ഹിന്ദുക്കളായി നടിച്ച് സ്‌കൂള്‍ വിദ്യാര്‍ഥിനികളെ പ്രണയത്തില്‍ കുരുക്കാന്‍ ശ്രമം; ഒളിവില്‍പോയ 'ലവ് ജിഹാദ്' കേസിലെ പ്രതികളെ വെടിവെച്ച് പിടികൂടി യുപി പോലീസ്; നാടന്‍ തോക്കുകളടക്കം പിടികൂടി

Update: 2025-09-01 09:44 GMT

കുഷിനഗര്‍: സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പ്രണയത്തില്‍ കുരുക്കി മതം മാറ്റാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഒളിവിലായിരുന്ന രണ്ട് പ്രതികളെ വെടിവെച്ച് കീഴ്പ്പെടുത്തിയതായി ഉത്തര്‍പ്രദേശ് പോലീസ്. മൊറാവന്‍ ബര്‍ക്ക തൊല സ്വദേശികളായ അസ്ലം, സുല്‍ഫിക്കര്‍ എന്നിവരെയാണ് തിങ്കളാഴ്ച പുലര്‍ച്ചെയോടെ പോലീസ് പിടികൂടിയത്. 'ലവ് ജിഹാദ്' കേസില്‍ ഒളിവിലായിരുന്ന പ്രതികളായ ഇവരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 25,000 രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

ഇവര്‍ സ്‌കൂളുകള്‍ക്ക് സമീപം പെണ്‍കുട്ടികളെ ശല്യം ചെയ്യുകയും 'ഹിന്ദുക്കളായി നടിച്ച് പെണ്‍കുട്ടികളെ വശീകരിക്കാന്‍ ശ്രമിക്കുകയും' ചെയ്തിരുന്നതായി പോലീസ് സൂപ്രണ്ട് സന്തോഷ് കുമാര്‍ മിശ്ര പറഞ്ഞു. രംകോല പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഇരുവര്‍ക്കും പോലീസിന്റെ വെടിയേറ്റ് പരിക്കേറ്റതെന്ന് എസ്പി മിശ്ര വ്യക്തമാക്കി. പ്രതികളുടെ പക്കല്‍നിന്ന് രണ്ട് നാടന്‍ തോക്കുകള്‍, വെടിയുണ്ടകള്‍, നമ്പര്‍ പ്ലേറ്റില്ലാത്ത ഒരു മോട്ടോര്‍ സൈക്കിള്‍, 1,100 രൂപ എന്നിവ കണ്ടെടുത്തതായും അദ്ദേഹം പറഞ്ഞു. പരിക്കേറ്റവരെ പോലീസ് കസ്റ്റഡിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇരുവര്‍ക്കുമെതിരെ ഭാരതീയ ന്യായ സംഹിത (BNS) വകുപ്പുകളായ 74 (സ്ത്രീത്വത്തെ അപമാനിക്കല്‍), 78 (പിന്തുടര്‍ന്ന് ശല്യം ചെയ്യല്‍), 296 (പൊതുസ്ഥലത്ത് അശ്ലീല പ്രവൃത്തികള്‍), 351 (3) (ഭീഷണിപ്പെടുത്തല്‍) എന്നിവ പ്രകാരം കേസെടുത്തിട്ടുണ്ട്. 'പ്രതികളെ കണ്ടെത്താനായി നാല് സംഘങ്ങളെ രൂപീകരിച്ചാണ് പോലീസ് അന്വേഷണം നടത്തിയിരുന്നത്. തിങ്കളാഴ്ച പുലര്‍ച്ചെ നാല് മണിയോടെ കുസൂമഹ പാലത്തിന് സമീപം വാഹന പരിശോധനക്കിടെ പ്രതികള്‍ പോലീസിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. പോലീസ് തിരികെ വെടിവെച്ചപ്പോള്‍ ഇരുവര്‍ക്കും പരിക്കേറ്റു.' എസ്പി മിശ്ര പറഞ്ഞു.

Tags:    

Similar News