ആ അച്ഛന്‍ ഗള്‍ഫില്‍ നിന്നും നാട്ടിലേക്ക് വന്നത് എല്ലാം മനസ്സില്‍ ഉറപ്പിച്ചോ? 50 ദിവസം മുമ്പ് ഭാര്യ ആത്മഹത്യ ചെയ്തത് താങ്ങാനായില്ല; എല്ലാം അവസാനിപ്പിക്കാന്‍ തീരുമാനിച്ച് എത്തി മകനെ സഹോദരിയുടെ വീട്ടില്‍ നിന്നും വിളിച്ച് ആ വീട്ടിലെത്തി; മനിശ്ശീരി കണ്ണമ്മ നിലയത്തിലെ മൂന്ന് മരണങ്ങളുടെ കാരണം ആര്‍ക്കും അറിയില്ല

Update: 2025-07-05 06:12 GMT

പാലക്കാട്: മനിശ്ശീരി കണ്ണമ്മ നിലയത്തിലെ മുകള്‍നിലയിലെ കിടപ്പുമുറിയിലാണ് കിഷന്റെ അമ്മ അനിഖയെ മരിച്ച നിലയില്‍ കണ്ടത്. അതേ സ്ഥലത്തുതന്നെയാണ് കിഷന്റെയും കിരണിന്റെയും ജീവനറ്റ ശരീരങ്ങള്‍ ബന്ധുക്കള്‍ കണ്ടത്. മരണ കാരണം ആര്‍ക്കും അറിയില്ലെന്നതാണ് പോലീസിനേയും വലയ്ക്കുന്നത്.

പരിശോധനയ്ക്കുശേഷം പോലീസ് വീട് പൂട്ടിയിട്ടു. സാമ്പത്തികപ്രശ്നങ്ങളൊന്നും നിലവിലുണ്ടായിരുന്നില്ല. അടിമുടി ദുരൂഹമാണ് ഈ മൂന്ന് മരണവും. വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് പോലീസ്. കഴിഞ്ഞ ദിവസമാണ് മനിശ്ശീരി കണ്ണമ്മ നിലയത്തില്‍ കിരണ്‍ (38), മകന്‍ കിഷന്‍ (9) എന്നിവരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മകനെ തൂക്കിക്കൊന്നശേഷം അച്ഛന്‍ ആത്മഹത്യ ചെയ്തുവെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം. അപ്പോഴും സംശയങ്ങള്‍ ഏറെ. ആത്മഹത്യ ചെയ്യാനുറപ്പിച്ചാണ് കിരണ്‍ ഗള്‍ഫില്‍ നിന്നെത്തിയതെന്നും കരുതുന്നവരുണ്ട്.

വീട്ടിലെ ഒന്നാം നിലയിലെ ഇരുമ്പ് കഴുക്കോലിലാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. മേയ് 11-ന് കിരണിന്റെ ഭാര്യ അഖീനയെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കണ്ണമ്മ നിലയത്തില്‍ പരേതനായ രാജേന്ദ്രന്റെയും ഇന്ദിരയുടെയും മകനാണ് കിരണ്‍. വെള്ളിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം. ഗള്‍ഫിലായിരുന്ന കിരണ്‍ വ്യാഴാഴ്ച രാത്രിയിലാണ് നാട്ടിലെത്തിയത്. തുടര്‍ന്ന് മായന്നൂരില്‍ സഹോദരി ശരണ്യയുടെ വീട്ടിലായിരുന്ന മകനെയും കൂട്ടി വെള്ളിയാഴ്ച രാവിലെ 11-ന് മനിശ്ശീരിയിലെ വീട്ടിലെത്തി. പിന്നീട് വീട് അടച്ച് താക്കോല്‍ തൊട്ടടുത്തു താമസിക്കുന്ന ബന്ധുവിനെ ഏല്‍പ്പിച്ച് വൈകീട്ട് മൂന്നരയോടെ മടങ്ങി.

വൈകീട്ട് അഞ്ച് മണിയോടെ വീടിനു സമീപത്തെ റോഡില്‍ കിരണിന്റെ സ്‌കൂട്ടര്‍ കണ്ടതോടെ ബന്ധുക്കള്‍ക്ക് സംശയം തോന്നി നടത്തിയ പരിശോധനയിലാണ് വീടിന്റെ പുറകുവശത്തെ വാതില്‍ തുറന്നുകിടക്കുന്നതായി കണ്ടത്. വീടിന്റെയുള്ളില്‍ നടത്തിയ പരിശോധനയില്‍ രണ്ടുപേരും തൂങ്ങിനില്‍ക്കുന്നതായി കണ്ടെത്തി. വിദേശത്തായിരുന്ന കിരണ്‍ ഭാര്യ മരിച്ചതിനെത്തുടര്‍ന്ന് നാട്ടിലേക്ക് എത്തിയിരുന്നു. തുടര്‍ന്ന് മകനെ മായന്നൂരുള്ള സഹോദരിയുടെ വീടിനു സമീപമുള്ള സ്‌കൂളില്‍ ജൂണില്‍ ചേര്‍ക്കുകയും ചെയ്തു. ജൂണ്‍ എട്ടിനാണ് തിരിച്ച് ഗള്‍ഫിലേക്ക് പോയത്. മകനെ കാണണമെന്നു പറഞ്ഞാണ് കഴിഞ്ഞ ദിവസം വീണ്ടും നാട്ടിലെത്തിയത്. ഇതിനിടെയാണ് മരണം.

വിദേശത്തുനിന്നു വന്ന അച്ഛനൊപ്പം കിഷന്‍ മുന്‍പ് പഠിച്ച സ്‌കൂളിലെത്തി കൂട്ടുകാരെ കണ്ട് മടങ്ങിയതും കഴിഞ്ഞ ദിവസമാണ്. ടിസി വാങ്ങാനെത്തിയപ്പോള്‍ അധ്യാപകരോടു പറഞ്ഞ വാക്കു പാലിക്കാന്‍ കൂടിയായിരുന്നു കിഷന്‍ വെള്ളിയാഴ്ച മനിശ്ശീരി എയുപി സ്‌കൂളിലെത്തിയത്. മനിശ്ശീരി എയുപി സ്‌കൂളിലാണ് കിഷന്‍ മൂന്നാംക്ലാസ് വരെ പഠിച്ചത്. അമ്മ മരിച്ചതോടെ കഴിഞ്ഞ മേയ് മാസം സ്‌കൂളില്‍ അച്ഛനൊപ്പം വന്ന് ടിസി വാങ്ങി. സ്‌കൂള്‍ തുറന്നിട്ട് ടീച്ചറെയും കൂട്ടുകാരെയുമൊക്കെ കാണാന്‍ വരാമെന്ന് അന്ന് കിഷന്‍ പറഞ്ഞിരുന്നു. ആ വാക്ക് അവന്‍ പാലിച്ചു. അമ്മ മരിച്ച് അന്‍പത്തിയൊന്നാം നാളിലാണ് കിഷനും അച്ഛന്‍ കിരണും മരിക്കുന്നത്.

Tags:    

Similar News