ജോലി കഴിഞ്ഞ ഇഞ്ചയ്ക്കലിലേക്ക് പോകേണ്ട മേഘ സഞ്ചരിച്ചത് എതിര്‍ദിശയിലെ റെയില്‍വേ പാളത്തിലേക്ക്; മലപ്പുറത്തുകാരന്റെ വിവാഹ നിഷേധത്തില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തുവെന്ന നിഗമനത്തില്‍ പോലീസ്; മേഘയുടെ ഫോണ്‍ മൂന്ന് കഷ്ണമായി; കോള്‍ ലിസ്റ്റില്‍ നെടുമ്പാശ്ശേരിയിലെ ജീവനക്കാരനിലേക്കുള്ള സൂചനയും കിട്ടി; ഐബി ഉദ്യോഗസ്ഥയ്ക്ക് സംഭവിച്ചത്

Update: 2025-03-26 01:45 GMT

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ വിഭാഗം ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് നിലപാടില്‍ ഉറച്ച് കുടുംബം. ഒരു ഫോണ്‍ വിളിക്ക് പിന്നാലെയാണ് ആത്മഹത്യ എന്നും ഇത് അന്വേഷിക്കണം എന്നും പിതാവ് ആവശ്യപ്പെട്ടു. ഇന്നലെയാണ് മേഘയെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം പത്തനംതിട്ട കലഞ്ഞൂരിലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ഈഞ്ചയ്ക്കല്‍ പരക്കുടിയില്‍ വാടകയ്ക്കു താമസിക്കുന്ന പത്തനംതിട്ട അതിരുങ്കല്‍ കാരയ്ക്കാക്കുഴി പൂഴിക്കാട് റിട്ട.അധ്യാപകന്‍ മധുസൂദനന്റെയും പാലക്കാട് കലക്ടറേറ്റിലെ ഉദ്യോഗസ്ഥ നിഷ ചന്ദ്രന്റെയും ഏകമകളാണ് മേഘ. 24 വയസായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം. മേഘയും മലപ്പുറത്തുകാരനായ ഐബി ജീവനക്കാരനുമായി അടുപ്പമുണ്ടായിരുന്നു. വിമാനത്താവളത്തില്‍ നിന്നും താമസ സ്ഥലമായ ഈഞ്ചയ്ക്കലിലേക്ക് പോകാന്‍ റെയില്‍വേ പാത വഴി പോകേണ്ട ആവശ്യമില്ല. അതുകൊണ്ട് തന്നെ തീരുമാനിച്ചുറപ്പിച്ചാണ് റെയില്‍വേ പാളത്തിലൂടെ മേഘ യാത്ര ചെയ്തതെന്ന് വ്യക്തം.

ഇന്നലെ രാവിലെ ഡ്യൂട്ടി കഴിഞ്ഞ് വരുമ്പോഴാണ് മേഘ ട്രെയിനിനു മുന്നില്‍ ചാടിയത്. ഫോണില്‍ സംസാരിച്ച് കൊണ്ട് ട്രാക്കിലേക്ക്ചാടുകയായിരുന്നു എന്നാണ് ലോക്കോ പൈലറ്റിന്റെ മൊഴി. വിമാനത്താവളത്തില്‍ നിന്ന് താമസസ്ഥലത്തേക്കുള്ള വഴിയില്‍ റെയില്‍വേ ട്രാക്ക് ഇല്ല എന്ന് പിതാവ് പറഞ്ഞു. താമസസ്ഥലത്തേക്ക് എന്നുപറഞ്ഞ മേഘ വഴി മാറ്റിയത് ഒരു ഫോണ്‍ വിളിക്ക് പിന്നാലെയാണ്. ഇതിലാണ് ദുരൂഹത സംശയിക്കുന്നത്.23 ആം വയസ്സിലാണ് മേഘ ഐ ബി യില്‍ ജോലിക്ക് പ്രവേശിച്ചത്. ഏറ്റവും പ്രായം കുറഞ്ഞ മേഘയോട് കരുതലോടെയാണ് സഹപ്രവര്‍ത്തകര്‍ ഇടപെട്ടിരുന്നത് എന്നും അച്ഛന്‍ പറഞ്ഞു. അന്വേഷണ പുരോഗതിക്ക് അനുസരിച്ച് തുടര്‍നടപടികള്‍ എടുക്കും. മേഘയുടെ വിവാഹത്തെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നും പിതാവ് പറഞ്ഞു. മേലയുടെ അച്ഛന്‍ റിട്ടയേര്‍ഡ് അധ്യാപകനും അമ്മ പാലക്കാട് കലക്ടറേറ്റിലെ ഉദ്യോഗസ്ഥയുമാണ്. ഐബിയിലെ തന്നെ ഒരുദ്യോഗസ്ഥനുമായി മേഘയ്ക്ക് അടുപ്പമുണ്ടായിരുന്നുവെന്നും ബന്ധത്തില്‍ നിന്നും അയാള്‍ പിന്‍മാറിയതാണ് ജീവനൊടുക്കാന്‍ കാരണമെന്നും പിതാവിന്റെ സഹോദരന്‍ ബിജു പറഞ്ഞു. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞിറങ്ങിയ മേഘ യൂണിഫോമില്‍ തന്നെയായിരുന്നു. . യുവതി ട്രെയിനിന് മുന്നിലേക്കു ചാടുന്നത് ലോക്കോ പൈലറ്റ് കണ്ടതായി പേട്ടയിലെ സ്റ്റേഷന്‍ മാസ്റ്ററാണ് പൊലീസിനെ അറിയിച്ചത്.

