറ്റവാളി പിടിയില്‍. വലിയതുറ എഫ്.സി.ഐ ഗോഡൗണിന് സമീപം താമസിക്കുന്ന റിച്ചാര്‍ഡ്‌സണ്‍ ഗോമസ് (41) ആണ് വലിയതുറ പോലീസിന്റെ പിടിയിലായത്.

കുടുംബ വഴക്കിനെത്തുടര്‍ന്ന് ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ച പ്രതി, തുടര്‍ന്ന് കഴുത്തില്‍ കയര്‍ കുടുക്കി ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു. വീട്ടില്‍ നടന്ന അക്രമങ്ങള്‍ക്കൊടുവില്‍ യുവതി തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. പ്രതിക്കെതിരെ വധശ്രമത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

വലിയതുറ പോലീസ് സ്റ്റേഷനിലെ റൗഡി ഹിസ്റ്ററി ഷീറ്റില്‍ ഉള്‍പ്പെട്ട കുപ്രസിദ്ധ ഗുണ്ടയാണ് റിച്ചാര്‍ഡ്‌സണ്‍ ഗോമസ് എന്ന് പോലീസ് അറിയിച്ചു. ഇയാള്‍ക്കെതിരെ വിവിധ സ്റ്റേഷനുകളിലായി കൊലപാതക ശ്രമം, മോഷണം, ലഹരിക്കടത്ത് തുടങ്ങി ഏകദേശം 35-ഓളം ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. പ്രദേശത്തെ സ്ഥിരം കുറ്റവാളിയായ ഇയാള്‍ ഒട്ടേറെ കേസുകളില്‍ ശിക്ഷിക്കപ്പെട്ട വ്യക്തി കൂടിയാണ്.

വലിയതുറ എസ്.എച്ച്.ഒ അശോക് കുമാറിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ ജിബി.വി.എന്‍, ഓമനക്കുട്ടന്‍ നായര്‍. ബി, സി.പി.ഒമാരായ കിഷോര്‍ കോമളന്‍, റെജിന്‍, കിരണ്‍. ജെ തമ്പി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ തന്ത്രപരമായി വലയിലാക്കിയത്. അക്രമത്തിന് ശേഷം ഒളിവില്‍ പോകാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

നഗരത്തിലെ ഗുണ്ടാസംഘങ്ങള്‍ക്കെതിരെയുള്ള നടപടികള്‍ പോലീസ് ശക്തമാക്കിയിരിക്കുകയാണ്. റിച്ചാര്‍ഡ്‌സനെപ്പോലെയുള്ള സ്ഥിരം കുറ്റവാളികള്‍ക്കെതിരെ കാപ്പ ഉള്‍പ്പെടെയുള്ള നിയമനടപടികള്‍ സ്വീകരിക്കുന്നത് പോലീസ് പരിഗണിച്ചുവരികയാണ്. 

Similar News