ഇടപാടുകാരില്‍ നിന്ന് വാങ്ങുന്നത് 3500 രൂപയെങ്കിലും യുവതികള്‍ക്ക് നല്‍കുക 1000 രൂപ; ദിവസം ഫ്്‌ളാറ്റില്‍ എത്തിയിരുന്നത് ശരാശരി 25 ഇടപാടുകാര്‍; ഫ്‌ളാറ്റിന് മാസന്തോറും നല്‍കിയത് 1.15 ലക്ഷം രൂപ വാടക; യുവതികളെ അയല്‍സംസ്ഥാനങ്ങളില്‍ നിന്നും എത്തിച്ചു; മലാപ്പറമ്പ് പെണ്‍വാണിഭകേന്ദ്രം നടത്തിപ്പുകാരി ബിന്ദു സമാനകേസിലെ പ്രതി
ബിന്ദു നേരത്തെയും അനാശാസ്യ കേന്ദ്രം നടത്തിയിരുന്നെന്ന് പൊലീസ്.
കോഴിക്കോട്: മലാപ്പറമ്പില്‍ പെണ്‍വാണിഭ കേന്ദ്രം നടത്തിപ്പിന് അറസ്റ്റിലായ വയനാട് ഇരുളം സ്വദേശി ബിന്ദു നേരത്തെയും അനാശാസ്യ കേന്ദ്രം നടത്തിയിരുന്നെന്ന് പൊലീസ്. വാടക ഫ്‌ളാറ്റിലേക്ക് സ്ത്രീകളെ എത്തിച്ചിരുന്നത് തിരുവനന്തപുരം, ചെന്നൈ, ബെംഗളൂരു, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ്. പെണ്‍കുട്ടികള്‍ക്കായി 3500 രൂപയാണ് ഒരു ഇടപാടുകാരനില്‍ നിന്ന് വാങ്ങുന്നതെങ്കിലും 1000 രൂപയാണ് പെണ്‍കുട്ടികള്‍ക്ക് നല്‍കിയിരുന്നത്. ശരാശരി 25 ഇടപാടുകാര്‍ ഒരു ദിവസം ഫ്‌ളാറ്റില്‍ എത്തിയിരുന്നു. മറ്റു ജില്ലകളില്‍ ഇവര്‍ക്ക് കേന്ദ്രങ്ങളുണ്ടോയെന്ന് പൊലീസ് പരിശോധിക്കുകയാണ്.
ഡോക്ടര്‍ വാടകയ്ക്ക് നല്‍കിയ ഫ്‌ളാറ്റിന് പ്രതിമാസം 1.15 ലക്ഷം രൂപയാണ് സംഘം വാടക നല്‍കിയിരുന്നത്. രണ്ടു വര്‍ഷം മുന്‍പാണ് ഫ്‌ളാറ്റ് വാടകയ്ക്ക് എടുത്തതെങ്കിലും 50 ദിവസം മുന്‍പാണ് സ്ത്രീകളെ എത്തിച്ചു തുടങ്ങിയത്. അയല്‍ക്കാരുടെ പരാതിയെ തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്ന ഫ്‌ളാറ്റ് കഴിഞ്ഞ ദിവസമാണ് പൊലീസ് റെയ്ഡ് ചെയ്തത്.
റിസപ്ഷനിലെത്തിയ പൊലീസ് കൗണ്ടറില്‍ ഇരുന്ന 3 പേരെ ചോദ്യം ചെയ്‌തെങ്കിലും വ്യക്തമായ വിവരം ലഭിച്ചില്ല. പിന്നീട് എസ്‌ഐ എന്‍.ലീലയുടെ നേതൃത്വത്തില്‍ പൊലീസ് സംഘം ഫ്‌ളാറ്റില്‍ കയറി മുറി തുറക്കുകയായിരുന്നു. ഇതിനിടെ ഒരാള്‍ ഓടിപ്പോയി. മുറിയില്‍ നിന്നു 16,200 രൂപ പൊലീസ് കണ്ടെടുത്തു. 2 വര്‍ഷം മുന്‍പാണ് സംഘം ഫ്‌ളാറ്റ് വാടകയ്ക്ക് എടുത്തതെന്നും കൃത്യമായി വാടക നല്‍കിയിരുന്നതായും ഫ്‌ലാറ്റ് ഉടമ പറഞ്ഞു.
