കളമശ്ശേരി പോളിടെക്‌നിക് ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ച പൂര്‍വ വിദ്യാര്‍ഥികള്‍ പിടിയില്‍; കഞ്ചാവ് എത്തിച്ചത് ആഷിഖ് മറ്റ് കാമ്പസുകളിലും ലഹരിവസ്തുക്കള്‍ എത്തിച്ചിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കും; കളമശേരി പോളിടെക്‌നിക്കിലെ കഞ്ചാവ് വേട്ടയില്‍ പരാതിക്കാരന്‍ പ്രിന്‍സിപ്പാള്‍

കളമശ്ശേരി പോളിടെക്‌നിക് ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ച പൂര്‍വ വിദ്യാര്‍ഥികള്‍ പിടിയില്‍

Update: 2025-03-15 03:43 GMT

കൊച്ചി: കളമശ്ശേരി ഗവ. പോളിടെക്‌നിക് കോളജില്‍ കഞ്ചാവ് എത്തിച്ച ഇടനിലക്കാരായ പൂര്‍വ വിദ്യാര്‍ഥികള്‍ പിടിയില്‍. പൂര്‍വ വിദ്യാര്‍ഥികളായ ആഷിഖ്, ഷാരില്‍ എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തും. കഴിഞ്ഞ വര്‍ഷം പഠനം പൂര്‍ത്തിയാക്കിയവരാണ് ഇരുവരും. കോളേജ് ഡ്രോപ്പൗട്ടായ ഇവരാണ് വിദ്യാര്‍ഥികള്‍ക്കിടയില്‍ വില്‍ക്കാന് കഞ്ചാവ് എത്തിച്ചത് എന്നാണ് വിവരം.

ഇന്നലെ അര്‍ധരാത്രിയോടെ എറണാകുളം പരിസരത്ത് നിന്നാണ് ഇവരെ കളമശ്ശേരി പൊലീസിന്റെ പ്രത്യേക സംഘവും ഡാന്‍ഫാസ് സംഘവും കസ്റ്റഡിയിലെടുത്തത്. 1.900 കിലോഗ്രാം കഞ്ചാവുമായി അറസ്റ്റിലായ വിദ്യാര്‍ഥി നല്‍കിയ മൊഴിയില്‍ ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ചത് പൂര്‍വ വിദ്യാര്‍ഥികളാണെന്ന് വ്യക്തമാക്കിയിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രത്യേക സംഘം തിരച്ചില്‍ ശക്തമാക്കിയത്.

സമാനരീതിയിലുള്ള ലഹരി കേസുകളില്‍ ആഷിഖ് ഉള്‍പ്പെട്ടിരുന്നതായുള്ള സൂചനകള്‍ വിദ്യാര്‍ഥികളില്‍ നിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്. അക്കാര്യങ്ങളും ചോദ്യം ചെയ്യലില്‍ ഉള്‍പ്പെടുത്തും. ആഷിഖിനൊപ്പം മറ്റ് ആളുകളുണ്ടോ എന്നും മറ്റ് കാമ്പസുകളില്‍ ഇയാള്‍ ലഹരിവസ്തുക്കള്‍ എത്തിച്ചിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കും.

അതേസമയം കളമശ്ശേരി ഗവ. പോളിടെക്‌നിക് കോളജിലെ കഞ്ചാവ് കേസില്‍ പരാതി നല്‍കിയത് കോളജ് പ്രിന്‍സിപ്പാളാണെന്നും വ്യക്തമായി. കൊച്ചി ഡിസിപിക്കാണ് മാര്‍ച്ച് 12ന് പ്രിന്‍സിപ്പാള്‍ പരാതി നല്‍കിയത്. 14 അം തിയതി നടക്കുന്ന ഹോളി ആഘോഷത്തില്‍ മദ്യം, മയക്ക് മരുന്ന്, മറ്റ് ലഹരി വസ്തുകളുടെ അനിയന്ത്രിതമായ ഉപയോഗം ഉണ്ടാകുമെന്ന് പ്രിന്‍സിപ്പാളിന്റെ പരാതിയില്‍ പറയുന്നു. ലഹരിമരുന്ന് വാങ്ങാന്‍ പണപ്പിരിവ് നടക്കുന്നതായും പ്രിന്‍സിപ്പാളിന്റെ പരാതിയില്‍ പരാമര്‍ശമുണ്ട്. പൊലീസ് നിരീക്ഷണം ശക്തമാക്കണമെന്നും ക്യാമ്പസിലും ഹോസ്റ്റലിലും പോലീസ് സാന്നിദ്ധ്യം ഉണ്ടാകണമെന്നും പ്രിന്‍സിപ്പാള്‍ ആവശ്യപ്പെട്ടിരുന്നു.

