തൊഴിലുടമയില്‍ നിന്നും പലപ്പോഴായി തട്ടിയെടുത്തത് ഒന്നരക്കോടിയിലേറെ രൂപ; ബര്‍മിങ്ഹാമില്‍ രണ്ട് വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട ഇന്ത്യക്കാരി രണ്ട് കുട്ടികളുടെ അമ്മ; തട്ടിപ്പ് നടത്തിയത് 158 ക്രയവിക്രയങ്ങളിലൂടെ; തട്ടിപ്പ് നടത്തി ആഡംബര ജീവിതം നയിച്ച ഹേമലത ജയപ്രകാശിന്റെ കഥ

തട്ടിപ്പ് നടത്തി ആഡംബര ജീവിതം നയിച്ച ഹേമലത ജയപ്രകാശിന്റെ കഥ

Update: 2025-06-01 12:29 GMT

ലണ്ടന്‍: ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ നിന്നും ഒന്നരക്കോടിയിലേറെ രൂപ (166,000 പൗണ്ട്) തട്ടിയെടുത്ത ഇന്ത്യന്‍ യുവതിക്ക് രണ്ടുവര്‍ഷവും മൂന്നു മാസവും തടവുശിക്ഷ. ബര്‍മിങ്ങാം സിറ്റി സെന്ററിലെ നോര്‍ത്ത് വുഡ് എസ്റ്റേറ്റ് ഏജന്റ് എന്ന സ്ഥാപനത്തില്‍ ജോലി ചെയ്ത് വന്ന ഹേമലത ജയപ്രകാശ് എന്ന നാല്പ്പത്തി നാല് വയസുകാരിയാണ് തട്ടിപ്പ് നടത്തിയത്. ബര്‍മിങ്ങാം ക്രൗണ്‍ കോടതിയാണ് ഹേമലത ജയപ്രകാശിന് ശിക്ഷ വിധിച്ചത്. പണം തിരിച്ചടച്ചെന്നും ഇനിയെന്തെങ്കിലും ബാക്കിയുണ്ടെങ്കില്‍ തിരിച്ചടയ്ക്കാന്‍ തയാറാണെന്നും പ്രതി കോടതിയെ അറിയിച്ചെങ്കിലും ശിക്ഷയില്‍ ഇളവു നല്‍കാന്‍ കോടതി തയ്യാറായില്ല. വിധി കേട്ട് വിറങ്ങലിച്ചുനിന്ന യുവതിയെ കോടതിയില്‍ നിന്നും നേരിട്ട് ജയിലിലേക്ക് അയച്ചു.

സ്വന്തമായി ആഡംബര വീടും മറ്റു സൗകര്യങ്ങളും ഉള്ളയാളാണ് തൊഴിലുടമയെ തട്ടിച്ച് പണം സ്വന്തമാക്കിയതെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം. ഭര്‍ത്താവും രണ്ടു മക്കളും അടങ്ങിയ കുടുംബമാണ് യുവതിയുടെത്. ഹേമലത ജയപ്രകാശ് 2018 ല്‍ നേരിട്ട് വാങ്ങിയ ഒരു മില്യണ്‍ പൗണ്ടിന്റെ വീട്ടിലാണ് താമസിക്കുന്നത്, കുറഞ്ഞത് എട്ട് വാടക സ്വത്തുക്കളുടെ ഒരു പോര്‍ട്ട്‌ഫോളിയോയില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തില്‍ നിന്നുള്ള ആനുകൂല്യങ്ങളും യുവതി കൈപ്പറ്റുന്നതായും കണ്ടെത്തി.

2012 മുതല്‍ പന്ത്രണ്ടു വര്‍ഷം ഇവിടെ വിവിധ തസ്തികകളില്‍ ജോലി ചെയ്ത യുവതി വര്‍ഷങ്ങള്‍കൊണ്ട് 158 ക്രയവിക്രയങ്ങളിലൂടെ തൊഴിലുടമയില്‍ നിന്നും ഒന്നരക്കോടിയിലേറെ രൂപ (166,000 പൗണ്ട്)പോക്കറ്റിലാക്കിയെന്നാണ് കണ്ടെത്തല്‍.വിശ്വസിച്ച് ജോലിക്ക് നിയമിച്ച യുവതിയില്‍ നിന്നും ഇത്തരത്തിലുള്ള തട്ടിപ്പ് 2023ലാണ് സ്ഥാപന ഉടമ അറിയുന്നത്. 26000 പൗണ്ടിന്റെ അപാകത വാര്‍ഷിക കണക്കില്‍ ദൃശ്യമായതോടെയാണ് അക്കൗണ്ടിലെ കൂടുതല്‍ അന്വേഷണങ്ങളിലേക്ക് സ്ഥാപന ഉടമ കടന്നത്. പിന്നീട് നടത്തിയ വിശദമായ പരിശോധനയിലാണ് തന്റെ പഴ്സനല്‍ അസിസ്റ്റന്റ് കൂടിയായ യുവതി വന്‍ തുക തട്ടിയെടുത്ത കാര്യം സ്ഥാപന ഉടമ അറിയുന്നത്.

വിദ്യാസമ്പന്നയായ യുവതി നടത്തിയ തട്ടിപ്പ് പൊറുക്കാനാവാത്ത തെറ്റാണെന്നു കണ്ടെത്തിയാണ് കോടതി ശിക്ഷ വിധിച്ചത്. ബര്‍മിംഗ്ഹാം ക്രൗണ്‍ കോടതി രണ്ടുവര്‍ഷവും മൂന്നു മാസവും തടവുശിക്ഷ വിധിച്ചത്.പണം തിരിച്ചടച്ചെന്നും ഇനിയെന്തെങ്കിലും ബാക്കിയുണ്ടെങ്കില്‍ തിരിച്ചടയ്ക്കാന്‍ തയാറാണെന്നും പ്രതി കോടതിയെ അറിയിച്ചെങ്കിലും ശിക്ഷയില്‍ ഇളവു നല്‍കാന്‍ കോടതി തയ്യാറായില്ല. വിധി കേട്ട് വിറങ്ങലിച്ചുനിന്ന യുവതിയെ കോടതിയില്‍ നിന്നും നേരിട്ട് ജയിലിലേക്ക് അയച്ചു.

തൊഴിലുടമയില്‍ നിന്നും പലപ്പോഴായി തട്ടിയെടുത്ത പണം കുട്ടികളുടെ സ്‌കൂള്‍ ഫീസ് അടയ്ക്കാനും പ്രളയത്തില്‍ വീടു നഷ്ടപ്പെട്ട നാട്ടിലെ കുടുംബാംഗങ്ങളെ സഹായിക്കാനുമായി ഉപയോഗിച്ചതായിട്ടാണ് പ്രതി കോടതിയില്‍ വ്യക്തമാക്കിയത്. സ്ഥാപന ഉടമയും അതിന്റെ മാനേജിംഗ് ഡയറക്ടറുമായിരുന്ന നിന്‍ റെഹാല്‍, വഞ്ചനയില്‍ തകര്‍ന്നുപോയതായി അറിയിച്ചു. ഓഫീസ് മാനേജരാകുന്നതിന് മുമ്പ് 2012 ല്‍ അക്കൗണ്ട്സ് മാനേജരായി നിയമിതയായ അവര്‍ പിന്നീട് ഡയറക്ടറുടെ പേഴ്‌സണല്‍ അസിസ്റ്റന്റായി ഉയരുകയും ചെയ്തിരുന്നു.

Tags:    

Similar News