'സാറെ..ഞാൻ ഇവിടെ സ്വർണം പണയം വെച്ചിട്ടുണ്ട്; അത് ടേക്ക് ഓവർ ചെയ്യണം..!'; ഷിബിൻ ലാല്‍ ഇസാഫ് ജീവനക്കാരനോട് പറഞ്ഞതിങ്ങനെ; പിന്നാലെ പട്ടാപ്പകൽ ജൂപിറ്ററിൽ കൂളായി എത്തി മുക്കിയത് ലക്ഷങ്ങൾ; പിന്നിൽ വലിയ ആസൂത്രണമാണ് നടന്നിരിക്കുന്നതെന്ന് പോലീസ്; കോഴിക്കോട് ബാങ്ക് കവർച്ചയിൽ സംഭവിക്കുന്നത്!
കോഴിക്കോട്: പട്ടാപ്പകൽ ബാങ്ക് ജീവനക്കാരിൽ നിന്ന് 40 ലക്ഷം കവർന്നത് വലിയ വർത്തയായിരിക്കുകയാണ്. കോഴിക്കോട് പന്തീരങ്കാവിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം സംഭവം നടന്നത്. സ്കൂട്ടറിൽ എത്തിയ സംഘമാണ് സ്വകാര്യബാങ്കിലെ ജീവനക്കാരിൽ നിന്ന് 40 ലക്ഷം രൂപ അടങ്ങിയ ബാഗ് കവർന്നത്. ഇപ്പോഴിതാ, കോഴിക്കോട് ബാങ്ക് കവർച്ചയിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്.
സംഭവത്തിന് പിന്നിൽ വലിയ ആസൂത്രണമാണ് നടന്നിരിക്കുന്നതെന്ന് പോലീസ് പറയുന്നു. അക്ഷയ ഫൈനാൻസിയേഴ്സ് എന്ന സ്വർണ പണയ സ്ഥാപനത്തിൽ സ്വർണം പണയം വെച്ചുവെന്ന് രാമനാട്ടുകര സ്വദേശിയായ ഷിബിൻ ലാൽ എന്നയാൾ ഇസാഫ് ബാങ്കിൽ എത്തി അറിയിക്കുന്നു. 38 ലക്ഷം രൂപയോളം വില വരുന്ന സ്വർണമാണ് ഇവിടെ പണയം വെച്ചിരിക്കുന്നതെന്നും ഇസാഫിൽ പണയം വെക്കാനാണ് തനിക്ക് താത്പര്യമെന്നും ഇയാൾ വ്യക്തമാക്കി. ആ പണം ഇവിടെ അടച്ച് സ്വർണം ഇസാഫിലേക്ക് ടേക്ക് ഓവർ ചെയ്യണമെന്നാണ് ഷിബിൻ ലാൽ ആവശ്യപ്പെട്ടത്. രണ്ട് ദിവസം മുമ്പാണ് ഈ ആവശ്യവുമായി ഷിബിൻ ലാൽ വരുന്നത്.
ഇയാളുടെ ആവശ്യം കേട്ട ഇസാഫ് ബാങ്കിലെ ജീവനക്കാർ ഇയാൾക്കൊരു അക്കൗണ്ട് എടുത്തു നൽകുകയും ചെയ്തു. സ്വർണം ടേക്ക് ഓവർ ചെയ്യുന്നതിനായി ഇസാഫിലൊരു ജീവനക്കാരൻ പണവുമായി ഷിബിൻ ലാലിനൊപ്പമെത്തുന്നു.ഷിബിൻ ലാലിനൊപ്പം ഇസാഫിലെ അരവിന്ദ് എന്ന ജീവനക്കാരനും മറ്റ് രണ്ട് പേരും 40 ലക്ഷം രൂപയുമായി അക്ഷയ ഫൈനാൻസിയേഴ്സിലെത്തുന്നു. പണവുമായി അരവിന്ദും ഷിബിൻലാലും സ്ഥാപനത്തിന് തൊട്ടുമുന്നിലെത്തിയപ്പോഴാണ് അരവിന്ദിന്റെ കൈവശമുണ്ടായിരുന്ന പണമടങ്ങിയ ബാങ്ക് തട്ടിപ്പറിച്ച്, ഷിബിൻ ലാൽ തൊട്ടടുത്തുണ്ടായിരുന്ന സ്കൂട്ടറിൽ കയറി രക്ഷപ്പെടുകയായിരുന്നു.