വ്യാഴാഴ്ച രാത്രിയിലാണ് കളമശ്ശേരി ഗവ. പോളിടെക്‌നിക് കോളജിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ കഞ്ചാവ് വേട്ട നടന്നത്. ഏഴ് മണിക്കൂര്‍ നീണ്ട മിന്നല്‍ പരിശോധനയില്‍ പൊലീസ് രണ്ടുകിലോ കഞ്ചാവ് പിടികൂടി. ഹോളി ആഘോഷത്തിന് ഹോസ്റ്റലില്‍ വന്‍തോതില്‍ കഞ്ചാവ് എത്തിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കോളജിന്റെ പെരിയാര്‍ ഹോസ്റ്റലില്‍ പരിശോധന.

കോളജ് എസ്.എഫ്.ഐ യൂനിയന്‍ ജനറല്‍ സെക്രട്ടറിയടക്കം മൂന്ന് വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തു. മൂന്നാം വര്‍ഷ വിദ്യാര്‍ഥികളായ കൊല്ലം വില്ലുമല പുത്തന്‍വീട് അടവിക്കോണത്ത് എം. ആകാശ് (21), ആലപ്പുഴ ഹരിപ്പാട് കാട്ടുകൊയ്ക്കല്‍ വീട്ടില്‍ ആദിത്യന്‍ (20), കോളജ് എസ്.എഫ്.ഐ യൂനിയന്‍ ജനറല്‍ സെക്രട്ടറി കൊല്ലം കരുനാഗപ്പള്ളി തൊടിയൂര്‍ നോര്‍ത്ത് പനംതറയില്‍ വീട്ടില്‍ ആര്‍. അഭിരാജ് (21) എന്നിവരാണ് അറസ്റ്റിലായത്.

50ഓളം പേരടങ്ങുന്ന പൊലീസ് സംഘം സംയുക്തമായി പ്രിന്‍സിപ്പലിന്റെ അനുമതിയോടെ വ്യാഴാഴ്ച രാത്രി ഒമ്പതിന് ആരംഭിച്ച പരിശോധന പുലര്‍ച്ചെ നാലിനാണ് അവസാനിച്ചത്. ആകാശ് താമസിക്കുന്ന എഫ് 39 മുറിയില്‍ നിന്ന് 1.909 കിലോ കഞ്ചാവും ആദിത്യനും അഭിരാജും താമസിക്കുന്ന ജി 11 മുറിയില്‍നിന്ന് 9.70 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.

വലിയ പൊതികളായി സൂക്ഷിച്ച കഞ്ചാവ് അലമാരയില്‍ നിന്നാണ് കണ്ടെടുത്തത്. ഇതോടൊപ്പം കഞ്ചാവ് ആവശ്യക്കാര്‍ക്ക് തൂക്കിക്കൊടുക്കാന്‍ ത്രാസും മദ്യം അളക്കുന്നതിനുള്ള ഗ്ലാസും പിടിച്ചെടുത്തതായും പൊലീസ് പറഞ്ഞു. ഇവിടെനിന്ന് മുമ്പും ചെറിയ തോതില്‍ കഞ്ചാവ് പിടികൂടിയിട്ടുണ്ട്. ആകാശിനെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ആദിത്യനും അഭിരാജിനും സ്റ്റേഷന്‍ ജാമ്യം നല്‍കി. അറസ്റ്റിലായ മൂന്ന് വിദ്യാര്‍ഥികളെയും അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു.

Tags:    

Similar News