രോഗം മാറ്റി നല്‍കാമെന്ന് പറഞ്ഞ് എന്‍ഡോസള്‍ഫാന്‍ ഇരയെ ദേഹോപദ്രവം ചെയ്തു; മാതാവിനെ പീഡിപ്പിച്ചു; സ്വത്ത് തട്ടിയെടുക്കാനും ശ്രമം: വ്യാജ സിദ്ധന്‍ അറസ്റ്റില്‍

എന്‍ഡോസള്‍ഫാന്‍ ഇരയെ ദേഹോപദ്രവം ചെയ്തു; മാതാവിനെ പീഡിപ്പിച്ചു: വ്യാജ സിദ്ധന്‍ അറസ്റ്റില്‍

Update: 2025-07-11 00:37 GMT

കാഞ്ഞങ്ങാട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ യുവതിയെ ദേഹോപദ്രവമേല്‍പ്പിക്കുകയും യുവതിയുടെ മാതാവിനെ പീഡിപ്പിക്കുകയും ചെയ്ത കേസില്‍ വ്യാജ സിദ്ധനെ പോലിസ് അറസ്റ്റ് ചെയ്തു. പെര്‍ള സ്വദേശിയും തളിപ്പറമ്പില്‍ താമസക്കാരനുമായ ഷിഹാബുദ്ദീനെ (55) ആണ് ഹൊസ്ദുര്‍ഗ് ഇന്‍സ്പെക്ടര്‍ പി. അജിത്കുമാര്‍ അറസ്റ്റ്ചെയ്തത്.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ യുവതിയുടെ രോഗം മാറ്റാമെന്ന് പറഞ്ഞാണ് ഇയാള്‍ ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ വീട്ടിലെത്തിയത്. യുവതിയുടെ മാതാപിതാക്കളെ തന്റെ വാക് സാമര്‍ത്ഥ്യത്താല്‍ വലയിലാക്കിയ ശേഷമാണ് തട്ടിപ്പ് നടത്തിയത്. ഇതിനിടെ കുടുംബത്തിന്റെ സ്വത്ത് തട്ടിയെടുക്കാനും ഷിഹാബുദ്ദീന്‍ ശ്രമം നടത്തി. ഇയാള്‍ തട്ടിപ്പുകാരനാണെന്ന് മനസ്സിലായതോടെ മാതാപിതാക്കള്‍ ദുരിതബാധിതയായ യുവതിയെയും കൂട്ടി സ്വന്തം വീട്ടിലേക്കു മടങ്ങി.

മാതാവിന്റെ പേരില്‍ ബാങ്ക് ലോക്കറിലുണ്ടായിരുന്ന നൂറുപവന്‍ കൈക്കലാക്കാനായിരുന്നു പിന്നീടുള്ള ശ്രമം. അതിനായി കഴിഞ്ഞ ദിവസം ഇവരുടെ വീട്ടിലെത്തിയപ്പോഴാണ് ദുരിതബാധിതയെ ദേഹോപദ്രവമേല്‍പ്പിച്ചത്. പീഡനത്തിനിരയായ സ്ത്രീയുടെ മറ്റു രണ്ടു പെണ്‍മക്കളെ ഇയാളുടെ തളിപ്പറമ്പിലെ വീട്ടില്‍ കൊണ്ടുപോയി താമസിപ്പിച്ചതായും പരാതിയുണ്ട്.

ചികിത്സയുടെ പേരില്‍ ഇടയ്ക്കിടെ ഇവരുടെ വീട്ടില്‍ വന്നുകൊണ്ടിരുന്ന ഇയാള്‍ ദുരിതബാധിരായ യുവതിയെയും രണ്ടു സഹോദരിമാരെയും മാതാപിതാക്കളെയും തളിപ്പറമ്പിലേക്ക് കൊണ്ടുപോയി. സഹോദരിമാരുടെ ഭര്‍ത്താക്കന്മാര്‍ ഗള്‍ഫില്‍നിന്ന് വന്നപ്പോഴാണ് ഇവര്‍ തളിപ്പറമ്പിലേക്കു താമസം മാറ്റിയത് അറിഞ്ഞത്. ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് മജിസ്ട്രേറ്റ് (ഒന്ന്) കോടതി ഷിഹാബുദ്ധീനെ റിമാന്‍ഡ് ചെയ്തു.

Tags:    

Similar News