രാജ് കുശ്വാഹയും പ്രണയത്തെ കുറിച്ച് സോനം അമ്മയോട് പറഞ്ഞു; വിവാഹത്തിന് താല്‍പ്പര്യമില്ലെന്ന് ആവശ്യം അംഗീകരിക്കാതെ കുടുംബം; ഇഷ്ടമില്ലാ കല്യാണത്തോട് സോനം പ്രതികരിച്ചത് 'ഞാന്‍ അയാളോട് ചെയ്യാന്‍പോകുന്നത് എന്താണെന്ന് നിങ്ങള്‍ കാണുമെന്നും എല്ലാവരും അനുഭവിക്കും' എന്ന്; ഹണിമൂണ്‍ കൊലപാതകത്തിലേക്ക് നയിച്ചത് പ്രണയനഷ്ട ഭീതി

രാജ് കുശ്വാഹയും പ്രണയത്തെ കുറിച്ച് സോനം അമ്മയോട് പറഞ്ഞു

Update: 2025-06-12 04:12 GMT

ന്യൂഡല്‍ഹി: മേഘാലയയിലെ ഹണിമൂണ്‍ കൊലപാതകത്തിലേക്ക് നയിച്ചത് പ്രണയനഷ്ട ഭീതി. സോനവും രാജ് കുശ്വാഹയും തമ്മിലുള്ള പ്രണയം വീട്ടുകാര്‍ക്കും അറിയാമായിരുന്നു. ഈ വിവാഹത്തില്‍ ഇഷ്ടമില്ലാതെയാണ് സോനം സമ്മതിച്ചത്. എന്നാല്‍, അന്ന് വീട്ടുകാര്‍ക്ക് മുന്നറിയിപ്പു നല്‍കിയിരുന്നു. സോനവും കാമുകനായ രാജ് കുശ്വാഹയും തമ്മിലുള്ള പ്രണയത്തെക്കുറിച്ച് സോനത്തിന്റെ വീട്ടുകാര്‍ക്ക് നേരത്തേ അറിയാമായിരുന്നുവെന്ന് രാജാ രഘുവംശിയുടെ ബന്ധുക്കളാണ് ആരോപിച്ത്.

താത്പര്യമില്ലാതെയാണ് സോനം രാജാ രഘുവംശിയെ വിവാഹം കഴിച്ചതെന്നും രാജായുടെ സഹോദരനായ വിപിന്‍ രഘുവംശി ആരോപിച്ചു. സ്ഥാപനത്തിലെ ജീവനക്കാരനായ രാജ് കുശ്വാഹയുമായുള്ള പ്രണയത്തെക്കുറിച്ച് സോനം അമ്മയോട് പറഞ്ഞിരുന്നു. രാജാ രഘുവംശിയെ വിവാഹം കഴിക്കാന്‍ താത്പര്യമില്ലെന്നും പറഞ്ഞു. എന്നാല്‍, അമ്മ മകളുടെ പ്രണയത്തെ അംഗീകരിച്ചില്ല. രാജാ രഘുവംശിയെ വിവാഹം കഴിക്കാനും നിര്‍ബന്ധിച്ചു. ഒടുവില്‍ സോനം അമ്മയുടെ നിര്‍ബന്ധത്തിന് വഴങ്ങിയെങ്കിലും വിവാഹത്തിന് മുന്‍പ് അമ്മയെ ഭീഷണിപ്പെടുത്തിയിരുന്നു.

'ഞാന്‍ അയാളോട് ചെയ്യാന്‍പോകുന്നത് എന്താണെന്ന് നിങ്ങള്‍ കാണുമെന്നും എല്ലാവരും അനുഭവിക്കും' എന്നുമായിരുന്നു സോനത്തിന്റെ ഭീഷണി. എന്നാല്‍, ആ ഭീഷണി രാജാ രഘുവംശിയെ കൊലപ്പെടുത്തുമെന്നുള്ള ഭീഷണിയാണെന്ന് കരുതിയില്ലെന്നും വിപിന്‍ രഘുവംശി പ്രതികരിച്ചു. അതേസമയം രാജാ രഘുവംശിയുടെ തിരോധാനത്തിലും മരണത്തിലും ഭാര്യ സോനം രഘുവംശിയ്ക്ക് പങ്കുണ്ടെന്ന സംശയത്തിന് കാരണമായത് സോഹ്റയിലെ ഹോം സ്റ്റേയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ താലിമാലയാണ്.

