'ഞാന്‍ പ്രശസ്തയാകും' എന്ന് അവള്‍ എപ്പോഴും പറയുമായിരുന്നു; 19കാരിയുടെ ജീവനെടുത്ത 'ഡസ്റ്റിങ്' ചാലഞ്ച്; കീ ബോര്‍ഡ് വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന സ്‌പ്രേ ശ്വസിച്ചതിന് പിന്നാലെ അബോധാവസ്ഥ; ഹൃദയാഘാതം; മുന്നറിയിപ്പുമായി കുടുംബം

'ഡസ്റ്റിങ്' ചാലഞ്ച് മുന്നറിയിപ്പുമായി കുടുംബം

Update: 2025-06-07 11:35 GMT

വാഷിങ്ടന്‍: സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡിങ്ങായ അപകടകരമായ 'ഡസ്റ്റിങ്' ചാലഞ്ച് പരീക്ഷിച്ച കൗമാരക്കാരി മരിച്ച സംഭവത്തില്‍ മുന്നറിയിപ്പുമായി 19കാരിയുടെ കുടുംബം. അരിസോന സ്വദേശിയായ 19 വയസ്സുകാരി റെന്ന ഓറൂര്‍ക്കിയാണ് ഡസ്റ്റിങ് എന്നും ക്രോമിങ് എന്നും പേരുള്ള ചാലഞ്ച് പരീക്ഷിച്ചതിനു പിന്നാലെ മരിച്ചത്. കീ ബോര്‍ഡ് വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന സ്‌പ്രേ ശ്വസിച്ചുകൊണ്ടുള്ള ചാലഞ്ചാണ് ഡസ്റ്റിങ്. മകളുടെ മരണത്തില്‍ തളര്‍ന്നുപോയ മാതാപിതാക്കള്‍ മറ്റുള്ളവര്‍ക്ക് മുന്നറിയിപ്പുമായി എത്തുകയായിരുന്നു.

'ഡസ്റ്റിംഗ്' അല്ലെങ്കില്‍ 'ക്രോമിംഗ്' എന്നറിയപ്പെടുന്ന വൈറല്‍ സോഷ്യല്‍ മീഡിയ ചലഞ്ചില്‍ പങ്കെടുത്തതിനെ തുടര്‍ന്നാണ് റെന്ന ഓറൂര്‍ക്ക് മരണപ്പെട്ടതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. താത്കാലികമായ ലഹരി ഉന്മാദം അനുഭവിക്കുന്നതിനായി എയറോസോള്‍ വാതകങ്ങള്‍, പലപ്പോഴും കീബോര്‍ഡ് ക്ലീനിംഗ് സ്‌പ്രേകളില്‍ നിന്നുള്ള വാതകങ്ങള്‍ ശ്വസിച്ച് ഇത് വീഡിയോ പകര്‍ത്തി സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുക എന്നതുമാണ് ഈ ട്രെന്‍ഡ്.

സമൂഹമാധ്യമത്തില്‍ വിഡിയോകള്‍ക്ക് കൂടുതല്‍ കാഴ്ചക്കാരെ കിട്ടാന്‍ ചിലര്‍ ഇതു ചാലഞ്ചായി പ്രചരിപ്പിച്ചിരുന്നു. ഇത് അനുകരിച്ച് സ്‌പ്രേ ശ്വസിച്ചതിനെ തുടര്‍ന്ന് റെന്നയ്ക്ക് ഹൃദയാഘാതമുണ്ടായി. ഒരാഴ്ചയോളം അബോധാവസ്ഥയില്‍ ആശുപത്രിയില്‍ കഴിഞ്ഞ റെന്നയുടെ മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുകയും പിന്നാലെ മരണത്തിനു കീഴടങ്ങുകയുമായിരുന്നു.

വീഡിയോ ചെയ്യാന്‍ വിഷവാതകങ്ങള്‍ ശ്വസിച്ച റെന്നയ്ക്ക് ഹൃദയാഘാതം സംഭവിച്ചുവെന്ന് റെന്നയുടെ മാതാപിതാക്കള്‍ പ്രാദേശിക ബ്രോഡ്കാസ്റ്റ് ടെലിവിഷന്‍ നെറ്റ്വര്‍ക്കായ എസഡ് ഫാമിലിയോട് പറഞ്ഞു. അവളെ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാഴ്ചയോളം അബോധാവസ്ഥയില്‍ കിടന്ന ശേഷം തലച്ചോറിന്റെ പ്രവര്‍ത്തനം നിലച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നുവെന്നും രക്ഷിതാക്കള്‍ വ്യക്തമാക്കുന്നു.

