ആഷിഖിനെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് ഷഹാന ഭീഷണിപ്പെടുത്തി; മകനെ വ്യാജ പീഡനക്കേസില്‍പ്പെടുത്തി അറസ്റ്റ് ചെയ്യിപ്പിച്ചു; കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കുടുംബം; ഇടക്കൊച്ചിയിലെ യുവാവിന്റെ കൊലപാതകത്തിന് പിന്നില്‍ മുന്‍വൈരാഗ്യമെന്ന് പൊലീസ്

ഇടക്കൊച്ചിയിലെ യുവാവിന്റെ കൊലപാതകത്തിന് പിന്നില്‍ മുന്‍വൈരാഗ്യമെന്ന് പൊലീസ്

Update: 2025-06-24 13:29 GMT

കൊച്ചി: ഇടക്കൊച്ചിയിലെ യുവാവിന്റെ കൊലപാതകത്തില്‍ സുഹൃത്തായ യുവതിയുടെയും ഭര്‍ത്താവിന്റെയും അറസ്റ്റ് രേഖപ്പെടുത്തി. ഷഹാന, ഭര്‍ത്താവ് ഷിഹാസ് എന്നിവരാണ് കേസില്‍ പിടിയിലായത്. കൊച്ചി പെരുമ്പടപ്പ് സ്വദേശി ആഷിക്കി (30)നെയാണ് ഇന്നലെ വൈകിട്ട് നിര്‍ത്തിയിട്ട വാനിന്റെയുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആഷിക്കിനോടുളള മുന്‍വൈരാഗ്യം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രതികള്‍ ആഷിക്കിനെ ഭീഷണിപ്പെടുത്തിയെന്നും സൂചനയുണ്ട്. അതേ സമയം ഷഹാനയും ഭര്‍ത്താവും ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലപാതമെന്ന് ആഷിക്കിന്റെ കുടുംബം ആരോപിച്ചു.

പ്രതിയുടെ ഭാര്യയും ആഷിഖിന്റെ പെണ്‍സുഹൃത്തുമായ ഷഹാനയ്ക്ക് കേസുമായി ബന്ധമുണ്ടെന്ന് ആഷിഖിന്റെ പിതാവ് വി.എ. അക്ബര്‍ ആരോപിച്ചു. ആഷിഖിനെ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് ഷഹാന നിരന്തരം ആഷിക്കിനെ ഭീഷണിപ്പെടുത്തിയിരുന്നു. മകനെ വ്യാജ പീഡനക്കേസില്‍പ്പെടുത്ത് അറസ്റ്റ് ചെയ്യിപ്പിച്ചിരുന്നുവെന്നും അക്ബര്‍ പറഞ്ഞു.

ഇന്നലെ രാത്രിയാണ് പെരുമ്പടപ്പ് സ്വദേശി ആഷികിനെ വാഹനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. എറണാകുളം ഇടക്കൊച്ചി ഇന്ദിരാഗാന്ധി റോഡിലാണ് സംഭവം. വാഹനത്തില്‍ ഒരു യുവതിയും ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പള്ളുരുത്തി പൊലീസ് മരണം കൊലപാതകമാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് യുവതിയേയും ഭര്‍ത്താവിനേയും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ആഷിക്കിന്റെ മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കും.

വാനില്‍ മീന്‍ വിതരണം നടത്തുന്ന ജോലിയായിരുന്നു ആഷിക്കിന്. ഇടക്കൊച്ചി കണ്ണങ്ങാട് പാലത്തിനു സമീപം ഇന്ദിരാഗാന്ധി റോഡിലെ ആളൊഴിഞ്ഞ സ്ഥലത്തു നിര്‍ത്തിയിട്ട ഇന്‍സുലേറ്റഡ് വാനിനകത്തെ മുന്‍സീറ്റിലാണ് ഇന്നലെ ആഷിക്കിനെ കാണപ്പെട്ടത്. തനിക്ക് അപകടത്തില്‍ പരുക്കേറ്റെന്നും ആശുപത്രിയില്‍ കൊണ്ടുപോകാന്‍ സഹായിക്കണമെന്നും ആവശ്യപ്പെട്ട് ആഷിക് വിളിച്ചെന്നും സ്ഥലത്തെത്തുമ്പോള്‍ താന്‍ കാണുന്നതു കാലില്‍ നിന്നു രക്തം വമിക്കുന്നതാണെന്നും പെണ്‍സുഹൃത്ത് പൊലീസിനോട് പറഞ്ഞിരുന്നു. സുഹൃത്ത് സ്ഥലത്തെത്തിയപ്പോള്‍ തന്നെ ആഷിക് മരിച്ചിരുന്നു എന്നാണു കരുതുന്നത്. യുവതി നിലവിളിച്ചതോടെ നാട്ടുകാര്‍ ഓടിക്കൂടുകയും യുവതി തന്നെ ആഷിക്കിനെ ആശുപത്രിയിലേക്കു കൊണ്ടുപോവുകയുമായിരുന്നു.

