ഗള്‍ഫില്‍ ജോലി വാഗ്ദാനം ചെയ്ത് മൂന്നു പേരില്‍ നിന്ന് തട്ടിയത് ലക്ഷങ്ങള്‍; സമാന കേസില്‍ ജയിലില്‍ കിടക്കുന്ന പ്രതിയെ അവിടെയെത്തി അറസ്റ്റ് ചെയ്ത് പുളിക്കീഴ് പോലീസ്
ഗള്‍ഫില്‍ ജോലി വാഗ്ദാനം ചെയ്ത് മൂന്നു പേരില്‍ നിന്ന് തട്ടിയത് ലക്ഷങ്ങള്‍
തിരുവല്ല: ഖത്തര്‍, സൗദി തുടങ്ങിയ രാജ്യങ്ങളില്‍ പെട്രോളിയം ഓഫ്ഷോര്‍ റിഗ്ഗില്‍ ജോലി തരപ്പെടുത്തികൊടുക്കാമെന്ന് വാക്കുനല്‍കി 3 പേരില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയയാളെ ജയിലിലെത്തി പുളിക്കീഴ് പോലീസ് അറസ്റ്റ് ചെയ്തു. പെരിങ്ങര കാരയ്ക്കല്‍ കൊച്ചുമുണ്ടകത്തില്‍ റോബിന്‍ സ്‌കറിയ (46) യെയാണ് മട്ടാഞ്ചേരി സബ് ജയിലിലെത്തി എസ് ഐ കെ സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം ഫോര്‍മല്‍ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന്, കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പിന് ശേഷം തിരികെ തിരുവല്ല ജെ എഫ് എം കോടതിയില്‍ ഹാജരാക്കി.
പൊടിയാടി മുണ്ടകത്തില്‍ അജേഷ് ബാബുവിന്റെ പരാതി പ്രകാരം ഈ വര്‍ഷം ഏപ്രില്‍ 23നാണ് പ്രതിക്കെതിരെ പുളിക്കീഴ് പോലീസ് വിശ്വാസവഞ്ചനയ്ക്ക് കേസ് രജിസ്റ്റര്‍ ചെയ്തത്. 2023 ജൂണ്‍ 10 നും 2025 ഏപ്രില്‍ 23 നുമിടയിലാണ് തട്ടിപ്പ് നടന്നത്. അജേഷ് ബാബുവില്‍ നിന്നും 2023 ജൂണ്‍ 10 മുതല്‍ 2024 ജൂലൈ 19 വരെയുള്ള കാലയളവില്‍ നാലു തവണയായി അക്കൗണ്ടിലൂടെയും നേരിട്ടും 5,54,000 രൂപയാണ് ജോലി തരപ്പെടുത്തിക്കൊടുക്കാമെന്ന് പറഞ്ഞു പ്രതി വാങ്ങിയത്. കൂടാതെ അജേഷിന്റെ സുഹൃത്തുക്കളായ ബിബിന്‍ തോമസിന് ജോലി വാഗ്ദാനം ചെയ്ത് പിതാവ് തോമസ് ജോര്‍ജ്ജില്‍ നിന്നു 3,80,000 രൂപയും, വിഷ്ണു രവിയില്‍ നിന്നും 5 ലക്ഷം രൂപയും വാങ്ങിയശേഷം പറഞ്ഞ ജോലിയോ പണമോ തിരികെ നല്‍കാതെ വിശ്വാസവഞ്ചന കാണിച്ചു എന്നതാണ് കേസ്.
സമാന രീതിയിലുള്ള തട്ടിപ്പിന് എറണാകുളം കണ്ണമാലി പോലീസ് സ്റ്റേഷനില്‍ ഈ വര്‍ഷം ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതില്‍ അറസ്റ്റ് ചെയ്യപ്പെട്ട് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിഞ്ഞവരികയാണ്. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ഒന്ന് കോടതി മുമ്പാകെ പുളിക്കീഴ് പോലീസ് സബ് ഇന്‍സ്പെക്ടര്‍ കെ സുരേന്ദ്രന്‍ സമര്‍പ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തില്‍, പ്രതിയെ ഫോര്‍മല്‍ അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവിട്ടിരുന്നു. ഇത് പ്രകാരം പോലീസ് മട്ടാഞ്ചേരി സബ്ജയിലിലെത്തി പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.
പിന്നീട് പ്രൊഡക്ഷന്‍ വാറന്റ് പ്രകാരം 30 രാവിലെ 11 മുതല്‍ ഒന്നിന് രാവിലെ 11 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടുകിട്ടുകയും, പ്രതിയുമായി വീട്ടിലെത്തി പോലീസ് സംഘം തെളിവെടുപ്പ് നടത്തുകയും ചെയ്തു. വീട്ടില്‍ വച്ച് നടത്തിയ പണമിടപാട് സംബന്ധിച്ച തെളിവുകള്‍ ശേഖരിച്ച ശേഷം, ഇയാളെ ജുഡീല്‍ കസ്റ്റഡിയില്‍ പാര്‍പ്പിക്കുന്നതിന് വേണ്ടി ഇന്നലെ രാവിലെ തിരുവല്ല കോടതി മുമ്പാകെ ഹാജരാക്കി. തുടര്‍ന്ന് മട്ടാഞ്ചേരി സബ്ജയിലേക്ക് മാറ്റി.
