ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം കല്ലടയാറ് നീന്തിക്കടന്ന് വനത്തിലേക്ക് രക്ഷപ്പെട്ടു; പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പൊലീസിന്റെ തിരച്ചില്‍; 45കാരന്‍ വീടിന് സമീപത്തെ വനമേഖലയില്‍ തൂങ്ങിമരിച്ച നിലയില്‍

45കാരന്‍ വീടിന് സമീപത്തെ വനമേഖലയില്‍ തൂങ്ങിമരിച്ച നിലയില്‍

Update: 2025-06-22 12:45 GMT

കൊല്ലം: കൊല്ലം കുളത്തുപ്പുഴയില്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയ 45കാരനെ വീടിന് സമീപത്തെ വനമേഖലയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുളത്തുപ്പുഴ ആറ്റിന്‍ കിഴക്കേക്കര സ്വദേശി സാനുക്കുട്ടനാണ് ( 45 ) മരിച്ചത്. പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പൊലീസ് തിരച്ചില്‍ തുടരുകയായിരുന്നു. വനം വകുപ്പിന്റെ ഡോഗ് സ്‌ക്വാഡിന്റെ സഹായത്തോടെ പ്രതി സാനുക്കുട്ടനുവേണ്ടി വനമേഖലയില്‍ ഇന്ന് വ്യാപകമായി തെരച്ചില്‍ നടത്തിയിരുന്നു. ഇതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യയെ കത്രികയ്ക്ക് കുത്തിക്കൊലപ്പെടുത്തിയ ശേഷമാണ് പ്രതി കല്ലടയാറ് നീന്തി കടന്ന് രക്ഷപ്പെട്ടത്. കഴിഞ്ഞ വെള്ളിഴാഴ്ചയാണ് കുളത്തൂപ്പുഴ ആറ്റിനക്കര മൂര്‍ത്തിക്കാവിന് സമീപം മനുഭവനില്‍ രേണുകയെ (39) ഭര്‍ത്താവ് കൊലപ്പെടുത്തിയത്. കൊലപാതക ശേഷം സാനുക്കുട്ടന്‍ സമീപത്തെ കല്ലടയാറ് നീന്തിക്കടന്ന് വനത്തിലേക്ക് രക്ഷപ്പെടുകയായിരുന്നു. ഇയാള്‍ക്കായി പൊലീസ് തെരച്ചില്‍ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 ഓടെയായിരുന്നു സംഭവം. പനിയെത്തുടര്‍ന്ന് കുളത്തൂപ്പുഴ സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ നിന്ന് മരുന്ന് വാങ്ങി തിരികെയെത്തിപ്പോള്‍ രേണുകയുമായി സാനുക്കുട്ടന്‍ വഴക്കിട്ടു. എവിടെ പോയെന്ന് ചോദിച്ചായിരുന്നു ഇത്. തുടര്‍ന്ന് കത്രിക ഉപയോഗിച്ച് രേണുകയുടെ കഴുത്തിലും വയറ്റിലും നിരവധി തവണ കുത്തുകയായിരുന്നു. സംഭവ സമയത്ത് രേണുകയുടെ അമ്മ മേരി മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ.

നിലവിളി കേട്ട് അമ്മയും അയല്‍വാസികളും ഓടിയെത്തിയപ്പോഴേക്കും സാനുക്കുട്ടന്‍ രക്ഷപ്പെട്ടിരുന്നു. കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ രേണുകയെ നാട്ടുകാര്‍ ഉടന്‍ കുളത്തൂപ്പുഴ ഗവ. ആശുപത്രിയില്‍ എത്തിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം രേണുകയെ ആംബുലന്‍സില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മടത്തറയില്‍ വച്ച് മരണം സംഭവിക്കുകയായിരുന്നു.

സാനുക്കുട്ടന്‍ സംശയരോഗിയും ലഹരിക്ക് അടിമയുമാണെന്ന് ബന്ധുക്കള്‍ പറയുന്നു. കൂലിപ്പണിക്കാരനാണ്. വല്ലപ്പോഴുമേ ജോലിക്ക് പോയിരുന്നുള്ളു. ഇതുസംബന്ധിച്ച് വീട്ടില്‍ പലപ്പോഴും വഴക്ക് നടന്നിരുന്നു. ഹോം നഴ്‌സായ രേണുകയാണ് കുടുംബം നോക്കിയിരുന്നത്.

Tags:    

Similar News