കൂട്ടുകാരോടൊപ്പം സംസാരിച്ചു കൊണ്ടിരിക്കെ പിണങ്ങി നടുറോഡിലേക്ക് ഓടിയിറങ്ങി; വേഗത്തിലെത്തിയ ടിപ്പറിന് മുന്‍പിലേക്ക് ചാടി; ഡ്രൈവറുടെ കൃത്യമായ ഇടപെടല്‍ ജീവന്‍ രക്ഷിച്ചു; കളന്തോട് എംഇഎസ് കോളേജ് വിദ്യാര്‍ഥിയുടേത് ആത്മഹത്യ ശ്രമം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

Update: 2025-06-12 06:15 GMT

കോഴിക്കോട്: കോഴിക്കോട് കോളേജ് വിദ്യാര്‍ഥി ടിപ്പറിന് മുന്നില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൂട്ടുകാരോടൊപ്പം സംസാരിച്ചു കൊണ്ടിരിക്കെ പിണങ്ങി നടുറോഡിലേക്ക് ഓടിയിറങ്ങിയ വിദ്യാര്‍ഥി ടിപ്പറിന് മുന്‍പിലേക്ക് ചാടുകയായിരുന്നു. കോഴിക്കോട് കളന്തോട് എംഇഎസ് കോളേജ് വിദ്യാര്‍ഥിയാണ് ടിപ്പറിന് മുന്നില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

ടിപ്പര്‍ ഡ്രൈവറുടെ കൃത്യമായ ഇടപെടല്‍ കാരണം വിദ്യാര്‍ഥി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വാഹനത്തിന് മുന്നിലേക്ക് ഓടിയെത്തുന്നത് കണ്ട് ബ്രേക്ക് ചെയ്ത് ടിപ്പര്‍ നിര്‍ത്തുകയായിരുന്നു. കട്ടാങ്ങല്‍ പെട്രോള്‍ പമ്പിന് സമീപമാണ് സംഭവം.

കോഴിക്കോട് കട്ടാങ്ങല്‍ പെട്രോള്‍ പമ്പിന് സമീപത്തെ കോഫീ ഷോപ്പിന് മുന്നില്‍ നിന്നും സംസാരിക്കുകയായിരുന്ന മൂന്ന് കുട്ടികളില്‍ ഒരാളാണ് പിണങ്ങി റോഡിലേക്കിറങ്ങുകയും ടിപ്പര്‍ വന്നപ്പോള്‍ മുന്നിലേക്ക് ചാടുകയും ചെയ്തത്. ഇന്നലെ വൈകീട്ട് 5:30 ഓടെയാണ് സംഭവം. സ്‌കൂട്ടറില്‍ കൂട്ടുകാര്‍ക്കൊപ്പം ഇരിക്കുകയായിരുന്നു വിദ്യാര്‍ഥി. ഇവര്‍ സംസാരിക്കുന്നതും വീഡിയോയില്‍ കാണാം. ഇതിനിടെ സ്‌കൂട്ടറില്‍നിന്നിറങ്ങിയ ഒരു വിദ്യാര്‍ഥി റോഡിലേക്ക് നടന്നു നീങ്ങുന്നത് കാണാം.

ആദ്യം നടന്നുനീങ്ങിയ വിദ്യാര്‍ഥി ടിപ്പര്‍ ലോറി കടന്നുവരുന്നത് കണ്ട് റോഡിലേക്ക് ഓടിക്കയറുകയായിരുന്നു. ടിപ്പറിന് മുന്നിലേക്കാണ് എടുത്ത് ചാടിയത്. എന്നാല്‍ ടിപ്പര്‍ ഡ്രൈവര്‍ സഡന്‍ ബ്രേക്കിട്ടതുകൊണ്ട് വിദ്യാര്‍ഥി രക്ഷപ്പെട്ടു. കാര്യമായ പരിക്കും ഏറ്റിട്ടില്ല.

വിദ്യാര്‍ഥി സംസാരിക്കുന്നതിന്റെയും വാഹനത്തിലേക്ക് ചാടുന്നതും സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. ആത്മഹത്യ ശ്രമത്തിന് കാരണമെന്തെന്ന് വ്യക്തമല്ല. എന്നാല്‍ ഈ കുട്ടികളെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നാണ് കോളേജ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.

Tags:    

Similar News