തന്റെ മകളുടെ പ്രശസ്തയാകാനുള്ള ആഗ്രഹത്തെ കുറിച്ച് റെന്നയുടെ പിതാവ് ആരോണ്‍ ഓറൂര്‍ക്ക് പറഞ്ഞു. 'ഞാന്‍ വൈറലാകും, അച്ഛാ. നോക്കിക്കോ,' എന്ന് അവള്‍ എപ്പോഴും പറയുമായിരുന്നു. നിര്‍ഭാഗ്യവശാല്‍, അത് നല്ല രീതിയിലല്ല സംഭവിച്ചത്. ചലഞ്ചിന് ഉപയോഗിക്കുന്ന ഈ പദാര്‍ത്ഥം വളരെ എളുപ്പത്തില്‍ ലഭിക്കുമെന്നതാണ് മറ്റൊരു ഭീകരതെയന്ന് റെന്നയുടെ അമ്മ ഡാന ചൂണ്ടിക്കാട്ടി. വാങ്ങാന്‍ ഐഡി ആവശ്യമില്ല. ഇതിന് മണവുമില്ല. അവര്‍ക്ക് ഇത് എളുപ്പം വാങ്ങാന്‍ കഴിയും. മാതാപിതാക്കള്‍ക്ക് സംശയം തോന്നുകയുമില്ലെന്നും അവര്‍ പറഞ്ഞു. തന്റെ മകളുടെ വിയോഗത്തോടെ അപകടകരമായ ട്രെന്‍ഡിനെ കുറിച്ചുള്ള അവബോധം ഉണ്ടാക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോവുകയാണ് ഇരുവരും.

ഡസ്റ്റിംഗ് ചലഞ്ച്

ഡസ്റ്റിംഗ് ചലഞ്ച്' , 'ക്രോമിംഗ്' എന്നും അറിയപ്പെടുന്ന ഇത് ഒരു അപകടകരമായ സോഷ്യല്‍ മീഡിയ ട്രെന്‍ഡാണ്. ആളുകള്‍ താത്കാലികമായ ഉന്മാദാവസ്ഥ അനുഭവിക്കുന്നതിനായി എയറോസോള്‍ വാതകങ്ങള്‍ ശ്വാസിക്കുന്നു. പ്രധാനമായും, കമ്പ്യൂട്ടര്‍ കീബോര്‍ഡുകള്‍ വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന സ്‌പ്രേകളിലെ വാതകങ്ങള്‍, അല്ലെങ്കില്‍ മറ്റ് എയറോസോള്‍ ഉല്‍പ്പന്നങ്ങളിലെ വാതകങ്ങള്‍ നേരിട്ട് ശ്വസിക്കുകയാണ് അവര്‍ ചെയ്യുന്നത്.

വളരെ അപകടകരമായ പ്രവൃത്തിയാണ് ഇത്, കാരണം ഈ വാതകങ്ങള്‍ ശ്വസിക്കുന്നത് തലച്ചോറിനും ഹൃദയത്തിനും ഗുരുതരമായ കേടുപാടുകള്‍ വരുത്തുകയും, ഹൃദയാഘാതം, തലച്ചോറിന്റെ പ്രര്‍ത്തനം നിലച്ചുള്ള മരണം എന്നിവയ്ക്ക് വരെ കാരണമാവുകയും ചെയ്യാം. സോഷ്യല്‍ മീഡിയയില്‍ കാഴ്ചക്കാരെയും ശ്രദ്ധയും നേടുന്നതിനായി ഇത്തരം വെല്ലുവിളികളില്‍ പലരും പങ്കെടുക്കാറുണ്ട്. എന്നാല്‍, ഇത് ജീവന് തന്നെ ഭീഷണിയാകുന്ന ഒന്നാണ്.

ഡസ്റ്റിങ് ചാലഞ്ച് വലിയ അപകടമാണെന്നും സ്‌പ്രേയിലെ രാസവസ്തുക്കള്‍ ശ്വാസകോശത്തിലെയും ശരീരത്തിലെയും ഓക്‌സിജനെ ഇല്ലാതാക്കുമെന്നും ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു. ഇത് കരള്‍, ഹൃദയം, ശ്വാസകോശം എന്നിവയുടെ പ്രവര്‍ത്തനത്തെ ബാധിച്ചേക്കാമെന്നും സ്‌കോട്ട്‌സ്‌ഡേല്‍ ഒസ്‌ബോണ്‍ മെഡിക്കല്‍ സെന്റര്‍ ഇന്റന്‍സീവ് കെയര്‍ യൂണിറ്റ് തലവന്‍ ഡോ. റാന്‍ഡി വൈസ് മാന്‍ പറഞ്ഞു.

Tags:    

Similar News