പുറത്ത് പോയ ഭർത്താവ് മടങ്ങിയെത്തിയില്ല; കടുവ പിടിച്ചതാണെന്ന് കാട്ടി മക്കളേയും കൂട്ടി വനംവകുപ്പ് ഓഫീസിന് മുന്നിൽ ഭാര്യയുടെ ധർണ; ഒടുവിൽ വീടും പരിസരവും പരിശോധിച്ചപ്പോൾ ട്വിസ്റ്റ്; ഭർത്താവിനെ വിഷം നൽകി കൊല്ലാനുണ്ടായ കാരണം കേട്ട് ഞെട്ടി പോലീസ്

Update: 2025-09-14 15:08 GMT

മൈസൂരു: വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടാൽ ലഭിക്കുന്ന നഷ്ടപരിഹാരം ലക്ഷ്യമിട്ട് ഭർത്താവിനെ വിഷം നൽകി കൊലപ്പെടുത്തിയ കേസിൽ 37 കാരിയായ ഭാര്യ അറസ്റ്റിൽ. നാഗർഹോളെ കടുവാ സങ്കേതത്തിന്റെ അതിർത്തി മേഖലയായ ഹുൻസുരുവിൽ ഏതാനും ദിവസങ്ങൾക്ക് മുൻപാണ് 45 കാരനായ ഭർത്താവ് വെങ്കടസ്വാമിയെ കാണാനില്ലെന്ന് ഭാര്യ സല്ലാപുരി പരാതി നൽകിയത്.

സെപ്തംബർ 8ന് രാത്രി 10.30ന് വീടിന് പുറത്തേക്ക് പോയ ഭർത്താവ് തിരിച്ചെത്തിയില്ലെന്നായിരുന്നു പരാതി. വീട്ടിൽ വൈദ്യുതിയില്ലാതിരുന്ന സമയത്ത് പുറത്തുണ്ടായ ശബ്ദം കേട്ട് ടോർച്ചുമായി നോക്കാൻ പോയ വെങ്കടസ്വാമി തിരിച്ചെത്തിയില്ലെന്ന് യുവതി പോലീസിൽ മൊഴി നൽകിയിരുന്നു. ഇതിന് പിന്നാലെ, ഭർത്താവിനെ കടുവ പിടിച്ചതായി ആരോപിച്ച് രണ്ട് മക്കളേയും കൂട്ടി വനംവകുപ്പ് ഓഫീസിന് മുന്നിൽ ധർണ നടത്തിയതോടെയാണ് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയത്.

പിന്നീട്, യുവതിയുടെ വീടും പരിസരവും പരിശോധിച്ചതിൽ വീടിന്റെ പിൻവശത്തുള്ള ചാണക കൂനയ്ക്ക് താഴെ നടത്തിയ അന്വേഷണത്തിലാണ് വെങ്കടസ്വാമിയുടെ മൃതദേഹം കണ്ടെത്തിയത്. ചോദ്യം ചെയ്യലിനിടെയാണ് യുവതി കുറ്റം സമ്മതിച്ചത്. സമീപ ഗ്രാമങ്ങളിൽ കടുവയെ കണ്ടതായി ആളുകൾ പറഞ്ഞിരുന്നതിനാൽ, വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി വരുത്തിത്തീർക്കാനാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പോലീസ് പറയുന്നു.

കടബാധ്യതകൾ വീട്ടാനായി വനംവകുപ്പിൽ നിന്ന് ലഭിക്കുന്ന നഷ്ടപരിഹാരം ലക്ഷ്യമിട്ടാണ് കൃത്യം നടത്തിയതെന്നും പോലീസ് കണ്ടെത്തൽ. രാത്രി ഭക്ഷണത്തിൽ വിഷം കലർത്തി നൽകിയാണ് ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം മറവുചെയ്തതെന്നും യുവതി പോലീസിനോട് വിശദീകരിച്ചു. സംഭവത്തിൽ സല്ലാപുരിയെ പോലീസ് അറസ്റ്റ് ചെയ്തു. 

Tags:    

Similar News