അസുഖമാണെന്ന് പറഞ്ഞ് 21 കാരി ആശുപത്രിയില്‍ പോയി; രണ്ട് ദിവസം പ്രായമായ നവജാത ശിശുവിന്റെ മൃതദേഹം ആള്‍താമസം ഇല്ലാത്ത അയല്‍വീട്ടിലെ പറമ്പില്‍; കുഞ്ഞിന്റെ വിവരം അറിഞ്ഞത് പൊലീസ് വന്നപ്പോഴെന്ന് പെണ്‍കുട്ടിയുടെ മുത്തശ്ശി

പത്തനംതിട്ടയില്‍ നവജാത ശിശു മരിച്ച നിലയില്‍

Update: 2025-06-17 10:31 GMT

പത്തനംതിട്ട: പത്തനംതിട്ട മെഴുവേലിയില്‍ നവജാത ശിശു മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം തുടരുന്നു. 21 കാരി പ്രസവിച്ച കുഞ്ഞിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രക്തസ്രാവത്തെ തുടര്‍ന്ന് കുഞ്ഞിന്റെ അമ്മ ചെങ്ങന്നൂരിലെ ആശുപത്രിയില്‍ പരിശോധനയ്ക്ക് എത്തിയപ്പോഴാണ് വിവരം പുറത്തറിയുന്നത്. ആശുപത്രി അധികൃതര്‍ വിവരം അറിയച്ചതിനെ തുടര്‍ന്ന് പൊലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു. ഇലവുംതിട്ട പൊലീസാണ് അയല്‍വീട്ടിലെ പറമ്പില്‍ മൃതദേഹം കണ്ടെത്തിയത്.

21 കാരിയായ അവിവാഹിതയാണ് കുഞ്ഞിന് ജന്മം നല്‍കിയത്. അയല്‍വീട്ടിലെ പറമ്പിലാണ് കുഞ്ഞിനെ ഉപേക്ഷിച്ചത്. അവിടെ ആരും താമസിക്കുന്നില്ല. കുഞ്ഞിന്റെ മരണകാരണം വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. മൃതദേഹം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. കോന്നി മെഡിക്കല്‍ കോളജിലായിരിക്കും പോസ്റ്റ്‌മോര്‍ട്ടം നടക്കുക.

ആള്‍താമസം ഇല്ലാത്ത അയല്‍ വീട്ടിലെ പറമ്പില്‍ കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നു. കുഞ്ഞിന് രണ്ട് ദിവസം മാത്രമാണ് പ്രായമെന്ന് പൊലീസ് പറഞ്ഞു. കുഞ്ഞിന്റെ അമ്മ ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ആശുപത്രി അധികൃതര്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇലവുംതിട്ട പൊലീസ് ആണ് സ്ഥലത്തെത്തി കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.

എന്നാല്‍ വീട്ടിലേക്ക് പൊലീസ് വന്നപ്പോഴാണ് കുഞ്ഞിന്റെ വിവരം അറിഞ്ഞതെന്ന് 21 കാരിയുടെ മുത്തശ്ശി പറഞ്ഞു. അസുഖമാണെന്ന് പറഞ്ഞ് ഇന്ന് രാവിലെ ആശുപത്രിയിലേക്ക് പോയതാണ് പെണ്‍കുട്ടി, മറ്റൊരു വിവരങ്ങളും അറിയില്ലെന്നും മുത്തശ്ശി പറഞ്ഞു. അതേസമയം, കുഞ്ഞിന്റെ മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല. പോസ്റ്റ്മോര്‍ട്ടം നടപടികളിലേക്ക് എത്തിയതിന് ശേഷം മാത്രമേ ഇക്കാര്യങ്ങളില്‍ എല്ലാം വ്യക്തത വരൂ. പൊലീസ് അന്വേഷണം ആരംഭിച്ചു.

മെഴുവേലി ആലക്കോട് കനാലിന് സമീപമുള്ള പറമ്പില്‍ ചൊവ്വാഴ്ച ഉച്ചയോടെയാണ് മൃതദേഹം കണ്ടത്. ചികിത്സ തേടി ചെങ്ങന്നൂര്‍ ഉഷാ നഴ്‌സിങ് ഹോമില്‍ എത്തിയ അവിവാഹിതയായ യുവതിയില്‍നിന്ന് ലഭിച്ച വിവരം അനുസരിച്ച് ഇലവുംതിട്ട പൊലീസ് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി വരികയാണ്.

വീട്ടില്‍ പ്രസവിച്ചതിന്റെ അസ്വസ്ഥത കാരണം യുവതി ആദ്യം കിടങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയെത്തി. യുവതി പ്രസവിച്ചതാണെന്ന് മനസിലാക്കിയ ആശുപത്രി അധികൃതര്‍ ഇവിടെ പ്രവേശിപ്പിക്കാതെ പറഞ്ഞു വിട്ടു. തുടര്‍ന്നാണ് ചെങ്ങന്നൂര്‍ അങ്ങാടിക്കലില്‍ ഉള്ള ഉഷ നഴ്‌സിങ് ഹോമില്‍ യുവതി എത്തിയത്. യുവതി പ്രസവിച്ചതായി മനസ്സിലാക്കിയ ഡോക്ടര്‍ കുഞ്ഞിനെ തിരക്കിയപ്പോള്‍ വ്യക്തമായ മറുപടി നല്‍കിയില്ല. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. അതനുസരിച്ച് ഇലവുംതിട്ട പൊലീസ് നടത്തിയ തെരച്ചിലിലാണ് തൊട്ടടുത്ത പറമ്പില്‍ പുല്ലിനിടയില്‍ നിന്ന് പെണ്‍കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ഇലവുംതിട്ട പൊലീസ് ഇന്‍സ്‌പെക്ടര്‍ വിനോദ് കൃഷ്ണന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്.

Tags:    

Similar News