ദമ്പതിമാരെ കാണാനില്ലെന്ന് പരാതി ലഭിച്ചതിന് പിന്നാലെയാണ് പോലീസ് സോഹ്റയിലെ ഹോം സ്റ്റേയില്‍ പരിശോധനയ്ക്ക് എത്തിയത്. സോഹ്റയിലെ ഹോം സ്റ്റേയില്‍ അവര്‍ക്ക് മുറി ലഭിച്ചിരുന്നില്ല. എന്നാല്‍ സോനം തന്റെ താലിമാലയടങ്ങിയ പെട്ടി അവിടെ താല്‍ക്കാലികമായി സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചിരുന്നു. നോന്‍ഗരിയാത്തിലെ ഹോം സ്റ്റേയില്‍ മുറിലഭിച്ചിട്ടും സാഹ്റയിലെ ഹോം സ്റ്റേയില്‍ നിന്ന് താലിമാലയടങ്ങിയ പെട്ടി എടുക്കാതിരുന്നത് സംശയത്തിന് കാരണമായി.

മേയ് 11-നാണ് സോനവും രാജയും വിവാഹിതരായത്. ഇന്ദോറില്‍വെച്ച് ഗംഭീരമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കകം രണ്ടുപേരും ഒരു മധുവിധു യാത്രയ്ക്ക് പദ്ധതിയിട്ടു. കശ്മീരില്‍ പോകാനായിരുന്നു ആദ്യ തീരുമാനമെങ്കിലും പിന്നീട് യാത്രാപദ്ധതി മേഘാലയയിലേക്ക് മാറ്റി. അങ്ങനെ മേയ് 20-ന് ഇരുവരും ഇന്ദോറില്‍നിന്ന് ബെംഗളൂരു വഴി ഗുവാഹട്ടിയിലെത്തി കാമാഖ്യ ക്ഷേത്രമുള്‍പ്പെടെ സന്ദര്‍ശിച്ചു. തുടര്‍ന്ന് 21-ന് വൈകീട്ട് ആറോടെ മേഘാലയയുടെ തലസ്ഥാനമായ ഷില്ലോങ്ങിലെത്തി. അവിടെ ബാലാജി ഗസ്റ്റ് ഹൗസില്‍ അന്നുരാത്രി കഴിഞ്ഞു. പിറ്റേന്ന് രാവിലെ ഇരുവരും കീറ്റ് റോഡിലൂടെ ഒരു സ്‌കൂട്ടി വാടകയ്‌ക്കെടുത്ത് കറങ്ങാന്‍ തീരുമാനിച്ചു.

മൂന്നുദിവസത്തിനകം തിരിച്ചെത്തുമെന്നും ആവശ്യമെങ്കില്‍ വിളിക്കാമെന്നും ഗസ്റ്റ് ഹൗസ് മാനേജരെ അറിയിച്ച് ഇരുവരും നേരെ ചിറാപുഞ്ചിയിലേക്ക് തിരിച്ചു. പാര്‍ക്കിങ് സ്ഥലത്ത് സ്‌കൂട്ടി വെച്ച് ട്രക്കിങ്ങിന് പോയി ഒരു ഹോം സ്റ്റേയില്‍ താമസിച്ചു. പ്രാദേശിക ടൂറിസ്റ്റ് ഗൈഡും കൂടെയുണ്ടായിരുന്നു. പിറ്റേന്നു രാവിലെ ഹോം സ്റ്റേയില്‍നിന്ന് മടങ്ങിയ ദമ്പതിമാര്‍ മൗലഖിയാത്തില്‍ത്തന്നെ തിരിച്ചെത്തി. അപ്പോള്‍ ഗൈഡ് കൂടെയുണ്ടായിരുന്നില്ല. പിന്നാലെ ഇരുവരെയും കാണാതായതായി വാര്‍ത്തപരന്നു. കാണാതാവുന്നതിന് മുന്‍പ് സോനം രാജയുടെ അമ്മയെ വിളിച്ച് യാത്രാ വിവരങ്ങളൊക്കെ അറിയിച്ചിരുന്നു. പിന്നീട് രണ്ടുപേരുടെയും ഫോണുകള്‍ ലഭ്യമല്ലാതായി. ചുറ്റുമുള്ള പ്രദേശങ്ങളില്‍ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. 24 മണിക്കൂര്‍ കഴിഞ്ഞ് ഈസ്റ്റ് ഖാസി ഗ്രാമത്തില്‍ ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടി ഉപേക്ഷിക്കപ്പെട്ടനിലയില്‍ കണ്ടെത്തി. താക്കോല്‍ വാഹനത്തില്‍ത്തന്നെ ഘടിപ്പിച്ച നിലയിലായിരുന്നു. ഇത് സംശയത്തിനിടയാക്കി.

