തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ ലഹരിവേട്ട; പത്ത് കോടി വില വരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി; കഞ്ചാവ് കടത്തിയത് സിങ്കപ്പൂരില്‍ ഉപരിപഠനം നടത്തുന്ന മലയാളികളായ രണ്ടു വിദ്യാര്‍ഥികള്‍; കൂട്ടത്തില്‍ ഒരാള്‍ പെണ്‍കുട്ടി; ഇരുവരും എത്തിയത് ബാങ്കോങ്കില്‍ നിന്നും

തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ ലഹരിവേട്ട

Update: 2025-06-01 17:05 GMT

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ കഞ്ചാവ് വേട്ട. ഹൈബ്രിഡ് കഞ്ചാവാണ് പിടകൂടയിത്. പത്തുകോടി രൂപ വിലമതിക്കുന്ന പത്ത് കിലോയിലധികം വരുന്ന കഞ്ചാവാണ് പിടികൂടിയത്. സംഭവത്തില്‍ രണ്ടുപേരെ കസ്റ്റംസ് പിടികൂടി. 23 വയസ്സുള്ള യുവാവും 21 വയസ്സുള്ള യുവതിയുമാണ് പിടിയിലായത്. ഇരുവരും സിങ്കപ്പൂരില്‍ ഉപരിപഠനം നടത്തുന്നവരാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ബാങ്കോക്കില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് ഇരുവര്‍ക്കും പിടിവീണത്. ഇരുവരേയും വിശദമായി ചോദ്യം ചെയ്യും. ശനി രാത്രി 11.10ന് സ്‌കൂട്ട് എയര്‍ലൈന്‍സിന്റെ ടി ആര്‍5 30-ാം നമ്പര്‍ വിമാനത്തിലെ യാത്രക്കാരായ രണ്ടുപേരുടെ ലഗേജിനുള്ളില്‍നിന്നാണ് ഹൈബ്രിഡ് കഞ്ചാവ് കണ്ടെത്തിയത്.

പിടികൂടിയവരെ ചോദ്യം ചെയ്തു വരികയാണ്. എന്നാല്‍ ഇവരുടെ വിശദാംശങ്ങള്‍ കസ്റ്റംസ് പുറത്തുവിട്ടിട്ടില്ല. ഒരാള്‍ പെണ്‍കുട്ടിയാണ്. യാത്രക്കാരെ കാമറകളിലൂടെ നിരീക്ഷിക്കുന്നതിനിടെ സംശയം തോന്നി പിടികൂടുകയായിരുന്നു. ഇത്രയും വിലയുള്ള ഹൈബ്രിഡ് കഞ്ചാവ് തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് ഇതാദ്യമായാണ് പിടികൂടുന്നത്. ഇവര്‍ സ്ഥിരമായി വിദേശത്തുനിന്ന് കഞ്ചാവ് കടത്തുന്നവരാണെന്ന് സംശയമുണ്ട്. മുമ്പ് നടത്തിയിരുന്ന യാത്രാവിവരങ്ങളും കസ്റ്റംസ് പരിശോധിക്കുകയാണ്.

നേരത്തെ ആലപ്പുഴയില്‍ രണ്ടുകോടിയുടെ മൂന്ന് കിലോ ഹൈബ്രിഡ് കഞ്ചാവുമായി യുവതിയും സഹായിയും പിടിയിലായ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ആലപ്പുഴ അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് രണ്ടായിരത്തോളം പേജുകളുള്ള കുറ്റപത്രം സമര്‍പ്പിച്ചത്. റിമാന്‍ഡില്‍ കഴിയുന്ന തമിഴ്‌നാട് തിരുവെല്ലൂര്‍ കത്തിവാക്കം ഉലകനാഥപുരം എണ്ണൂര്‍ ഫോര്‍ത്ത് സ്ട്രീറ്റ് നമ്പര്‍ 85ല്‍ കണ്ണൂര്‍ സ്വദേശിനി തസ്‌ലിമ സുല്‍ത്താന (ക്രിസ്റ്റീന 41), സഹായി ആലപ്പുഴ മണ്ണഞ്ചേരി മല്ലംവെളി കെ ഫിറോസ് (26), തസ്ലിമയുടെ ഭര്‍ത്താവ് ചെന്നൈ എണ്ണൂര്‍ സത്യവാണി മുത്ത് നഗര്‍ സ്വദേശി സുല്‍ത്താന്‍ അക്ബര്‍ അലി (43) എന്നിവര്‍ മാത്രമാണ് കേസിലെ പ്രതികള്‍.

ഏപ്രില്‍ ഒന്നിനാണ് ഹൈബ്രിഡ് കഞ്ചാവുമായി തസ്‌ലിയും സഹായിയായ ഫിറോസും ആലപ്പുഴയില്‍ പിടിയിലായത്. എറണാകുളത്തും ആലപ്പുഴയിലും കഞ്ചാവ് എത്തിച്ച് വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ പിടിയിലാകുന്നത്. എട്ട് ദിവസത്തിനുശേഷം കേസിലെ മുഖ്യപ്രതിയായ സുല്‍ത്താനെ ചെന്നൈയില്‍നിന്ന് പിടികൂടി. വാട്ട്സാപ്പില്‍ അയച്ചു നല്‍കിയ ചിത്രത്തിലൂടെയാണ് സുല്‍ത്താന്‍ കുടുങ്ങുന്നത്. ഹൈബ്രിഡ് കഞ്ചാവ് ചെന്നൈയില്‍ എത്തിച്ച ശേഷം തസ്ലിമയ്ക്ക് ഇയാള്‍ ഇതിന്റെ ചിത്രം അയച്ചു നല്‍കിയിരുന്നു. കേസുമായി ബന്ധമില്ലെന്ന് കരുതി ആദ്യഘട്ടത്തില്‍ വിട്ടയച്ച സുല്‍ത്താന്റെ പേര് വീണ്ടും എക്സൈസിന്റെ ശ്രദ്ധയില്‍ എത്തുന്നതിങ്ങനെയാണ്.

ചലച്ചിത്രമേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന തസ്ലിമ കൊച്ചി കേന്ദ്രീകരിച്ചുള്ള സിനിമ താരങ്ങള്‍ക്കും ഹൈബ്രിഡ് കഞ്ചാവും എംഡിഎംഎയും അടക്കമുള്ള ലഹരിവസ്തുക്കളും എത്തിച്ചുനല്‍കിയതായി മൊഴി നല്‍കിയിരുന്നു. ഇത് സാധൂകരിക്കുന്ന ചാറ്റുകളും യുപിഐ ഉപയോഗിച്ച് നടത്തിയ പണമിടപാടുകളുടെ വിവരങ്ങളും എക്സൈസ് ശേഖരിച്ചു. പിന്നാലെ നടന്‍ ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവര്‍ ഉള്‍പ്പടെ സിനിമ മേഖലയില്‍ നിന്നുള്ള അഞ്ചു പേരെ കേസില്‍ ചോദ്യം ചെയ്തു.

55 സാക്ഷികള്‍ ഉള്ള കേസില്‍ നടന്‍ ശ്രീനാഥ് ഭാസി 21ാം സാക്ഷിയാണ്. ശ്രീനാഥ് ഭാസിയുടെ രഹസ്യമൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു. ദമ്പതികളുടെ രണ്ട് മക്കളും കേസിലെ സാക്ഷികളാണ്.

Tags:    

Similar News