ആള്‍ട്ടോ കാറിന്റെ മുന്‍വശത്തെ ചില്ല് പൊട്ടിയ നിലയില്‍; ഷിബിലയെ വെട്ടിക്കൊലപ്പെടുത്തി ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ യാസിര്‍ എത്തിയത് പെട്രോള്‍ പമ്പില്‍; പെട്രോള്‍ അടിച്ച് പണം നല്‍കാതെ മുങ്ങി; ലക്ഷ്യം വച്ചത് ഭാര്യാ പിതാവിനെയെന്ന് പ്രതി പൊലീസിനോട്

ഷിബിലയെ വെട്ടിയ യാസിര്‍ ലക്ഷ്യം വച്ചത് ഭാര്യപിതാവിനെ

Update: 2025-03-19 10:45 GMT

കോഴിക്കോട്: ഈങ്ങാപ്പുഴയില്‍ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ യാസിര്‍ ലക്ഷ്യം വെച്ചത് ഭാര്യാ പിതാവിനെയെന്ന് മൊഴി. കൊല്ലപ്പെട്ട ഷിബിലയേയും തന്നെയും ഭാര്യാപിതാവ് അബ്ദുറഹ്‌മാന്‍ അകറ്റിയെന്നും ഷിബില തന്റെ കൂടെ പോകുന്നതിനെ അബ്ദുറഹ്‌മാന്‍ എതിര്‍ത്തെന്നും യാസിര്‍ പൊലീസിനോട് പറഞ്ഞു.പ്രതിയെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. കൊലപാതക സമയത്ത് ലഹരി ഉപയോഗിച്ചിരുന്നില്ലെന്നും പൊലീസ് അറിയിച്ചു.സ്വബോധത്തോടെയാണ് കൃത്യം നിര്‍വഹിച്ചതെന്നും പൊലീസ് പറയുന്നു.

ഇന്നലെ രാത്രി 7 മണിയോടെയാണ് താമരശ്ശേരി മേഖലയെ നടുക്കി വീണ്ടും ലഹരിക്കൊല അരങ്ങേറിയത്. ഭര്‍ത്താവിന്റെ അക്രമത്തില്‍ മനംനൊന്ത് മാതാപിതാക്കള്‍ക്കൊപ്പം താമസിക്കുകയായിരുന്നു 23 വയസുകാരി ഷിബിലയെ ഭര്‍ത്താവ് വീട്ടിലെത്തി കുത്തുകയായിരുന്നു. ഭാര്യാ പിതാവ് അബ്ദുറഹ്‌മാനും ഭാര്യ മാതാവ് ഹസീനക്കും കുത്തേറ്റു. താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളജ് എത്തുംമുമ്പെ തന്നെ ഷിബില മരിച്ചു. അബ്ദുറഹ്‌മാനും ഹസീനയും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.കാറില്‍ രക്ഷപ്പെടാന്‍ ശ്രമിക്കവെ കോഴിക്കോട് മെഡിക്കല്‍ കോളജ് കാഷ്വാലിറ്റി പരിസരത്ത് നിന്നാണ് യാസിര്‍ പിടിയിലായത്.

കൊലപാതകത്തിന് ശേഷം കാറില്‍ മടങ്ങിയ പ്രതി പെട്രോളടിച്ച ശേഷം പണം നല്‍കാതെ പോയെന്നും പൊലീസ് പറയുന്നു. യാസിര്‍ ഉണ്ണികുളം എസ്റ്റേറ്റ് മുക്കിലെ പെട്രോള്‍ പമ്പില്‍ നിന്നും 2000 രൂപക്ക് പെട്രോള്‍ അടിച്ച് പണം നല്‍കാതെ കാറുമായി കടന്നു കളയുന്ന ദൃശ്യം പുറത്തുവന്നു. യാസിര്‍ ഇതേ കാറിലെത്തിയാണ് ഭാര്യയെയും ഭാര്യാപിതാവിനെയും മാതാവിനെയും വെട്ടി രക്ഷപ്പെട്ടതെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു.

കെഎല്‍ 57 എച്ച് 4289 എന്ന നമ്പറിലുള്ള ആള്‍ട്ടോ കാറിന്റെ മുന്‍വശത്തെ ചില്ല് പൊട്ടിയ നിലയിലായിരുന്നു പമ്പില്‍ എത്തിയത്. കൃത്യം നടത്തി ഏതാനും മിനിറ്റുകള്‍ക്ക് ശേഷമാണ് കാറില്‍ പെട്രോള്‍ അടിക്കാനായി ഇയാള്‍ എത്തിയത് എന്നാണ് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പാര്‍ക്കിങിന് സമീപത്ത് നിന്നും നാട്ടുകാര്‍ പ്രതിയെ പിടികൂടി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. മെഡിക്കല്‍ കോളേജ് പൊലിസ് സ്ഥലത്തെത്തിയാണ് യാസിറിനെ കസ്റ്റഡിയിലെടുത്തത്.