പിന്നിൽ വലിയ ആസൂത്രണമാണ് തട്ടിപ്പിന് പിന്നിലെന്ന് പന്തീരാങ്കാവ് പോലീസ് പറയുന്നു. ഇസാഫ് ജീവനക്കാരനായ അരവിന്ദിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ഇതേ ആവശ്യം പറഞ്ഞ് ഷിബിൻ ലാൽ മറ്റ് സ്വകാര്യ ബാങ്കുകളെയും സമീപിച്ചിരുന്നു. പക്ഷെ അവർ അന്വേഷണം നടത്തിയപ്പോൾ 40 ലക്ഷം രൂപയുടെ സ്വർണം പണയംവെക്കാനുള്ള ആസ്തി ഇയാൾക്കില്ലെന്ന് അറിഞ്ഞ് അവർ പിൻമാറുകയായിരുന്നു. തുടർന്നാണ് ഇസാഫിൽ എത്തുന്നത്. ശേഷമാണ് ഇപ്പോൾ തട്ടിപ്പ് നടന്നിരിക്കുന്നത്. പോലീസ് നടത്തിയ അന്വേഷണത്തിൽ ഷിബിൻ ലാൽ സ്വർണം പണയം വെച്ചിട്ടേയില്ലെന്ന് വ്യക്തമായിട്ടുണ്ട്. സംഭവത്തിന് പിന്നിൽ കൂടുതൽ ആളുകളുണ്ടോ എന്ന കാര്യവും പരിശോധിച്ചു വരികയാണെന്ന് പോലീസ് വ്യക്തമാക്കി.
അതേസമയം, ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം നടന്നത്. രാമനാട്ടുകര പന്തീരങ്കാവ് റോഡിൽ നിന്ന് മാങ്കാവിലേക്കുള്ള റോഡിൽ വച്ചാണ് കവർച്ച നടന്നത്. സ്വകാര്യ ബാങ്കിലെ സ്റ്റാഫായ അരവിന്ദ് എന്നയാളുടെ കയ്യിൽ നിന്ന് പണം അടങ്ങുന്ന കറുത്ത നിറത്തിലുള്ള ബാഗ് ഇയാൾ തട്ടിയെടുക്കുകയായിരുന്നു. ഷിബിൻ ലാൽ എന്നയാളാണ് തട്ടിപ്പ് നടത്തിയതെന്നാണ് വിവരങ്ങൾ ലഭിക്കുന്നത്.
കവർച്ചക്ക് ശേഷം കറുത്ത ജൂപിറ്റർ വാഹനത്തിൽ കയറിപ്പോവുകയായിരുന്നു ഇയാൾ. ഇയാൾ കറുത്ത നിറം അടങ്ങിയ ടി ഷർട്ടാണ് ഉപയോഗിച്ചിരുന്നത്. വാഹനത്തിൽ കയറുമ്പോൾ മഞ്ഞ റെയിൻകോട്ടും ധരിച്ചതായി പോലീസ് വ്യക്തമാക്കുന്നു.
പന്തീരങ്കാവ് സ്വദേശിയാണ് അരവിന്ദ്. സിസിടിവി ദൃശ്യങ്ങളുൾപ്പെടെ പൊലീസ് പരിശോധിച്ച് വരികയാണ്. സംഭവം അറിഞ്ഞയുടനെ അന്വേഷണം തുടങ്ങിയിരിക്കുകയാണ് പൊലീസ്. സംഭവം നടന്ന് അധികസമയം ആവാത്തതിനാൽ പൊലീസ് ഇയാളെ പിടികൂടാനായി തിരച്ചിൽ ഉർജിതമാക്കിയിരിക്കുകയാണ്.