കാസര്‍കോഡ് പത്താം ക്ലാസ് വിദ്യാര്‍ഥിനി വീട്ടില്‍ പ്രസവിച്ച സംഭവം; ഗള്‍ഫിലേക്ക് കടന്ന പെണ്‍കുട്ടിയുടെ പിതാവ് അറസ്റ്റില്‍: പിടികൂടിയത് മംഗളൂരു വിമാനത്താവളത്തിലെത്തിയ പ്രതി ട്രെയിനില്‍ നാട്ടിലേക്കു വരുന്നതിനിടെ

പത്താം ക്ലാസ് വിദ്യാര്‍ഥിനി വീട്ടില്‍ പ്രസവിച്ച സംഭവം; പെണ്‍കുട്ടിയുടെ പിതാവ് അറസ്റ്റില്‍

Update: 2025-07-30 00:22 GMT

കാഞ്ഞങ്ങാട്: പത്താം ക്ലാസ് വിദ്യാര്‍ഥിനി വീട്ടില്‍ പ്രസവിച്ച സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവിനെ പോലിസ് അറസ്റ്റ് ചെയ്തു. പിതാവ് പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ശേഷം ഗള്‍ഫിലേക്ക് കടന്നു കളയുക ആയിരുന്നു. കുടക് സ്വദേശിയായ 48 വയസ്സുകാരനാണ് അറസ്റ്റിലായത്.ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണു സംഭവം. ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം വാടകവീട്ടിലായിരുന്നു ഇയാള്‍ താമസം. പിടിക്കപ്പെടുമെന്ന് തോന്നിയതോടെ ഒരു മാസം മുന്‍പു ഗള്‍ഫിലേക്കു കടന്നു.

പിതാവാണു പ്രതിയെന്നു കണ്ടെത്തിയ പൊലീസ് ഇയാളോടു നാട്ടിലേക്കു വരാന്‍ ആവശ്യപ്പെടുകയായിരുന്നു. കഴിഞ്ഞദിവസം മംഗളൂരു വിമാനത്താവളത്തിലെത്തിയ പ്രതി ട്രെയിനില്‍ നാട്ടിലേക്കു വരുന്നതിനിടെ പൊലീസ് പിടികൂടുകയായിരുന്നു. ഒരാഴ്ച മുന്‍പാണു 15 വയസ്സുകാരിയായ പെണ്‍കുട്ടി വീട്ടില്‍ പ്രസവിച്ചത്. ആരുമറിയാതിരിക്കാന്‍ വീട്ടില്‍ തന്നെ പ്രസവം നടത്തിയെങ്കിലും രക്തസ്രാവത്തെ തുടര്‍ന്നു കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുക ആയിരുന്നു. പെണ്‍കുട്ടിയുടെയും മാതാവിന്റെയും മൊഴിയെടുത്തെങ്കിലും പ്രതിയാരാണെന്ന് ഇരുവരും വ്യക്തമാക്കിയിരുന്നില്ല.

തുടര്‍ന്ന്, അന്വേഷണത്തില്‍ പിതാവാണു പ്രതിയെന്നു പോലിസ് കണ്ടെത്തുകയായിരുന്നു. പ്രതിയില്‍നിന്ന് ഡിഎന്‍എ പരിശോധനയ്ക്കായി സാംപിള്‍ ശേഖരിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഇന്‍സ്പെക്ടര്‍ പി.അജിത് കുമാറിന്റെ നേതൃത്വത്തിലാണു പ്രതിയെ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞിനെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഏറ്റെടുത്തു.

Tags:    

Similar News