ഐ.ബിയിലെ ഉദ്യോഗസ്ഥനുമായി മേഘക്ക് സൗഹൃദമുണ്ടായിരുന്നു. പിന്നീടത് പ്രണയമായി മാറി. എന്നാല്‍ ഈ ബന്ധം തകര്‍ന്നതാണ് മേഘ ജീവനൊടുക്കാന്‍ കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. നിലവില്‍ ഐ.ബിയും പേട്ട പൊലീസും നടത്തുന്ന അന്വേഷണം പുരോഗമിക്കുകയാണ്. തിങ്കളാഴ്ച രാവിലെയാണ് 25കാരിയായ മേഘയെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തില്‍ നിന്ന് ലഭിച്ച ബ്യുറോ ഓഫ് സിവില്‍ ഏവിയേഷന്റെ ഐ.ഡി കാര്‍ഡില്‍ നിന്നാണ് മേഘയെ തിരിച്ചറിഞ്ഞത്. പേട്ട റെയില്‍വേ മേല്‍പ്പാലത്തിനു സമീപത്തെ ട്രാക്കിലാണ് മൃതദേഹം കണ്ടത്. ദുരൂഹത സംശയിക്കത്തക്കതൊന്നും ഇതുവരെയുള്ള അന്വേഷണത്തില്‍ കണ്ടെത്തിയിട്ടില്ലെന്ന് കേസ് അന്വേഷിക്കുന്ന പേട്ട പോലീസ് പറഞ്ഞു. അപകടത്തില്‍ മേഘയുടെ ഫോണ്‍ മൂന്നു കഷണമായി. ഇതില്‍നിന്നു വിവരങ്ങളൊന്നും എടുക്കാന്‍ കഴിയുന്ന അവസ്ഥയിലല്ല. അപകടസ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കുമെന്നും പോലീസ് പറഞ്ഞു.

മേഘയ്ക്ക് ആത്മഹത്യചെയ്യേണ്ട സാഹചര്യമുള്ളതായി അറിയില്ലെന്നും വിശദമായ അന്വേഷണം നടത്തണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം. വരും ദിവസങ്ങളില്‍ വീട്ടുകാരുടെയും സഹപ്രവര്‍ത്തകരുടെയും മൊഴിയെടുത്തശേഷം കൂടുതല്‍ നടപടികളിലേക്ക് കടക്കുമെന്ന് പേട്ട പൊലീസ് അറിയിച്ചു. മരണത്തിന് തൊട്ടുമുമ്പുള്ള മേഘയുടെ കാള്‍ ലിസ്റ്റുകള്‍ ശേഖരിച്ചു. കൂടുതല്‍ അന്വേഷണത്തിന് സൈബര്‍ പൊലീസിന്റെ സഹായവും തേടും. കൊച്ചിയില്‍ ജോലിചെയ്യുന്ന ഐബി ഉദ്യോഗസ്ഥനായ മലപ്പുറം സ്വദേശിയുമായി മേഘയ്ക്ക് സൗഹൃദമുണ്ടായിരുന്നെന്നു വിവരം ലഭിച്ചിട്ടുണ്ട്. ഇയാളെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. പഞ്ചാബില്‍ പരിശീലനത്തിനിടെയാണ് ഇരുവരും സൗഹൃദത്തിലായത്. നെടുമ്പാശേരിയിലെ ഈ ഉദ്യോഗസ്ഥനുമായി ബന്ധപ്പെട്ട നിര്‍ണ്ണായക വിവരങ്ങള്‍ കോള്‍ ലിസ്റ്റ് പരിശോധനയില്‍ പോലീസിന് കിട്ടിയിട്ടുണ്ട്.

സംഭവദിവസം രാവിലെ ഡ്യൂട്ടി കഴിഞ്ഞ് താമസസ്ഥലത്തേക്ക് പോകുകയാണെന്നു പറഞ്ഞ് മകള്‍ വിളിച്ചിരുന്നതായി അച്ഛന്‍ മധുസൂദനന്‍ പറഞ്ഞു. ഓഫീസിനു സമീപം ചാക്കയിലെ ഹോസ്റ്റലിലാണ് അവള്‍ താമസിച്ചിരുന്നത്. അവിടേക്ക് റെയില്‍വേ പാതയില്ല. റെയില്‍വേ ട്രാക്ക് ഉള്ളിടത്തേക്ക് പോകണമെങ്കില്‍ എന്തോ ദുരൂഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ''ജോലിസ്ഥലത്ത് അവള്‍ക്ക് പ്രത്യേകിച്ച് പ്രശ്‌നങ്ങളൊന്നുമുള്ളതായി വീട്ടില്‍ പറഞ്ഞിട്ടില്ല. സമ്മര്‍ദമുള്ളതായും പറഞ്ഞിട്ടില്ല. മരണത്തില്‍ ബാഹ്യ സമ്മര്‍ദങ്ങളോ വ്യക്തികളുടെ ഇടപെടലുകളോ ഉണ്ടായിട്ടുണ്ടോ എന്നത് അന്വേഷിച്ച് കണ്ടെത്തണം''- അദ്ദേഹം ആവശ്യപ്പെട്ടു.

Tags:    

Similar News