യുവതിയുടെ നിലവിളികേട്ടെത്തിയ പ്രദേശവാസികള്‍ കണ്ടത് ചോരയില്‍ കുളിച്ചുനില്‍ക്കുന്ന ആഷിക്കിനെയായിരുന്നു. ഉടന്‍തന്നെ എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍, ആശുപത്രിയില്‍ എത്തിയപ്പോഴേക്കും ഇയാള്‍ മരിച്ചിരുന്നു. കണ്ണങ്ങാട്ട് പാലത്തിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന ലോറിയിലേക്ക് ആഷിക്ക് തന്നെ വിളിച്ചുവരുത്തുകയായിരുന്നുവെന്നും സംസാരിക്കുന്നതിനിടെ ആഷിഖ് ബോധംകെട്ടുവീണതാണെന്നും യുവതി ആശുപത്രിയില്‍ പറഞ്ഞത്. ശരീരം പരിശോധിച്ചപ്പോഴാണ് കാലിലെ മുറിവ് ശ്രദ്ധയില്‍പെട്ടതെന്നും യുവതി മൊഴി നല്‍കിയിരുന്നു. എന്നാല്‍, അന്വേഷണത്തില്‍ മരണം കൊലപാതമെന്ന് തെളിയുകയായിരുന്നു.

ആഷിഖുമായി യുവതിക്ക് അടുപ്പമുണ്ടായിരുന്നുവെന്നും ഇത് ഭര്‍ത്താവ് തിരിച്ചറിഞ്ഞതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നുമാണ് വിവരം. ഈ വൈരാഗ്യം കൊലപാതകത്തിലേക്ക് നയിച്ചതായി പോലീസ് വിലയിരുത്തുന്നു. ആഷിഖിന്റെ കാലില്‍ ആഴത്തിലുള്ള മുറിവുണ്ടായിരുന്നു. സ്വയം കുത്തിപ്പരിക്കേല്‍പ്പിച്ച പോലുള്ള മുറിവായതിനാല്‍ ആത്മഹത്യയാകാമെന്നായിരുന്നു ആദ്യഘട്ടത്തില്‍ സംശയിച്ചിരുന്നത്. എന്നാല്‍, അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരം പുറത്തുവരികയായിരുന്നു.

യുവതിയുമായി ആഷിക് അടുപ്പത്തിലായിരുന്നു എന്നും ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്കൊടുവില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നുമാണ് കരുതിയിരുന്നത്. സ്‌ക്രൂഡ്രൈവര്‍ ഉപയോഗിച്ച് കാലില്‍ സ്വയം കുത്തി പരുക്കേല്‍പ്പിച്ചതു പോലെയായിരുന്നു മുറിവുകള്‍. എന്നാല്‍ ഇത് ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും ആരോപിച്ച് ആഷിക്കിന്റെ കുടുംബം രംഗത്തെത്തുകയായിരുന്നു. തുടര്‍ന്ന് യുവതിയേയും ഭര്‍ത്താവിനെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ഭാര്യ സ്ഥലത്ത് എത്തുന്നതിനു മുമ്പു തന്നെ ശിഹാബ് ആഷിക്കിനെ കൊലപ്പെടുത്തി എന്നാണ് നിഗമനം. ഇരു കാലുകളുടെയും തുടകളിലും കാല്‍ത്തണ്ടകളിലും ആഴത്തില്‍ മുറിവേല്‍പ്പിച്ച് രക്തം നഷ്ടപ്പെട്ടതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

യുവതിയും ആഷിക്കുമായി അടുപ്പത്തിലായിരുന്ന കാര്യം ഭര്‍ത്താവിന് അറിയാമായിരുന്നു എന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നുമാണ് പൊലീസ് സംശയിക്കുന്നത്. എന്നാല്‍ ഇതിലേറെ കാര്യങ്ങള്‍ സംഭവത്തില്‍ ഉണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. യുവതിയുമായി ആഷിക്ക് അടുപ്പത്തിലായിരുന്നു എന്നും വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ആഷിക്ക് വഴങ്ങിയില്ല എന്നും പറയപ്പെടുന്നു. തുടര്‍ന്ന് ആഷിക്കിനെതിരെ യുവതി പൊലീസില്‍ പരാതിപ്പെടുന്ന സംഭവങ്ങളുമുണ്ടായിട്ടുണ്ട് എന്നും നാട്ടുകാര്‍ പറയുന്നു.

Tags:    

Similar News