പരാതിക്കാനായ അജേഷ് ബാബു 2023 ജൂണ്‍ 10 നാണ്, ആദ്യം ഇയാളുടെ നെടുംപുറം ബറോഡ ബാങ്ക് ശാഖയില്‍ നിന്നും റോബിന്റെ തിരുവല്ല എസ് ബ് ഐ അക്കൗണ്ടിലേക്ക് പണം അയക്കുന്നത്. 3,50,000 രൂപയാണ് അന്ന് അയച്ചത്. തുടര്‍ന്ന് വീട്ടില്‍ വച്ച് ജൂലൈ 25ന് 1,20,000 പണമായി നല്‍കി. ജോലിയുമായി ബന്ധപ്പെട്ട ഒരു സര്‍ട്ടിഫിക്കറ്റിന് വേണ്ടി 24000 രൂപ ആവശ്യപ്പെട്ട പ്രകാരം അയച്ചുകൊടുത്തു. 2024 ജൂലൈ 19 ന് പ്രോസസിംഗ് ഫീസ് വര്‍ദ്ധിപ്പിച്ചു എന്ന് പറഞ്ഞ അറുപതിനായിരം രൂപ അക്കൗണ്ട് വഴിയും കൈക്കലാക്കി.
അജേഷിന്റെ സുഹൃത്ത് ബിബിന്റെ പിതാവ് തോമസ് ജോര്‍ജിന്റെ അക്കൗണ്ടില്‍ നിന്നുമാണ് 3,80,000 രൂപ റോബിന്‍ തട്ടിയെടുത്തത്. മറ്റൊരു സുഹൃത്ത് വിഷ്ണുരവിയില്‍ നിന്നും 5 ലക്ഷം കൈക്കലാക്കിയതും ബാങ്ക് അക്കൗണ്ട് ഇടപാടിലൂടെയാണ്. വിഷ്ണു കൂട്ടുകാരന്‍ അരുണ്‍ വഴിയാണ് പ്രതിയെ പരിചയപ്പെടുന്നത്.
സൗദിയില്‍ ഓയില്‍ റിഗ്ഗില്‍ ജോലി വാങ്ങി കൊടുക്കാം എന്ന് പറഞാണ് റോബിന്‍ പണം കബളിപ്പിച്ചെടുത്തത്. 2023 ആഗസ്റ്റ് 7 മുതല്‍ പലപ്രാവശ്യമായാണ് 5 ലക്ഷം രൂപ കൈക്കലാക്കിയത്. ജോലി കിട്ടാതായപ്പോള്‍ വിഷ്ണുവും അമ്മയും റോബിന്റെ വീട്ടിലെത്തി കാര്യം അന്വേഷിച്ചു. ജോലിക്കുള്ള കടലാസ് പണികള്‍ നടക്കുന്നതായും, 2024 ഓഗസ്റ്റില്‍ ശരിയാവും എന്നും പറഞ്ഞു.
തുടര്‍ന്ന് വിഷ്ണുവിനെ മുംബൈയില്‍ എത്തിച്ചു, ജോലി തരപ്പെടാതെ ഒരു മാസത്തോളം അവിടെ തങ്ങി. പിന്നീട് നാട്ടിലേക്ക് തിരിച്ചയക്കുകയായിരുന്നു. പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ പലിശ ഉള്‍പ്പെടെ ആറര ലക്ഷം രൂപയുടെ ബാങ്ക് ചെക്ക് പ്രതി നല്‍കി. പണം നിക്ഷേപിച്ച ശേഷം അറിയിക്കാമെന്നും, ബാങ്കില്‍ പോയി എടുത്താല്‍ മതിയെന്നും അറിയിച്ചു. എന്നാല്‍ പണം ബാങ്കില്‍ നിക്ഷേപിക്കാതെ വന്നപ്പോള്‍, നിരന്തരമായ ഫോണ്‍ വിളിയെതുടര്‍ന്ന് വിഷ്ണുവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ഒന്നര ലക്ഷം രൂപ അയച്ചുകൊടുത്തു. ബാക്കി മൂന്നര ലക്ഷം രൂപ 2024 നവംബര്‍ 28 നകം അയച്ചുകൊടുക്കാമെന്ന് പറഞ്ഞുവെങ്കിലും കൊടുത്തില്ലെന്നും വിഷ്ണുവിന്റെ അമ്മ പോലീസിനോട് പറഞ്ഞു. വിഷ്ണു ഇപ്പോള്‍ വിദേശത്താണ്.
പ്രതി റോബിന്‍ സ്‌കറിയ്ക്ക് തിരുവല്ല ഉള്‍പ്പെടെ സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനികളില്‍ സമാന രീതിയിലുള്ള തട്ടിപ്പുകള്‍ നടത്തിയതിന് കേസുകള്‍ നിലവിലുള്ളതായി അന്വേഷണത്തില്‍ ബോധ്യപ്പെട്ടു. കേസില്‍ അന്വേഷണം വ്യാപിപ്പിച്ചതായി ജില്ലാ പോലീസ് മേധാവി പറഞ്ഞു.