വാഹനത്തിന്റെ താക്കോല്‍ ഊരിയെടുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ കാര്‍ മുമ്പോട്ട് എടുക്കാന്‍ ശ്രമിച്ചു; മുന്‍ചക്രം കാലില്‍ കയറിയതോടെ റോഡിലേക്കു വീണു; കാര്‍ വേഗം വലതുകാലിലൂടെ തുട വരെ ഓടിച്ചുകയറ്റി; വീണ്ടും പിന്നോട്ട് എടുത്ത് നെഞ്ചിനോടു ചേര്‍ന്ന് കഴുത്തിന്റെ ഒരു വശത്തു കൂടി ഓടിച്ചിറക്കി; ലക്ഷ്യമിട്ടത് പോലീസുകാരനെ കൊലപ്പെടുത്താന്‍ തന്നെ; പിന്നില്‍ മയക്കുമരുന്ന് മാഫിയ; പ്രതികളെ തിരിച്ചറിഞ്ഞിട്ടും പിടിക്കുന്നില്ലേ?

Update: 2025-06-15 04:18 GMT

തൊടുപുഴ: കദളിക്കാട് വഴിയാഞ്ചിറ ഭാഗത്ത് വാഹന പരിശോധന നടത്തുന്നതിനിടെ എസ്ഐയെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചവരെ ഇനിയും കണ്ടെത്താനായില്ല. കൊലപ്പെടുത്തുക എന്നതായിരുന്നു ഉദ്ദേശം. ഇതിന് വേണ്ടിയാണ് കാര്‍ ശരീരത്തിലൂടെ രണ്ടു തവണ കയറ്റി ഇറക്കിയത്. ഇത്തരത്തില്‍ ഗുരുതര തെറ്റ് ചെയ്തിട്ടും പ്രതിയെ അതിവേഗം പിടിക്കാന്‍ പോലീസിന് കഴിയുന്നില്ല. ഇത് വിമര്‍ശന വിധേയമായിട്ടുണ്ട്.

ഗുരുതരമായി പരിക്കേറ്റ മൂവാറ്റുപുഴ കല്ലൂര്‍ക്കാട് പോലീസ് സ്റ്റേഷനിലെ എസ്ഐ ഇ.എം. മുഹമ്മദിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വലതുകാലിന് രണ്ട് ഒടിവുണ്ട്. ഗുരുതരമായി പരിക്കേറ്റ ഉദ്യോഗസ്ഥനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ലഹരി മാഫിയയിലേക്കാണ് അന്വേഷണം നീളുന്നത്. പോലീസുകാരന്റെ ഇടതുകൈയ്ക്കും മുറിവുകളുണ്ട്. പ്രതികളിലൊരാളുടെ ചിത്രം നാട്ടുകാര്‍ പകര്‍ത്തിയതായി സൂചനയുണ്ട്. പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല. വധശ്രമത്തിനും ജോലി തടസ്സപ്പെടുത്തിയതിനും പോലീസ് കേസ് രജിസ്റ്റര്‍ചെയ്തു. പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചു. പക്ഷേ സൂചനകളൊന്നും പുറത്തു വന്നിട്ടില്ല.

ശനിയാഴ്ച വൈകീട്ട് മൂന്നരയോടെയാണ് സംഭവം. പട്രോളിങ്ങിനിറങ്ങിയ എസ്ഐ മുഹമ്മദും സംഘവും വഴിയാഞ്ചിറ ഭാഗത്തുവെച്ച് കറുത്ത സാന്‍ട്രോ കാറിലെത്തിയ രണ്ടുപേര്‍ വാഹനം നിര്‍ത്തി എന്തോ കൈമാറ്റംചെയ്യുന്നതായി കണ്ടു. പട്രോളിങ് വാഹനം നിര്‍ത്തി മുഹമ്മദ് ഇവരുടെ അടുത്തേക്ക് ചെന്നു. ഇതിനിടെ കാര്‍ എടുത്ത് പോകാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കാറില്‍നിന്ന് പുറത്തേക്ക് ഇറങ്ങാന്‍ ഇവരോട് ആവശ്യപ്പെട്ടു.

എന്നാല്‍ കാറിലുണ്ടായിരുന്നവര്‍ തയ്യാറായില്ല. ഈ സമയം വാഹനത്തിന്റെ താക്കോല്‍ ഊരിയെടുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഇവര്‍ കാര്‍ മുമ്പോട്ട് എടുക്കാന്‍ ശ്രമിച്ചു. കാറിന്റെ മുന്‍ചക്രം മുഹമ്മദിന്റെ കാലില്‍ കയറിയതോടെ റോഡിലേക്കുവീണു. ഈ സമയം ഇവര്‍ കാര്‍ വേഗം വലതുകാലിലൂടെ തുട വരെ ഓടിച്ചുകയറ്റി. മുന്നോട്ട് പോയ വാഹനം വീണ്ടും പിന്നോട്ട് എടുത്ത് നെഞ്ചിനോടുചേര്‍ന്നും കഴുത്തിന്റെ ഒരു വശത്തുകൂടി ഓടിച്ചിറക്കി. കൊലപ്പെടുത്തുക എന്നതായിരുന്നു ലക്ഷ്യം.

കൂടെയുണ്ടായിരുന്ന പോലീസുകാരന്‍ പോലീസ് ജീപ്പില്‍നിന്ന് ഓടിയെത്തി കാര്‍ തടയാന്‍ ശ്രമിച്ചു. ഇതിനിടയില്‍ കാറിലുണ്ടായിരുന്ന ഒരാള്‍ വാഹനത്തില്‍നിന്ന് പുറത്തേക്കിറങ്ങി ഓടി രക്ഷപ്പെട്ടു. ഡ്രൈവിങ് സീറ്റിലിരുന്നയാള്‍ വാഹനവുമായി കടന്നു. ഒപ്പമുണ്ടായിരുന്ന സീനിയര്‍ സി.പി.ഒ ജിബി അറിയിച്ചതിനെ തുടര്‍ന്ന് സ്റ്റേഷനില്‍ നിന്ന് കൂടുതല്‍ പൊലീസുകാരെത്തി കല്ലൂര്‍ക്കാട് അഗ്‌നിശമന സേനയുടെ ആംബുലന്‍സിലാണ് മുഹമ്മദിനെ തൊടുപുഴയിലെ ആശുപത്രിയില്‍ എത്തിച്ചത്.

വാഹനം തിരിച്ചറിഞ്ഞിട്ടുണ്ട്. മയക്കുമരുന്ന് വിതരണവുമായി ബന്ധമുള്ള രണ്ട് പേരാണ് വാഹനത്തിലുണ്ടായിരുന്നതെന്ന് സൂചനയുണ്ടെന്ന് പൊലീസ് അറിയിച്ചു. കാറില്‍ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചതായാണ് സംശയം. ഇവര്‍ക്ക് രാഷ്ട്രീയ ബന്ധമുണ്ടെന്നും ആരോപണമുണ്ട്.

Tags:    

Similar News