വീടുകളില്‍നിന്നും ആഹാരസാധനങ്ങള്‍ മോഷണം പോകുന്നു; പത്തനംതിട്ടയുടെ കിഴക്കന്‍ മലയോര വനമേഖലകളില്‍ പോലീസിന്റെ വ്യാപക തെരച്ചില്‍; അസ്വാഭാവികമായി ഒന്നുമില്ല

Update: 2025-06-22 06:48 GMT

കോന്നി: വനമേഖലയോടുചേര്‍ന്ന പ്രദേശങ്ങളിലെ വീടുകളില്‍ നിന്നും ആഹാരസാധനങ്ങള്‍ മോഷണം പോകുന്നസംഭവങ്ങളുമായി ബന്ധപ്പെട്ടു കാട്ടിനുള്ളില്‍ സംയുക്ത പരിശോധന നടത്തി. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരമായിരുന്നു തെരച്ചില്‍. ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി ആര്‍. ശ്രീകുമാര്‍, കോന്നി ഡിവൈ.എസ്.പി അജയനാഥ് എന്നിവരുടെ മേല്‍നോട്ടത്തില്‍ പോലീസ്, വനം വകുപ്പുമായി ചേര്‍ന്ന് ഇന്നലെ പുലര്‍ച്ചെ മുതല്‍ കാടുകയറിയുള്ള തെരച്ചിലാണ് നടത്തിയത്. ഡ്രോണിന്റെ സഹായത്തോടെയായിരുന്നു പരിശോധന. അടിയന്തിര സാഹചര്യം നേരിടുന്നതിനു മുന്‍കരുതലായി ആംബുലന്‍സ്, മെഡിക്കല്‍ സംഘം എന്നിവയും ഏര്‍പ്പാടാക്കിയിരുന്നു. കൊച്ചു കോയിക്കല്‍, ഗുരുനാഥന്‍ മണ്ണ്, കൊക്കാത്തോട് എന്നീ റേഞ്ചുകളില്‍ വരുന്ന വനപ്രദേശങ്ങളിലാണ് മൂന്ന് സംഘമായി തിരിഞ്ഞുള്ള തെരച്ചില്‍ നടത്തിയത്. തണ്ണിത്തോട് പോലീസ് ഇന്‍സ്പെക്ടര്‍ വിജയരാഘവന്‍, ചിറ്റാര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ബി. രാജഗോപാല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

സീതത്തോട് പഞ്ചായത്തിന്റെ സഹകരണത്തോടെയായിരുന്നു പരിശോധന. കഴിഞ്ഞയിടെ ഗൂഡ്രിക്കല്‍, വടശേരിക്കര വനം റേഞ്ചുകളുടെ പരിധിയില്‍ ഇത്തരം മോഷണ സംഭവങ്ങള്‍ തുടരെ നടന്നിരുന്നു. വീടുകളില്‍ നിന്നും പാകം ചെയ്ത ഭക്ഷണ സാധനങ്ങളും പാചകത്തിനുള്ള സാധനങ്ങളും പാത്രങ്ങളും മറ്റുമാണ് മോഷ്ടിക്കപ്പെട്ടത്. ഇതിന്റെ പേരില്‍ ചിറ്റാര്‍ പോലീസ് മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയതാണ്. വിശദമായ അന്വേഷണം നടന്നെങ്കിലും വ്യക്തമായ സൂചനകള്‍ ലഭിച്ചില്ല. ഈ സാഹചര്യത്തിലാണ് പോലീസും വനം വകുപ്പും ചേര്‍ന്ന് ഡ്രോണിന്റെ സഹായത്താല്‍ വനത്തിനുള്ളില്‍ സംയുക്ത തെരച്ചില്‍ നടത്താന്‍ തീരുമാനിച്ചത്. ഇതിനായി മലപ്പുറം അരീക്കോട് ആസ്ഥാനമായ സ്പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ്(എസ് ഓ ജി )സംഘത്തെ സ്ഥലത്ത് എത്തിച്ചിരുന്നു. ഇവരുടെ സംഘത്തില്‍ ഓഫീസര്‍മാര്‍ ഉള്‍പ്പെടെ 27 അംഗങ്ങളാണ് ഉണ്ടായിരുന്നത്. മൂഴിയാര്‍, കൊച്ചുകോയിക്കല്‍, ഗുരുനാഥന്‍മണ്ണ്, തണ്ണിത്തോട്, ചിറ്റാര്‍, ഫോറെസ്റ്റ് ഓഫീസുകള്‍ ഉള്‍പ്പെടെയുള്ള വനം വകുപ്പ് ഉദ്യോഗസ്ഥര്‍, ലോക്കല്‍ പോലീസ്, സ്പെഷ്യല്‍ ബ്രാഞ്ച് പോലീസ് എന്നിവര്‍ ചേര്‍ന്ന് ഗുരുനാഥന്‍മണ്ണ്, വാഴപ്പാറ, കൊച്ചുകോയിക്കല്‍, വേലുത്തോട്, കൊക്കാത്തോട്,