കുടുബത്തിന്റെ പരാതിയില്‍ പോലീസ് സോനത്തിനും രാജയ്ക്കുമായുള്ള തിരച്ചില്‍ ആരംഭിച്ചു. ഡ്രോണ്‍ ഉപയോഗിച്ചുള്ള അന്വേഷണത്തില്‍ രാജയുടെ മൃതദേഹം ഒരു വെള്ളച്ചാട്ടത്തിനടിയിലുള്ള മലയിടുക്കില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഭാര്യയ്ക്കായുള്ള അന്വേഷണത്തിലായി പോലീസ്. സോനവും കൊല്ലപ്പെട്ടിരിക്കാനുള്ള സാധ്യതയിലേക്കാണ് അന്വേഷണം നീണ്ടത്. എന്നാല്‍ അതിനിടെ സോനത്തിനൊപ്പം മൂന്ന് പുരുഷന്‍മാരെ കണ്ടെന്ന ടൂറിസ്റ്റ് ഗൈഡിന്റെ മൊഴി പോലീസില്‍ സംശയമുണ്ടാക്കി.

രാജ് കുഷ്വാഹ എന്ന യുവാവുമായുള്ള ബന്ധം തുടരുന്നതിനായി ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ സോനം പദ്ധതിയിട്ടത്. അതിനായി രാജ് കുഷ്വാഹയെ മേഘാലയിലേക്ക് വിളിച്ച് വരുത്തി. പദ്ധതി വിജയമാക്കാന്‍ വിശാല്‍ ചൗഹാന്‍, അനന്ത് കുമാര്‍, ആകാശ് രാജ്പുത് എന്നിവരെ രാജ് വാടകയ്‌ക്കെടുത്തു. തങ്ങളുള്ള സ്ഥലത്തേക്കുറിച്ചുള്ള വിവരങ്ങള്‍ കൊലയാളികള്‍ക്ക് നല്‍കിയത് സോനമായിരുന്നു.

രാജയുടെ കൊലപാതകത്തില്‍ സോനം കുറ്റസമ്മതം നടത്തിയതായി പോലീസ് പറയുന്നു. മേഘാലയ പോലീസിന്റെ പ്രത്യേക അന്വേഷണസംഘത്തിന് മുന്നിലാണ് പൊട്ടിക്കരഞ്ഞുകൊണ്ട് സോനം കുറ്റംസമ്മതിച്ചത്. കൃത്യം നടത്തിയശേഷം മുങ്ങിയ യുവതിയെ ഉത്തര്‍പ്രദേശില്‍നിന്നാണ് പോലീസ് പിടികൂടിയത്. എന്നാല്‍, പ്രാഥമിക ചോദ്യംചെയ്യലില്‍ പ്രതി കുറ്റംസമ്മതിച്ചിരുന്നില്ല. കവര്‍ച്ചാശ്രമത്തിനിടെ തന്നെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഭര്‍ത്താവ് കൊല്ലപ്പെട്ടതെന്നായിരുന്നു യുവതിയുടെ ആദ്യമൊഴി.

തുടര്‍ന്ന് യുവതിയെ ഷില്ലോങ്ങില്‍ എത്തിച്ചെങ്കിലും ഉത്തര്‍പ്രദേശിലെ ഗാസിപൂരില്‍നിന്ന് ഷില്ലോങ് വരെയുള്ള 27 മണിക്കൂര്‍ നീണ്ട യാത്രയ്ക്കിടെ ഒരക്ഷരംപോലും യുവതി മിണ്ടിയില്ല. പിന്നീട് മേഘാലയ പോലീസിന്റെ പ്രത്യേക അന്വേഷണസംഘം നടത്തിയ ചോദ്യംചെയ്യലിലും കവര്‍ച്ചാശ്രമത്തിനിടെ നടന്ന കൊലപാതകമെന്നാണ് പ്രതി ആവര്‍ത്തിച്ചത്. പക്ഷേ, പോലീസ് സംഘം തെളിവുകള്‍ നിരത്തി ചോദ്യംചെയ്യല്‍ തുടര്‍ന്നതോടെ സോനത്തിന് പിടിച്ചുനില്‍ക്കാനായില്ല. തുടര്‍ന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ഭര്‍ത്താവിനെ കൊലപ്പെടുത്തിയത് ഏറ്റുപറയുകയായിരുന്നു.

Tags:    

Similar News