പാല്‍ ടാങ്കറിലെ രഹസ്യ അറയില്‍ വിദേശമദ്യക്കടത്ത്; പിടികൂടയത് പത്ത് ലക്ഷത്തിന്റെ അനധികൃത മദ്യം; രണ്ട് പേര്‍ പിടിയില്‍

Update: 2025-06-15 02:07 GMT

പട്ന: മദ്യനിരോധിത ബിഹാറിലേക്ക് പാല്‍ ടാങ്കറിലെ രഹസ്യ അറയില്‍ കടത്താന്‍ ശ്രമിച്ച പത്ത് ലക്ഷം രൂപ മൂല്യമുള്ള വിദേശ മദ്യം പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു. ഉത്തര്‍ പ്രദേശ്-ബിഹാര്‍ അതിര്‍ത്തിയില്‍ നടന്ന പ്രത്യേക പരിശോധനയിലാണ് സംഭവം പുറത്തായത്. ഇതുമായി ബന്ധപ്പെട്ട് രണ്ട് പേരെ മൗ പൊലീസ് അറസ്റ്റ് ചെയ്തു.

വെള്ളിയാഴ്ച വൈകീട്ട് ഗോരഖ്പൂര്‍-വാരണാസി ദേശീയപാതയില്‍ പരിശോധനയ്ക്കിടെ പിടിയിലായ ടാങ്കര്‍ വാഹനത്തില്‍ നിന്നും 173 കാര്‍ട്ടണ്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യവും എട്ട് കുപ്പി വിസ്‌കിയും കണ്ടെടുത്തതായി പൊലീസ് വ്യക്തമാക്കി. പാല്‍ ടാങ്കറിനുള്ളില്‍ നിര്‍മ്മിച്ച രഹസ്യ കംപാര്‍ട്ട്മെന്റിലാണ് മദ്യം സൂക്ഷിച്ചിരുന്നത്.

ഗാസിപൂരില്‍ നിന്നാണ് മദ്യം ശേഖരിച്ചതെന്ന് ബാര്‍ കോഡ് സ്‌കാനിംഗിലൂടെ വ്യക്തമായതായി അന്വേഷണ സംഘം പറഞ്ഞു. ബിഹാറിന്റെ കിഴക്കന്‍ മേഖലയോട് ചേര്‍ന്ന ചെറുപട്ടണമായ മൗയിലാണ് പിടിയുണ്ടായത്.

ഇത് വരെ മൗ പൊലീസ് തടഞ്ഞ ഏറ്റവും വലിയ മദ്യക്കടത്ത് ശ്രമമാണിതെന്നും കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി. നിരോധനം നിലനില്‍ക്കുന്ന ബിഹാറില്‍ ഇതുപോലുള്ള കള്ളക്കടത്തുകള്‍ ശക്തമായി നേരിടുമെന്ന് അധികൃതര്‍ അറിയിച്ചു.

Tags:    

Similar News