പൊളിക്കാന്‍ കൊടുത്ത സ്‌കൂട്ടര്‍ വര്‍ക്ഷോപ്പുടമ വിറ്റു; വാങ്ങിയവരുടെ നിയമലംഘനത്തിന് നോട്ടീസ് ചെന്നത് യഥാര്‍ഥ ഉടമയ്ക്ക്; പരാതി ചെന്നപ്പോള്‍ ദമ്പതികള്‍ സ്‌കൂട്ടര്‍ മോഷ്ടാക്കളായി; പോലീസിന് മുന്നില്‍ സത്യം തുറന്നു പറഞ്ഞ് നാണക്കേടില്‍ നിന്നൊഴിവായി

Update: 2025-06-22 07:53 GMT

അടൂര്‍: ഉടമ പൊളിച്ചു വില്‍ക്കാന്‍ നല്‍കിയ സ്‌കൂട്ടര്‍ വര്‍ക്ഷോപ്പുടമ പൊളിക്കാതെ വിറ്റു. വാങ്ങിയവര്‍ നടത്തിയ ഗതാഗത നിയമലംഘനത്തിന് യഥാര്‍ഥ ഉടമയ്ക്ക് പിഴ അടയ്ക്കാന്‍ നോട്ടീസ് ചെന്നു. സ്‌കൂട്ടര്‍ മോഷണം പോയെന്ന ഉടമയുടെ പരാതി കാരണം ദമ്പതികള്‍ സ്‌കൂട്ടര്‍ മോഷ്ടാക്കളായി.

പോലീസിന് മുന്നില്‍ സത്യം തുറന്നു പറഞ്ഞ് നാണക്കേടില്‍ ദമ്പതികള്‍ നാണക്കേടില്‍ നിന്നൊഴിവായി. 2023 ല്‍ ഒരു വര്‍ക്ക് ഷോപ്പുകാരന്റെ കൈയില്‍ നിന്ന് വിലയ്ക്ക് വാങ്ങിയ പഴയ സ്‌കൂട്ടറാണ് ദമ്പതികള്‍ക്ക് നാണക്കേട് സമ്മാനിച്ചത്. കടമ്പനാട് മാഞ്ഞാലി സ്വദേശികളായ ദമ്പതികളാണ് സ്‌കൂട്ടര്‍ വാങ്ങിയത്. മണക്കാല സ്വദേശിനിയുടേതായിരുന്നു വാഹനം. വിദേശത്തായിരുന്ന ഇവര്‍ 2022ല്‍ മണക്കാലയിലുള്ള വര്‍ക് ഷോപ്പില്‍ സ്‌കൂട്ടര്‍ നന്നാക്കാന്‍ നല്‍കി.

പറഞ്ഞ സമയത്ത് വാഹനം നന്നാക്കി തിരികെ നല്‍കിയില്ല. ഉടമ സ്‌കൂട്ടര്‍ ആക്രി വിലയ്ക്ക് നല്‍കാന്‍ ഏര്‍പ്പെടുത്തി വിദേശത്തേക്ക് പോയി. ഇതിനിടയില്‍ വര്‍ക് ഷോപ്പ് ഉടമ സ്‌കൂട്ടര്‍ മാഞ്ഞാലിയിലുള്ള ദമ്പതികള്‍ക്ക് 15,000 രൂപയ്ക്ക് വിറ്റു. രേഖകളെല്ലാം നല്‍കാം എന്ന് പറഞ്ഞിരിക്കുന്നതിനിടെ വര്‍ക്ഷോപ്പ് ഉടമ മരിച്ചു. ഏതാനും മാസം കഴിഞ്ഞപ്പോള്‍ യഥാര്‍ത്ഥ ഉടമയ്ക്ക് സ്‌കൂട്ടറില്‍ ഹെല്‍മെറ്റ് വയ്ക്കാത്തതിനും കൂടുതല്‍ ആള്‍ക്കാര്‍ യാത്ര ചെയ്തതിനും ഒക്കെയായി മോട്ടോര്‍ വാഹന വകുപ്പിന്റെ പിഴ വന്നു തുടങ്ങി. വിദേശത്തു നിന്നും നാട്ടില്‍ എത്തിയ സ്‌കൂട്ടര്‍ ഉടമ പോലീസില്‍ പരാതി നല്‍കി. പോലീസ് അന്വേഷണം നടത്തി വരവേ സ്‌കൂട്ടറിന് വന്ന പിഴ നോട്ടീസിലെ ചിത്രം വാഹന മോഷ്ടാക്കള്‍ എന്ന മട്ടില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചു.

ഇതോടെ പലരും സ്‌കൂട്ടര്‍ നിലവില്‍ കൈവശമുള്ള ദമ്പതികളെ ഫോണില്‍ ബന്ധപ്പെടാന്‍ തുടങ്ങി. കൂടുതല്‍ വിളി എത്തിയതോടെ സ്‌കൂട്ടര്‍ പോലീസിനു മുന്‍പില്‍ ഹാജരാക്കി. നിലവില്‍ പുറത്തിറങ്ങാന്‍ കഴിയാതെ ആയെന്നും ഗതികേടു കൊണ്ടാണ് കുട്ടികളെ അടക്കം കൂട്ടി യാത്ര ചെയ്തതെന്നും ദമ്പതികള്‍ പോലീസിനോട് പറഞ്ഞു. എന്തായാലും ദമ്പതികള്‍ സത്യം പറഞ്ഞതോടെ വിദേശത്തുള്ള സ്‌കൂട്ടറിന്റെ യഥാര്‍ത്ഥ ഉടമയോടെ കാര്യങ്ങള്‍ ചോദിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.

Similar News