തോർത്ത് കൊണ്ട് കഴുത്തു ഞെരിച്ചു; കുക്കറിന്റെ അടപ്പ് ഊരി മുഖത്തടിച്ചു; മരണം ഉറപ്പാക്കാൻ ഗ്യാസ് കുറ്റിയെടുത്ത് തലയ്ക്കടിച്ച് ക്രൂരത; ലഹരിക്കേസിലെ ഭർത്താവിനെ ജാമ്യത്തിലിറക്കാൻ കാണിച്ചത് കടുംകൈ; പണത്തിന് വേണ്ടി അരുംകൊല; പ്രതികളെ കണ്ട് പോലീസിന് ആവലാതി!

Update: 2025-05-19 11:59 GMT

ഗൂഡല്ലൂർ: വീട്ടമ്മയെ കൊലപ്പെടുത്തിയ ശേഷം സ്വർണം മോഷ്ടിച്ച കേസിൽ മരുമകളെയും അവരുടെ സഹോദരിയെയും പോലീസ് അറസ്റ്റ് ചെയ്തു. വീട്ടമ്മയെ തോർത്ത് കൊണ്ട് കഴുത്തു ഞെരിച്ച ശേഷം കുക്കറിന്റെ അടപ്പ് ഊരി മുഖത്തടിക്കുകയും തുടർന്ന് മരണം ഉറപ്പാക്കാൻ ഗ്യാസ് കുറ്റിയെടുത്ത് തലയ്ക്കടിക്കുകമായിരുന്നു. അരുംകൊലയിൽ നാട് ഞെട്ടിയിരിക്കുകയാണ്. ക്രൂര കൊലപാതകത്തിന് ശേഷം 6 പവൻ സ്വർണാഭരണം മോഷ്ടിക്കുകയായിരുന്നു. സംഭവത്തിൽ മരുമകളും അവരുടെ സഹോദരിയും പിടിയിലായത്.

നെല്ലാക്കോട്ട വെള്ള കോളനിയിലെ മൈമൂനയെ(55) അടുക്കള ഭാഗത്തായി തലയ്ക്കു പരുക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് മകന്റെ ഭാര്യ ഒൻപതാം മൈലിൽ താമസിക്കുന്ന ഹയറുന്നീസ(35), ഇവരുടെ സഹോദരി കൊട്ടായമേട്ടിൽ താമസിക്കുന്ന ഹസീന(31) എന്നിവരാണ് പിടിയിലായത്. ഹസീനയുടെ ഭർത്താവ് നജുമുദ്ദീൻ മയക്കുമരുന്ന് കേസിൽ കോയമ്പത്തൂർ സെൻട്രൽ ജയിലിലാണ്. ഇയാളെ ജാമ്യത്തിൽ ഇറക്കുന്നതിനായി പണം കണ്ടെത്താനാണ് കൊലപാതകം നടത്തിയതെന്ന് സമ്മതിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച രണ്ടു പേരും മൈമൂനയുടെ വീട്ടിൽ എത്തി ചായ കുടിച്ച ശേഷം മൈമൂനയെ തോർത്ത് മുണ്ട് കൊണ്ട് കഴുത്തു ‍ഞെരിച്ചു നിലത്തു വീഴ്ത്തിയ ശേഷം കുക്കറിന്റെ അടപ്പു കൊണ്ട് മുഖത്തടിച്ചു. പിന്നീട് പാചക വാതക സിലിണ്ടർ കൊണ്ട് തലയ്ക്കടിച്ചു. കഴുത്തിൽ അണിഞ്ഞിരുന്ന ആഭരണങ്ങളും കാത് മുറിച്ച് കമ്മലും ഇവരുടെ മൊബൈൽ ഫോണും മോഷ്ടിച്ചു. പാചക വാതകം തുറന്ന് വിട്ട് വീടിന്റെ പിന്നിലൂടെയാണ് ഇരുവരും മടങ്ങിയത്. വൈകുന്നേരം ജോലിക്ക് പോയ ഭർത്താവ് മുഹമ്മദ് വീട്ടിലെത്തി ലൈറ്റ് ഇടുമ്പോൾ പൊട്ടിത്തെറിക്കുമെന്നാണ് ഇവർ പ്രതീക്ഷിച്ചിരുന്നത്.

ഷീറ്റ് മേഞ്ഞ വീടായതിനാൽ ഗ്യാസ് പുറത്തേക്ക് പടർന്നു പോയി. മോഷ്ടിച്ച ആഭരണങ്ങളും മൊബൈൽ ഫോണും ഹസീനയുടെ വീട്ടിൽ നിന്നു പിടിച്ചെടുത്തു. അന്യ സംസ്ഥാന കച്ചവടക്കാരാണ് കൊലപാതകം നടത്തിയതെന്ന് വരുത്തിത്തീർക്കുന്നതിനായി പ്രതികൾ മൃതദേഹം കിടന്ന സ്ഥലത്ത് ബീഡി കൊണ്ടു വന്നിട്ടു. ഹസീനയുടെ ഭർത്താവ് ലഹരി കടത്തു കേസിൽ പ്രതിയായിരിക്കെ ഗൂഡല്ലൂർ സബ് ജയിലിൽ പോലീസുകാർ മർദിച്ച സംഭവം വിവാദമായിരുന്നു.

ഭർത്താവിനെ ജയിലിൽ മർദിച്ചതായി ഹസീന നൽകിയ പരാതിയിൽ മൂന്ന് പൊലീസുകാരെ സസ്പെൻഡ് ചെയ്യുകയും ഒരാളുടെ പേരിൽ കേസെടുക്കുകയും ചെയ്തിരുന്നു. ജയിൽ െഎജി നേരിട്ട് ജയിലിലെത്തി അന്വേഷണം നടത്തിയിരുന്നു. മൈമുനയുടെ മരണം അന്വേഷിക്കുന്നതിനായി പൊലീസ് 4 പ്രത്യേക സ്ക്വാഡിനെ നിയോഗിച്ചിരുന്നു.

Tags:    

Similar News