കൈ കാണിച്ചിട്ടും ബസ് നിർത്താത്തതിന്റെ ദേഷ്യത്തിൽ കല്ലെടുത്തെറിഞ്ഞു; ഗ്ലാസിന്റെ ചില്ല് പൊട്ടിയതോടെ പോലീസ് സ്റ്റേഷൻ കയറി ആ 65 കാരൻ; എല്ലാം കഴിഞ്ഞ് വിട്ടയച്ചപ്പോൾ നടന്നത് ആരും മനസ്സിൽ പോലും ചിന്തിക്കാത്തൊരു കാര്യം; കരഞ്ഞ് തളർന്ന് വീട്ടുകാർ; ഉത്തരം കിട്ടാതെ അലഞ്ഞ് പോലീസ്
കാസർകോട്: കെഎസ്ആർടിസി ബസിന് കല്ലെറിഞ്ഞ കേസിൽ പൊലീസ് വിട്ടയച്ച മണ്ണംകുഴി പുതുക്കുടി സ്വദേശിയായ ഹമീദ് അലി (65) യെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിങ്കളാഴ്ച രാത്രി കാസർകോട് തലപ്പാടിയിൽ കെഎസ്ആർടിസി ബസിന് കല്ലെറിഞ്ഞ സംഭവത്തിൽ ഉള്ളാൾ പൊലീസ് അറസ്റ്റ് ചെയ്ത് നോട്ടീസ് നൽകി വിട്ടയച്ചതിന് പിന്നാലെയാണ് മരണം സംഭവിച്ചത്.
മംഗളൂരുവിൽ നിന്ന് കാസർകോട്ടേക്ക് വരികയായിരുന്ന കേരള സ്റ്റേറ്റ് ആർടിസി ബസിന്റെ പിൻവശത്തെ ചില്ല് കല്ലേറിൽ തകർന്നിരുന്നു. രാത്രി തലപ്പാടിയിൽ ബസ് കാത്തുനിൽക്കുമ്പോൾ കൈകാണിച്ചിട്ടും രണ്ട് കർണാടക ആർടിസി ബസുകളും പിന്നാലെ വന്ന കേരള കെഎസ്ആർടിസി ബസും നിർത്താതെ പോയതിനെ തുടർന്നാണ് കല്ലെറിഞ്ഞതെന്ന് ഹമീദ് അലി പൊലീസിന് മൊഴി നൽകിയിരുന്നു.
സംഭവത്തെത്തുടർന്ന് തിങ്കളാഴ്ച രാത്രി തന്നെ ഉള്ളാൾ പൊലീസ് ഹമീദ് അലിയെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. പിന്നീട്, കേസുമായി ബന്ധപ്പെട്ട് നോട്ടീസ് നൽകി വിട്ടയക്കുകയായിരുന്നു.
ഹമീദിനെ പൊലീസ് പിടികൂടിയ സമയത്തെ ചിത്രം വാട്സാപ്പിൽ പ്രചരിച്ചിരുന്നു. മലപ്പുറം സ്വദേശിനിയായ ഭാര്യ സ്വന്തം വീട്ടിലായിരുന്നതിനാൽ ചിത്രം ലഭിച്ചയുടൻ ഭർത്താവിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് അയൽവാസിയോട് വീട്ടിൽ പോയി നോക്കാൻ ആവശ്യപ്പെടുകയായിരുന്നു. അയൽവാസി വീട്ടിലെത്തിയപ്പോഴാണ് ഹമീദിനെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.