നടത്തിപ്പുകാരെയും ഫ്‌ലാറ്റില്‍ ആവശ്യക്കാരായി എത്തിയവരെയും സ്ത്രീകളെയും നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തു. സംഘത്തിലുണ്ടായിരുന്ന ഇടുക്കി കട്ടപ്പന സ്വദേശി അഭിരാമി, പുറ്റേക്കാട് കരുവന്‍തിരുത്തി ഉപേഷ് എന്നിവരെയും പിടികൂടി. ഒരു മാസമായി പൊലീസ് നിരീക്ഷണത്തിലായിരുന്നു ഫ്‌ളാറ്റ്.
റാക്കറ്റ് നടത്തിപ്പിന് പിന്നില്‍ കൂടുതല്‍ ആളുകളുണ്ടെന്ന് പോലീസ് കണ്ടെത്തി. ലഹരി മാഫിയയും ഇതില്‍ പങ്കാളിയാണെന്നാണ് സൂചന. നടത്തിപ്പുകാരെ വിശദമായി ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പൊലീസ്. വാടകയ്ക്ക് അപ്പാര്‍ട്ട്‌മെന്റിന്റെ ഉടമയ്ക്ക് നല്‍കിയ വിവരങ്ങള്‍ പലതും വ്യാജമാണെന്ന് തെളിഞ്ഞിട്ടുണ്ട്. കേസില്‍ ആറ് സ്ത്രീകള്‍ ഉള്‍പ്പെടെ അറസ്റ്റിലായ ഒമ്പത് പ്രതികളെയും ഇന്നലെ തന്നെ കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇതില്‍ മൂന്നുപേരെ ചോദ്യം ചെയ്യാന്‍ ഹാജരാകണമെന്ന ഉപാധിയോടെ കോടതി ജാമ്യം അനുവദിച്ചിരുന്നു. കേസില്‍ കൂടുതല്‍ അന്വേഷണം നടത്താനൊരുങ്ങുകയാണ് പൊലീസ്. സംഭവത്തില്‍ ഒരാള്‍ റിമാന്‍ഡിലുണ്ട്. മലാപ്പറമ്പില്‍ ഇയ്യപ്പാടി റോഡിലുള്ള അപ്പാര്‍ട്മെന്റില്‍ നടത്തിയ പരിശോധനയിലാണ് ആറു സ്ത്രീകള്‍ ഉള്‍പ്പെടെ ഒന്‍പതു പേരടങ്ങുന്ന സെക്‌സ് റാക്കറ്റ് പിടിയിലാകുന്നത്.
കോഴിക്കോട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള അപ്പാര്‍ട്ട്‌മെന്റ് രണ്ട് വര്‍ഷം മുമ്പാണ് ബഹ്‌റൈന്‍ ഫുട്‌ബോള്‍ ടീമിന്റെ ഫിസിയോതെറാപ്പിസ്റ്റ് എന്ന് പരിചയപ്പെടുത്തിയ ബാലുശേരി സ്വദേശി വാടകയ്‌ക്കെടുത്തത്. ഇയാളുടെ നേതൃത്വത്തിലാണ് ഇവിടെ പെണ്‍വാണിഭ സംഘം പ്രവര്‍ത്തിച്ചിരുന്നതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. വയനാട് പുല്‍പ്പള്ളി സ്വദേശി ബിന്ദു, ഇടുക്കി സ്വദേശി അഭിരാമി, കരുവന്‍തിരുത്തി സ്വദേശി ഉഭേഷ് എന്നിവരാണ് നടത്തിപ്പുകാര്‍. ഏറെ നാളുകളായി ഈ സംഘം അപ്പാര്‍ട്മെന്റ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിവരം. റാക്കറ്റ് നടത്തിപ്പിന് പിന്നില്‍ കൂടുതല്‍ ആളുകളുണ്ടെന്ന സംശയത്തിലാണ് പൊലീസ്.
