ആളില്ലാത്ത സമയം നോക്കി അയല്‍വാസിയുടെ വീട്ടില്‍ കയറി; എന്തിന് കയറിയെന്ന ചോദ്യത്തിന് മറുപടിയായി വീടിനു തീയിട്ടു; പ്രതി പിടിയില്‍

Update: 2025-06-13 15:02 GMT

പത്തനംതിട്ട: വീട്ടുകാര്‍ ആശുപത്രിയില്‍ പോയ സമയത്ത് വീട് കത്തി നശിച്ച സംഭവത്തില്‍ പ്രതിയെ പത്തനംതിട്ട പോലീസ് പിടികൂടി. നരിയാപുരം ഇണ്ടിളിയപ്പന്‍ ക്ഷേത്രത്തിനു സമീപം ബിബിന്‍ നിവാസില്‍ താമസിക്കുന്ന കെ ഭരത് കുമാറിന്റെ വീടിനാണ് 11 ന് വൈകിട്ട് 6.30 ഓടെ തീപിടിച്ച് ഉപകരണങ്ങള്‍ കത്തിനശിച്ചത്. അയല്‍വാസിയായ രതീഷ് ഭവനം വീട്ടില്‍ രതീഷ് ചന്ദ്ര(40) നെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തു.

ഭരത് കുമാറിന്റെ വീട്ടിലെ ഗ്യാസ് ലീക്കാണെന്ന് ആശാവര്‍ക്കറെ വിളിച്ച് അറിയിച്ചതായി അറിഞ്ഞ ഇദ്ദേഹം, രതീഷിനെ വിളിച്ചു കാര്യം അന്വേഷിച്ചു. ഈ സമയം ഇയാള്‍ ഭരത്തിന്റെ വീട്ടില്‍ ഉണ്ടായിരുന്നു. എന്തിനാണ് വീട്ടില്‍ കയറിയത് എന്ന് ചോദിച്ചപ്പോള്‍ വീട് കത്തിക്കും എന്ന് പറഞ്ഞു ഭീഷണിപ്പെടുത്തിയ ഇയാള്‍, വീടിന് തീയിടുകയായിരുന്നു. ഏഴരയോടെ വീട്ടിലെത്തിയ ഭരത്തും കുടുംബവും കണ്ടത് വീട്ടുപകരണങ്ങള്‍ എല്ലാം കത്തിനശിച്ചതായിട്ടാണ്. ആകെ 56,500 രൂപയുടെ മുതലുകള്‍ തീപിടിച്ച് നഷ്ടപ്പെട്ടതായി കണക്കാക്കുന്നു.

വിവരമറിഞ്ഞ പോലീസ് ഉടനടി സ്ഥാലത്തെത്തി അന്വേഷണം നടത്തി. സ്റ്റേഷനില്‍ വിവരം പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ എസ് സി പി ഓ ജയരാജ് മൊഴി രേഖപ്പെടുത്തി. എസ് ഐ കെ ജി ബാലസുബ്രഹ്‌മണ്യന്‍ കേസെടുത്തു അന്വേഷണം ആരംഭിച്ചു. സ്ഥലത്ത് ശാസ്ത്രീയ അന്വേഷണ സംഘവും മറ്റും എത്തി തെളിവുകള്‍ ശേഖരിച്ചു. സംഭവത്തില്‍ പ്രതിയെ സംശയം പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഉടന്‍തന്നെ പോലീസ് കസ്റ്റഡിയിലെടുത്ത് നിരീക്ഷണത്തിലാക്കിയിരുന്നു.

ഇതുമായി ബന്ധപ്പെട്ട് വിശദമായി ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ കുറ്റം സമ്മതിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ തന്നെയാണ് കുറ്റകൃത്യം ചെയ്തതെന്ന് പോലീസിനു ബോധ്യപ്പെട്ടു. തുടര്‍ന്ന് സാക്ഷികളെയും മറ്റും കാണിച്ച് തിരിച്ചറിഞ്ഞശേഷം അറസ്റ്റ് രേഖപ്പെടുത്തി.

വീടിന്റെ ഹാള്‍മുറിയില്‍ അതിക്രമിച്ചു കയറിയ പ്രതി, തീയിട്ടതിനെ തുടര്‍ന്ന് തടിക്കട്ടില്‍, മെത്ത, ഇരുമ്പിലും പ്ലൈവുഡിലും തീര്‍ത്ത മേശ, തടികൊണ്ട് നിര്‍മ്മിച്ച ദിവാന്‍ കോട്ട്, പ്ലാസ്റ്റിക് കസേര, മേശമേല്‍ വച്ചിരുന്ന കളിപ്പാട്ടങ്ങള്‍ നോട്ട് ബുക്കുകള്‍ ബാങ്ക് പാസ് ബുക്കുകള്‍ ഹാന്‍ഡ്ബാഗ് തുടങ്ങിയ സാധനസാമഗ്രികള്‍ കത്തി നശിച്ചു.

അയകളില്‍ തൂക്കിയിട്ടിരുന്ന തുണികളും പൂര്‍ണമായും കത്തിനശിച്ചു. പ്രതി ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചു. പോലീസ് തുടര്‍ നടപടികള്‍ക്ക് ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Tags:    

Similar News