'സ്വന്തം മക്കളുടെ കാര്യങ്ങള്‍ പോലും നടത്താത്ത ക്രൂരമനസുള്ള ആളാണ് പ്രതി; പണവും സ്വാധീന ശക്തിയുമുണ്ട്; തെളിവു നശിപ്പിക്കാന്‍ സാധ്യത; ജാമ്യം നിഷേധിച്ചാല്‍ മറ്റ് നോബിമാര്‍ക്ക് പാഠമാകും'; നോബി ലൂക്കോസിന് ജാമ്യം നല്‍കരുതെന്ന് പൊലീസ്

നോബി ലൂക്കോസിന് ജാമ്യം നല്‍കരുതെന്ന് പൊലീസ്

Update: 2025-03-24 14:02 GMT

കോട്ടയം: ഏറ്റുമാനൂരില്‍ അമ്മയും മക്കളും ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത കേസിലെ പ്രതി നോബി ലൂക്കോസിന് ജാമ്യം നല്‍കരുതെന്ന് പൊലീസ്. പണവും സ്വാധീനവും ഉള്ളതിനാല്‍ പ്രതി സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ട്. നോബിക്ക് ജാമ്യം കൊടുത്താല്‍ സമൂഹത്തില്‍ തെറ്റായ സന്ദേശം നല്‍കുമെന്ന് പൊലീസ് കോട്ടയം ജില്ലാ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

പത്തും പതിനൊന്നും വയസ്സുള്ള രണ്ടു പെണ്‍മക്കളുടെ മരണത്തിന് കാരണക്കാരനാണ് പ്രതി. മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവമായതിനാല്‍ ജാമ്യം നല്‍കിയാല്‍ ജനങ്ങള്‍ക്ക് നിയമവ്യവസ്ഥയില്‍ നിരാശ ഉണ്ടാകും. സ്വന്തം മക്കളുടെ കാര്യങ്ങള്‍ പോലും നടത്താത്ത ക്രൂരമനസുള്ള ആളാണ് പ്രതിയെന്നും പ്രതിക്ക് ജാമ്യം നിഷേധിച്ചാല്‍ സമൂഹത്തില്‍ മറ്റ് നോബിമാര്‍ക്ക് പാഠമാകുമെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

വിദേശത്ത് ജോലി ചെയ്യുന്ന പ്രതി ജാമ്യം കിട്ടിയാല്‍ വിദേശത്ത് ഒളിവില്‍ പോകുമെന്നും തിരികെ വരാന്‍ സാധ്യതയില്ലെന്നുമാണ് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഫെബ്രുവരി 28 ന് ഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം പാറോലിക്കല്‍ വെച്ചാണ് ഷൈനിയും മക്കളായ അലീനയും ഇവാനയും ട്രെയിന് മുന്നില്‍ ചാടി മരിച്ചത്. കോട്ടയം നിലമ്പൂര്‍ റോഡ് എക്‌സ്പ്രസ് ഇടിച്ചാണ് മൂവരും മരിച്ചത്. ഏറ്റുമാനൂര്‍ സ്റ്റേഷന് മുമ്പുള്ള പാറോലിക്കല്‍ റെയില്‍വേ ഗേറ്റിന് സമീപത്തായിരുന്നു സംഭവം.

പള്ളിയില്‍ പോകുന്നെന്ന് പറഞ്ഞാണ് ഷൈനി മക്കളെയും കൂട്ടി വീട്ടില്‍ നിന്ന് ഇറങ്ങിയത്. 9 മാസമായി ഭര്‍ത്താവിനോട് പിണങ്ങി സ്വന്തം വീട്ടിലാണ് ഷൈനിയും മക്കളും താമസിച്ചിരുന്നത്. ഏറ്റുമാനൂര്‍ കുടുംബ കോടതിയില്‍ ഡിവോഴ്‌സ് കേസ് നടക്കുന്നതിനിടെയാണ് ഷൈനിയുടെയും മക്കളുടെയും ആത്മഹത്യ. കുടുംബപരമായ പ്രശ്‌നങ്ങളും, ബി എസ് സി നേഴ്‌സ് ആയിട്ടും ജോലി കിട്ടാത്തതിന്റെ വിഷമങ്ങളും ഷൈനിക്ക് ഉണ്ടായിരുന്നു. മരിച്ച അലീനയ്ക്ക് 11 വയസ്സും വിമാനയ്ക്ക് 10 വയസുമായിരുന്നു പ്രായം.

Tags:    

Similar News