നെല്ലിക്കപ്പാറ വനപ്രദേശങ്ങളില്‍ തെരച്ചില്‍ ആരംഭിച്ചു. ചിറ്റാര്‍, മൂഴിയാര്‍, തണ്ണിത്തോട്, കോന്നി പോലീസ് സ്റ്റേഷനികളിലെ ഉദ്യോഗസ്ഥരാണ് പങ്കെടുത്തത്. പകല്‍ മുഴുവന്‍ നീണ്ട പരിശോധനയില്‍ സംശയിക്കത്തക്കതായി ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല. മോഷ്ടാക്കളുടെയോ നായാട്ടുസംഘങ്ങളുടെയോ വേറെ ഏതെങ്കിലും സംശയിക്കത്തക്ക ഗ്രൂപ്പുകളുടെയോ സാന്നിധ്യം സംബന്ധിച്ച തെളിവുകള്‍ ലഭ്യമായില്ല.തേന്‍ ശേഖരിക്കാനും മറ്റും പോയ ആദിവാസികളായ ചിലരെ കണ്ടു, കാര്യങ്ങള്‍ തിരക്കിയെങ്കിലും സംശയകരമായ വിവരങ്ങള്‍ ലഭിച്ചില്ല.

ഗുരുനാഥന്‍മണ്ണ്, വാഴപ്പാറ മേഖലയില്‍ തണ്ണിത്തോട് പോലീസ് ഇന്‍സ്പെക്ടര്‍ വിജയരാഘവന്‍ നേതൃത്വം നല്‍കി. പോലീസ് ഉദ്യോഗസ്ഥരായ ശരത്, സുരേഷ്, സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനായ നിതിന്‍, എസ്.ഓ.ജിയിലെ പോലീസ് ഇന്‍സ്പെക്ടര്‍ കൃഷ്ണ, എട്ട് കമാന്‍ഡോകള്‍, മൂന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. കൊച്ചുകോയിക്കല്‍, വേലുത്തോട് ഭാഗങ്ങളില്‍ നടത്തിയ തെരച്ചിലില്‍ എ.എസ്.ഐ അഭിലാഷ്, പോലീസ് ഉദ്യോഗസ്ഥരായ ഷൈജു, ജോമോന്‍, സ്പെഷല്‍ ബ്രാഞ്ചിലെ ജിത്ത്, എസ്.ഓ.ജി എസ്.ഐ രതീഷ്, കൊക്കത്തോട് നെല്ലിക്കപ്പാറ മേഖലയില്‍ എസ്.ഐ അനില്‍ കുമാര്‍, എ.എസ്.ഐ മഹമൂദ്, സി.പി.ഓമാരായ കലേഷ്, രാകേഷ്, എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് തുടര്‍ന്നും മേഖലയില്‍ പരിശോധന നടത്തുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

Similar News