മലാപ്പറമ്പ് പെണ്‍വാണിഭ കേന്ദ്രത്തില്‍ സ്ഥിരം സന്ദര്‍ശകര്‍; നടത്തിപ്പുകാരെന്നും സംശയം; ഒരു പൊലീസുകാരന്റെ അക്കൗണ്ടിലേക്ക് സംഘത്തില്‍ നിന്ന് ദിവസവും പണം അയച്ചതിന് രേഖകള്‍; കേസില്‍ രണ്ടുപൊലീസുകാരും പ്രതികള്‍; കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി അന്വേഷണ ഉദ്യോഗസ്ഥന്‍

മലാപ്പറമ്പ് സെക്‌സ് റാക്കറ്റ് കേസില്‍ രണ്ടുപൊലീസുകാര്‍ പ്രതികള്‍

Update: 2025-06-11 13:22 GMT

കോഴിക്കോട്: മലാപ്പറമ്പില്‍ പ്രവര്‍ത്തിച്ചിരുന്ന പെണ്‍വാണിഭ കേന്ദ്രവുമായി ബന്ധപ്പെട്ട കേസില്‍, രണ്ടു പൊലീസുകാരെ പ്രതി ചേര്‍ത്തു. പൊലീസ് ഡ്രൈവര്‍മാരായ ഷൈജിത്ത്, സനിത്ത് കെ എന്നിവരെയാണ് പ്രതി ചേര്‍ത്തത്. ഇരുവരും കേന്ദ്രത്തിലെ സ്ഥിരം സന്ദര്‍ശകരാണെന്നാണ് കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. കേന്ദ്രത്തിന്റെ നടത്തിപ്പിലും ഇവര്‍ക്ക് പങ്കുണ്ടെന്നാണ് സൂചന. അപാര്‍ട്ട്‌മെന്റ് വാടകക്കെടുത്ത നിമീഷിനെയും പ്രതിചേര്‍ത്തു. 12 പേരെയാണ് ഇതുവരെ കേസില്‍ പ്രതി ചേര്‍ത്തത്. കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു,

വിജിലന്‍സ് വിഭാഗത്തിലെ ഡ്രൈവറായ പൊലീസുകാരനെതിരെയാണ് കൂടുതല്‍ തെളിവുകള്‍ ലഭിച്ചത്. പെണ്‍വാണിഭ കേന്ദ്രത്തില്‍ സ്ഥിരം അതിഥിയായ കോഴിക്കോട് സിറ്റി കണ്‍ട്രോള്‍ റൂമിലെ മറ്റൊരു ഡ്രൈവര്‍ക്കെതിരെയും അന്വേഷണം തുടരുകയാണ്.

കഴിഞ്ഞ വെള്ളിയാഴ്ച മലാപ്പറമ്പ് ഇയ്യപ്പാടിയിലെ അപ്പാര്‍ട്ട്മെന്റില്‍ നടത്തിയ റെയ്ഡിലാണ് പെണ്‍വാണിഭ സംഘം നടക്കാവ് പൊലീസിന്റെ പിടിയിലായത്. പെണ്‍വാണിഭകേന്ദ്രം നടത്തിപ്പുകാരായ പുല്‍പ്പള്ളി സ്വദേശി ബിന്ദു, ഇടുക്കി സ്വദേശി അഭിരാമി, കരുവന്തുരുത്തി സ്വദേശി ഉഭേഷ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ഈ പ്രതികളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വിജിലന്‍സ് വിഭാഗത്തിലെ ഡ്രൈവറായിരുന്ന പൊലീസുകാരനെക്കുറിച്ച് വിവരം ലഭിക്കുന്നത്. പിടിയിലായവരുടെ ഫോണ്‍ പരിശോധനയില്‍ ഇയാളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തി. ഇയാളുടെ അക്കൗണ്ടിലേക്ക് ദിനംപ്രതി പെണ്‍വാണിഭ സംഘത്തിലെ നടത്തിപ്പുകാര്‍ പണം അയച്ചിരുന്നു. കൂടാതെ ഇവിടെ സ്ഥിരം അതിഥിയായ കോഴിക്കോട് സിറ്റി കണ്‍ട്രോള്‍ റൂമിലെ ഡ്രൈവര്‍ക്കെതിരെയും നടക്കാവ് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു.

Tags:    

Similar News