തിങ്കളാഴ്ചയാണ് സംഭവം നടക്കുന്നത്. യാസിറും ഭാര്യയും തമ്മില്‍ ഏറെ നാളായി കുടുംബ വഴക്ക് രൂക്ഷമായിരുന്നു. സംഭവ ദിവസം ഉച്ചക്ക് വീട്ടിലെത്തിയ യാസില്‍ ഭാര്യ ഷിബിലയുടെ എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ് കൈമാറി. വൈകുന്നേരം വീണ്ടും വരാമെന്നും സലാം പറഞ്ഞു പിരിയാമെന്നും ഷിബിലയോട് പറഞ്ഞ് യാസിര്‍ പോയി. ഇതിന് ശേഷം വൈകുന്നേരം നോമ്പുതുറ സമയത്ത് എത്തിയ യാസില്‍ ഷിബിലയെ വെട്ടുകയായിരുന്നു.

പുതിയതായി വാങ്ങിയ കത്തിയുമായാണ് യാസിര്‍ ഭാര്യവീട്ടിലേക്ക് എത്തിയത്. 6.35ഓടെ ഭാര്യ വീട്ടിലേക്കെത്തിയ യാസിര്‍ ആദ്യം ഭാര്യയെ ആക്രമിച്ചു. ഭാര്യ ഷിബിലയെ യാസിര്‍ കത്തികൊണ്ട് കുത്തുകയായിരുന്നു. ഇത് തടയാന്‍ എത്തിയപ്പോഴാണ് ഷിബിലയുടെ മാതാവിനും പിതാവിനും വെട്ടേറ്റത്. കൊലപാതകത്തിനു ശേഷം യാസില്‍ കാറില്‍ രക്ഷപ്പെടുകയായിരുന്നു.

നാലു വര്‍ഷം മുമ്പ് പ്രണയ വിവാഹത്തിലൂടെയാണ് യാസിറും ഷിബിലയും ഒരുമിക്കുന്നത് . എന്നാല്‍ ആദ്യ മാസങ്ങള്‍ക്ക് ശേഷം യാസിറിന്റെ സ്വഭാവം മാറി. സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന യാസര്‍ മര്‍ദിക്കുകയും ഷിബിലയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ വിറ്റ് പണം ധൂര്‍ത്തടിക്കുകയും ചെയ്തു. ഒരു മാസം മുന്‍പ് യാസിറിനെ ഉപേക്ഷിച്ച് മകളുമായി വീട്ടിലെത്തിയ ഷിബില യാസിറിനെതിരെ പൊലീസില്‍ പരാതിയും നല്കി.എന്നാല്‍ പൊലീസ് യാതൊരു നടപടിയും എടുത്തില്ലെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.

യാസിറിനെതിരായ ഷിബില നല്‍കിയ പരാതി പൊലീസ് ഗൗരവത്തോടെ എടുത്തില്ലെന്ന് ആരോപണം ഉയരുന്നുണ്ട്.യാസര്‍ ലഹരി ഉപയോഗിച്ചെന്നും ഉപദ്രവിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി ഷിബില ഫെബ്രുവരി 28 ന് നല്‍കിയിരുന്നെന്ന് ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.പി സുനീര്‍ പറഞ്ഞു.

പ്രതി യാസര്‍ ഇന്നലെ ഉച്ചയ്ക്ക് ഷിബിലയുടെ വീട്ടിലെത്തിയെന്ന് അയല്‍വാസിയും പഞ്ചായത്ത് മെമ്പറുമായ ഡെന്നി വര്‍ഗ്ഗീസ് പറഞ്ഞു. ഉച്ചയ്ക്ക് വന്ന് ഷിബിലയുടെ SSLC സര്‍ട്ടിഫിക്കറ്റ് യാസിര്‍ കൈമാറി. വൈകീട്ട് വന്ന് സലാം പറഞ്ഞ് പിരിയാമെന്ന് പറഞ്ഞതായും ഡെന്നി പറയുന്നു.തുടര്‍ന്ന് ഏഴുമണിയോടെ വീട്ടിലെത്തി കൊലപാതകം നടത്തുകയായിരുന്നു.

Tags:    

Similar News