ഭര്‍ത്താവിനെ 'വരനായി' കാട്ടി 'വേ ടു നിക്കാഹ്' മാട്രിമോണിയല്‍ സൈറ്റ് വഴി സാമ്പത്തിക തട്ടിപ്പ്; തട്ടിപ്പില്‍ സഹോദരിയായത് അന്‍ഷാദിന്റെ ഭാര്യയെന്ന തിരിച്ചറിവില്‍ പോലീസ് എത്തിയത് ഡിജിറ്റല്‍ തെളിവ് അടക്കം പരിശോധിച്ച്; ഗള്‍ഫിലേക്ക് ഭര്‍ത്താവ് മുങ്ങിയെങ്കിലും നിത അഴിക്കുള്ളിലേക്ക്; ഗള്‍ഫിലുള്ള ആ പ്രതിയെ നാട്ടിലെത്തിക്കാന്‍ സമ്മര്‍ദ്ദം; പുനര്‍വിവാഹ തട്ടിപ്പില്‍ കളമശ്ശേരി പോലീസ് നടപടികളില്‍
കൊച്ചി: ഓൺലൈൻ മാട്രിമോണിയൽ സൈറ്റ് വഴി പരിചയത്തിലായി വിവാഹ വാഗ്‌ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ പ്രതി പിടിയിൽ. തൃശൂർ പൂരമംഗലം എടക്കുളം പാളയംകോട് പി എ നിത (34)യെയാണ് കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതി അൻഷാദ് വിദേശത്താണ്. 25 ലക്ഷം രൂപയാണ് ഇവർ പരാതിക്കാരിയിൽ നിന്നും തട്ടിയത്. കേസിലെ ഒന്നാം പ്രതിയായ അന്‍ഷാദിനെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.
എസ്.ഐ അനിൽകുമാർ, എ.എസ്.ഐ ഷിനി പ്രഭാകർ, സിനു ചന്ദ്രൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു. കഴിഞ്ഞ സെപ്റ്റംബറിലാണ് കളമശ്ശേരി സ്വദേശിയായ യുവതിയുടെ പരാതിയില്‍ പൊലീസ് പ്രവാസി യുവാവിനെതിരെ കേസ് എടുത്തത്. ഇയാളെ ഉടന്‍ പിടികൂടിയില്ലെങ്കില്‍ കൂടുതല്‍ പേര്‍ തട്ടിപ്പിന് ഇരയാകുമെന്ന ആശങ്കയിലാണ് പരാതിക്കാരി. രണ്ടാം വിവാഹത്തിന്റെ പേരു പറഞ്ഞാണ് തട്ടിപ്പു നടത്തിയത്. പുനര്‍ വിവാഹത്തിനായി മാട്രിമോണിയല്‍ സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യുന്ന സ്ത്രീകളെ ആള്‍ മാറാട്ടം നടത്തി സാമ്പത്തിക ചൂഷണം നടത്തുകയാണ് ഇവരുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.
കളമശ്ശേരി സ്വദേശിയായ യുവതി 2022ലാണ് പുനര്‍ വിവാഹത്തിനായി വേ ടു നിക്കാഹ് എന്ന മാട്രിമോണിയല്‍ സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തത്. ഫഹദ് എന്ന പേരില്‍ വ്യാജ മേല്‍വിലാസത്തിലാണ് അന്‍ഷാദ് മാട്രിമോണി സൈറ്റിലൂടെ യുവതിയെ സമീപിക്കുന്നത്. യുവതിയെ ബന്ധപ്പെടുകയും, ഇവരുടെ അമ്മയോട് മകളെ വിവാഹം കഴിക്കാന താത്പര്യം ഉണ്ടെന്ന് അറിയിക്കുകയും ചെയ്തു. താന്‍ വിവാഹ മോചിതന്‍ ആണെന്നും അന്‍ഷാദ് ഇവരെ പറഞ്ഞു വിശ്വസിപ്പിച്ചു.
അന്‍ഷാദ് വിദേശത്ത് ആയതിനാല്‍ ഭാര്യ നിതയെ സഹോദരി എന്ന് പറഞ്ഞ് പരിചയപ്പെടുത്തി.നിതയും മറ്റൊരാളും കളമശ്ശേരിയില്‍ എത്തി വിവാഹം ഉറപ്പിക്കുകയും ചെയ്തു. പിന്നീട് ബിസിനസ് തകര്‍ന്നെന്നും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം നാട്ടില്‍ വരാന്‍ പറ്റില്ല എന്നും പറഞ്ഞാണ് സഹോദരി എന്ന് പരിചയപ്പെടുത്തിയ ഭാര്യ നിതയുടെ അക്കൗണ്ടിലേക്ക് പൈസ ഇടാന്‍ യുവാവ് ആവശ്യപ്പെട്ടത്. നാട്ടില്‍ വരാന്‍ പറ്റാത്തത് കാരണം ദുബൈ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി ആയി ജയിലില്‍ ആണെന്നാണ് ഇയാള്‍ യുവതിയെ തെറ്റിദ്ധരിപ്പിച്ചത്.
ഈ സമയം അന്‍ഷാദ് ഒന്നര മാസത്തെ അവധിക്ക് നാട്ടില്‍ വന്നു പോയി. സംശയം തോന്നിയ യുവതി ഫഹദ് എന്ന പേരില്‍ തന്നിരുന്ന വിലാസത്തില്‍ അന്വേഷിച്ചപ്പോഴാണ് സംഭവം തട്ടിപ്പാണെന്ന് മനസിലാകുന്നത്. അന്‍ഷാദിന്റെ ഭാര്യ ആണ് നിത എന്നും ദമ്പതികള്‍ക്ക് 7 ഉം 11 ഉം വയസ്സുള്ള രണ്ടു പെണ്‍കുട്ടികള്‍ ഉണ്ടെന്നും പിന്നീട് യുവതിക്ക് ബോധ്യപ്പെട്ടു. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്.