പണം തട്ടാന്‍വേണ്ടി ആസൂത്രണത്തോടെ തട്ടിക്കൊണ്ടു പോകല്‍; മോചനദ്രവ്യം ആവശ്യപ്പെട്ടത് നല്‍കിയത് യുപിഎ വഴി; ഭര്‍ത്താവിനെ തട്ടിക്കൊണ്ടു പോയവരുടെ അറസ്റ്റിന് വഴിവെച്ചത് ഭാര്യയുടെ ഇടപെടലില്‍; കൊല്‍ക്കത്തയിലെ കിഡ്‌നാപ്പിംഗ് പൊളിഞ്ഞത് ഇങ്ങനെ

പണം തട്ടാന്‍വേണ്ടി ആസൂത്രണത്തോടെ തട്ടിക്കൊണ്ടു പോകല്‍

Update: 2025-06-01 09:44 GMT

കൊല്‍ക്കത്ത: പണം തട്ടാന്‍വേണ്ടി കൃത്യമായ പ്ലാനിങ്ങോടെ നടത്തിയ തട്ടിക്കൊണ്ടു പോകല്‍ തകര്‍ത്തത് ഇരയുടെ പരിഭ്രാന്തയായ ഭാര്യയുടെ ഇടപെടല്‍. പണം ആവശ്യപ്പെട്ടവര്‍ക്ക് യുപിഎ വഴി പണം കൈമാറിയതോടെയാണ് പ്രതികളിലേക്ക് പോലീസ് അനായാസം എത്തിച്ചേര്‍ന്നത്. കൊല്‍ക്കത്തയിലാണ സംഭവം.

ബുധനാഴ്ച ബാങ്കിലെ ആവശ്യത്തിനായി പോയ വ്യാപാരിയായ തിമിര്‍ കാന്തി മജുംദാറിനെയാണ് കൊല്‍ക്കത്തയിലെ നേതാജി ഭവന്‍ മെട്രോ സ്റ്റേഷനു സമീപത്തു നിന്ന് അഞ്ചംഗ സംഘം തട്ടിക്കൊണ്ട് പോയത്. കുല്‍പി സ്വദേശിയായ മജുംദാറിനെ എസ്സി മുല്ലിക് റോഡിലെ കോംപ്ലക്സിന്റെ പതിനൊന്നാം നിലയിലെത്തിച്ച് പ്രതികള്‍ ബന്ദിയാക്കി.

മജുംദാറിന്റെ ഫോണുപയോഗിച്ചാണ് പ്രതികള്‍ ഭാര്യയെ വാട്സ്ആപ്പ് വഴി ബന്ധപ്പെട്ടത്. പത്തു ലക്ഷം രൂപയാണ് മോചനദ്രവ്യമായി ഭാര്യയോട് ആവശ്യപ്പെട്ടതെങ്കിലും പിന്നീട് അത് അഞ്ചു ലക്ഷമായി കുറച്ചു. തട്ടിക്കൊണ്ടുപോയവര്‍ ആവശ്യപ്പെട്ടത്രയും തുക കൈയ്യില്‍ ഇല്ലാത്തതിനാല്‍ കുറച്ചു തുക യുപിഐ വഴി നല്‍കാമെന്നും ബാക്കി പെട്ടന്നു തന്നെ സ്വരൂപിച്ച് നല്‍കാമെന്നും ഭാര്യ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ പ്രതികളിലൊരാള്‍ തന്റെ യുപിഐ ഐഡി നല്‍കുകയായിരുന്നു.

10,000 രൂപ പ്രതികളിലൊരാളായ സുമന്‍ ബോസിന്റെ അക്കൗണ്ടിലേക്ക് അയച്ചതായും പൊലീസ് പറയുന്നു. ഇതാണ് കേസില്‍ വഴിത്തിരിവായത്. കേസില്‍ തുമ്പുകളില്ലാതെ വഴിമുട്ടിയ പൊലീസിന് പ്രതികളിലേക്കെത്താന്‍ ഈ പണമിടപാട് സഹായിച്ചു. നാലു മണിക്കൂറിനുള്ളില്‍ അഞ്ച് പ്രതികളെയും അറസ്റ്റ് ചെയ്യാന്‍ പൊലീസിന് സാധിച്ചു. സുകന്ത സേതുവിനടുത്തു വെച്ച് പ്രതിയായ ബോസിനെ പിടികൂടിയ പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് കൂട്ടാളികളിലേക്കും ഇരയിലേക്കുമെത്താന്‍ പൊലീസിനെ സഹായിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

പ്രതികള്‍ പിടിക്കപ്പെടാതിരിക്കാന്‍ തങ്ങളുടെ മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത് മജുംദാറിന്റെ ഫോണില്‍ വൈഫൈ കണക്ട് ചെയ്തായിരുന്നു കോളുകള്‍ നടത്തിയത്. സജല്‍ ബോസ്, സുദീപ് മജുംദാര്‍, സുമന്‍ ബോ്, സമീര്‍ കുമാര്‍ ദേവ്, ചിമ ദാസ് എ്ന്നിവരെയാണ് കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് തട്ടിക്കൊണ്ടു പോകലിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. ലക്ഷക്കണക്കിന് രൂപ ഇര നല്‍കാനുള്ളതായി പ്രതികള്‍ ആരോപിക്കുന്നു. എന്നാല്‍ ബിസിനസ് സംരഭത്തില്‍ വഞ്ചിച്ചതാണെന്ന് മജുംദാറും പറയുന്നു. പ്രതികളും ഇരയും തമ്മില്‍ നേരത്തെ പരിജയമുണ്ടെന്ന കാര്യം വ്യക്തമാണെന്ന് പൊലീസ് പറഞ്ഞു.

Tags:    

Similar News