ദമ്പതികള്‍ എന്ന് പറഞ്ഞു തെറ്റിദ്ധരിപ്പിച്ചാണ് അപ്പാര്‍ട്മെന്റ് വാടകയ്ക്ക് എടുത്തതെന്നും, വാടക നല്‍കിയത് ഓണ്‍ലൈന്‍ വഴി ആയതിനാല്‍ വാടകക്കാരുമായി നേരിട്ട് ബന്ധപ്പെടേണ്ട സാഹചര്യം ഉണ്ടായിട്ടില്ലെന്നും അപ്പാര്‍ട്മെന്റ് ഉടമ സുരേഷ് ബാബു പറഞ്ഞിരുന്നു. മലാപ്പറമ്പില്‍ നിരവധി ഫ്ളാറ്റുകള്‍ അപ്പാര്‍ട്മെന്റിന് ചുറ്റുമുണ്ട്. ആര്‍ക്കും സംശയം തോന്നാത്ത തരത്തിലായിരുന്നു സംഘത്തിന്റെ പ്രവര്‍ത്തനം.
നടക്കാവ് പൊലീസില്‍ നിന്നും എസ്ഐ വിളിച്ചാണ് സഹഉടമ സ്ഥലത്തെത്തിയത്. 'മുകളിലെ മുറിയിലേക്ക് കൊണ്ടുപോയി ഒരു കാര്യം കാണിച്ചുതരാമെന്നാണ് പൊലീസ് പറഞ്ഞത്. ആദ്യം മുറിയിലെ ക്ലോസറ്റ് നോക്കിയപ്പോള്‍ അസ്വാഭാവികമായി പലതും കണ്ടു. കുറെ പ്ലാസ്റ്റിക്ക് കവര്‍ നിറഞ്ഞിരിക്കുന്നു. മുറിയിലെ പെട്ടിയില്‍ നിന്നും പൊലീസ് സാധനങ്ങളെടുത്ത് കാണിച്ചു തന്നു. പുറത്തുപറയാന്‍ പറ്റാത്ത കാര്യങ്ങളായിരുന്നു' എന്നാണ് അപ്പാര്‍ട്ട്മെന്റിന്റെ സഹഉടമ പറഞ്ഞത്. ബഹറൈന്‍ ഫുട്ബോള്‍ ക്ലബിന്റെ ഫിസിയോ എന്നു പറഞ്ഞ അമിനീഷ് കുമാര്‍ എന്നയാളും ഭാര്യയും ചേര്‍ന്നാണ് അപ്പാര്‍ട്ട്മെന്റ് വാടകയ്ക്ക് എടുത്തത്. താഴെത്തെ നിലയിലാണ് ഇവര്‍ താമസിക്കുന്നത്. അപ്പാര്‍ട്ട്മെന്റ് പൂര്‍ണമായും നോക്കി നടത്തുന്നത് അവരാണ്. വാടക കൃത്യമായി ഉടമകളുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഈയിടെ എത്തിയപ്പോള്‍ അപ്പാര്‍ട്ട്മെന്റിലെ കാര്യങ്ങളില്‍ ശ്രദ്ധിക്കണം എന്ന് നാട്ടുകാര്‍ പറഞ്ഞിരുന്നു. ഇക്കാര്യം നടത്തിപ്പുകാരോട് അന്വേഷിച്ചിരുന്നു എന്നും ഉടമ പറഞ്ഞു. സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലുള്ളവരുടെ കൂട്ടിരിപ്പുകാരുടെ കുടുംബം കുട്ടിക്ക് പാല്‍ കൊടുക്കാന്‍ വന്നതാണെന്നായിരുന്നു നടത്തിപ്പുകാരുടെ മറുപടി. കാര്യം മനസിലായപ്പോള്‍ നാട്ടുകാര്‍ പിരിഞ്ഞു പോയി എന്നാണ് അവര്‍ അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു.