ട്രാവല്‍ ആന്‍ഡ് ടൂറിസം കോഴ്‌സിന് 58കാരനൊപ്പം പഠിക്കുന്ന ആ ഇറാനിയന്‍ സഹപാഠിയുടെ മൊബൈലിലുണ്ട് കൊലയുടെ ഗൂഡാലോചന തെളിവ്; ഭാര്യയുടെ ഫോണുമായി കൊക്കയില്‍ പോയതും വിന; ജെസിയുടെ മൊബൈലിന്റെ യാത്രാവഴിയില്‍ തീരും സാമിന്റെ രക്ഷപ്പെടല്‍ മോഹം; കാണക്കാരിയിലെ 'വിദേശ അവിഹിതം' പൊളിക്കാന്‍ ഡിജിറ്റല്‍ തെളിവുകളും ഏറെ

Update: 2025-10-12 07:11 GMT

കോട്ടയം : കാണക്കാരി ജെസി വധക്കേസില്‍ പ്രതി സാം കെ.ജോര്‍ജ് കൂടുതല്‍ കുടുക്കിലേക്ക്. അറസ്റ്റിലാകുമ്പോള്‍ ഇയാള്‍ക്ക് ഒപ്പമുണ്ടായിരുന്ന ഇറാനിയന്‍ യുവതിയുമായി നടത്തിയ ചാറ്റുകള്‍ നിര്‍ണ്ണായക തെളിവായി മാറും. ഇതര സ്ത്രീകളുമായുള്ള ബന്ധം ചോദ്യം ചെയ്തതിനാണ് സാം ജെസിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതെന്നാണ് കേസ്. പിന്നീട് മൃതദേഹം കൊക്കയിലെറിഞ്ഞു. കൊന്ന ശേഷം ജെസിയുടെ ഫോണ്‍ സാം കൈക്കലാക്കി. ഈ ഫോണുമായാണ് കൊക്കയിലേക്ക് പോയത്. അതുകൊണ്ട് തന്നെ ജെസിയുടെ ഫോണിന്റെ സഞ്ചാര പഥം നിര്‍ണ്ണായകമാണ്.

ജെസിയുടെ ഫോണുകളുടെ റൂട്ട് മാപ്പ് ശേഖരിക്കാനും പൊലീസ് ശ്രമിക്കുന്നുണ്ട്. കൊലപാതകത്തിനു ശേഷം ഉടുമ്പന്നൂര്‍ ചെപ്പുകുളം വ്യൂപോയിന്റില്‍ മൃതദേഹം ഉപേക്ഷിക്കാന്‍ പോയപ്പോള്‍ ജെസിയുടെ ഫോണുകള്‍ കയ്യില്‍ കരുതി, പാറക്കുളത്തില്‍നിന്ന് ലഭിച്ച ജെസിയുടെ ഫോണുകളുടെ ഐഎംഇഐ (ഇന്റര്‍നാഷനല്‍ മൊബൈല്‍ എക്യുപ്‌മെന്റ് ഐഡന്റിറ്റി) നമ്പര്‍ കണ്ടെത്തും. ഇതിലടെ ഫോണ്‍ സഞ്ചരിച്ച വഴി സൈബര്‍ സെല്ലിന്റെ സഹായത്തോടെ കണ്ടെത്താനാകും. കൊലപാതകം നടന്ന 26ന് രാത്രി ഉടുമ്പന്നൂരില്‍ സാം ഉണ്ടായിരുന്നുവെന്ന് സാമിന്റെ ഫോണ്‍ ലൊക്കേഷന്‍ ഡേറ്റയില്‍ തെളിഞ്ഞിട്ടുണ്ട്.

സാം കയ്യില്‍ കരുതിയിരുന്ന ജെസിയുടെ ഫോണുകളുടെ ലൊക്കേഷനും ഇവിടെയാണെന്നാണ് വിലയിരുത്തല്‍. ഇത് തെളിഞ്ഞാല്‍ കുറ്റകൃത്യത്തിലെ സാമിന്റെ പങ്ക് വ്യക്തമാകും. അടുത്ത ദിവസം രാവിലെ എംജി യൂണിവേഴ്‌സിറ്റി ക്യാംപസിലെ പാറക്കുളത്തില്‍ എറിയുന്നതിനു തൊട്ടുമുന്‍പാണ് ഈ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്തത് എന്നാണ് സാം നല്‍കിയ മൊഴി. കൊലയ്ക്ക് ശേഷമുള്ള സാമിന്റെ യാത്രാവഴിയുടെ പൂര്‍ണരൂപം ജെസിയുടെ ഫോണുകളുടെ ലൊക്കേഷന്‍ ഡേറ്റ നല്‍കിയാല്‍ അത് സാമിന് കരുക്കായി മാറും. കൊക്കയില്‍ എറിഞ്ഞ ശേഷവും ഈ ഫോണ്‍ സാം കൈയ്യില്‍ കരുതിയെന്നത് തെളിയിക്കാന്‍ ഇതിലൂടെ കഴിയും.

തന്റെ അവിഹിതബന്ധങ്ങള്‍ എതിര്‍ത്തതിന്റെ പേരില്‍ ഭാര്യയായ ജെസിയെ കൃത്യമായി ആസൂത്രണം നടത്തിയ ശേഷമാണ് സാം കൊലപ്പെടുത്തിയത്. കൊന്നുതള്ളാന്‍ പറ്റിയ സ്ഥലം പത്തു ദിവസങ്ങള്‍ക്കു മുന്‍പേ സാം കണ്ടെത്തി. കൊലപാതകം നടത്തുന്നതിന് 10 ദിവസങ്ങള്‍ക്കു മുന്‍പ് സാം ചെപ്പുകുളം വ്യൂ പോയിന്റിലെത്തി അവിടത്തെ സാഹചര്യങ്ങള്‍ കണ്ടു മനസ്സിലാക്കി. 26ന് വൈകിട്ട് 6ന് വീട്ടിലെത്തിയ സാമും വീട്ടിലുണ്ടായിരുന്ന ജെസിയും തമ്മില്‍ സിറ്റൗട്ടില്‍ വച്ചുതന്നെ വാക്കുതര്‍ക്കം ഉണ്ടായി. കയ്യില്‍ കരുതിയിരുന്ന മുളക് സ്‌പ്രേ അപ്പോഴാണ് സാം പ്രയോഗിച്ചതെന്ന് പൊലീസ് പറയുന്നു. തുടര്‍ന്ന് ജെസിയെ കിടപ്പുമുറിയിലേക്കു വലിച്ചു കൊണ്ടുപോയി ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു എന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

സാമിനു പല സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നതായും ഇതേച്ചൊല്ലി പലതവണ ജെസിയുമായി വഴക്കുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. 59ാം വയസ്സിലാണ് ട്രാവല്‍ ആന്‍ഡ് ടൂറിസം ബിരുദ കോഴ്‌സിന് സാം എംജി യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്നത്. അവിടെ സഹപാഠിയായ ഇറാന്‍ സ്വദേശിനിക്കൊപ്പം പലതവണ കാണക്കാരിയിലെ വീട്ടിലെ താഴത്തെ നിലയില്‍ എത്തി. മറ്റൊരു യുവതിക്കൊപ്പം ഇയാള്‍ വീട്ടില്‍ വന്നതിനെച്ചൊല്ലി കൊല്ലപ്പെടുന്നതിന് ഒരാഴ്ച മുന്‍പും വഴക്ക് നടന്നിരുന്നതായി പൊലീസ് വ്യക്തമാക്കുന്നു. ജെസി വീടിന്റെ മുകളിലത്തെ നിലയിലാണ് താമസിച്ചിരുന്നത്. പഠനത്തിനും ജോലിക്കുമായി മക്കളെല്ലാം വിദേശത്തേക്കു പോയതോടെ 6 മാസമായി ജെസി ഒറ്റയ്ക്കാണ്. ദിവസവും അമ്മയെ ഫോണ്‍ വിളിക്കാറുള്ള മക്കള്‍ 26ന് പലതവണ വിളിച്ചിട്ടും കിട്ടാതെ വന്നതോടെയാണ് പൊലീസില്‍ പരാതിപ്പെട്ടത്.

1994ല്‍ ബെംഗളൂരുവിലെ വിവേക് നഗറില്‍ വച്ചാണ് സാം ജെസിയെ വിവാഹം ചെയ്യുന്നത്. പക്ഷേ, വിവാഹം റജിസ്റ്റര്‍ ചെയ്തരുന്നില്ല. ഏറ്റുമാനൂര്‍ കാണക്കാരിയിലാണ് ഇവരുടെ വീട്. ജെസിയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഉപേക്ഷിക്കാനായി ആളൊഴിയുന്നതുവരെ സാം കാത്തുനിന്നു. രാത്രി വൈകിയും സഞ്ചാരികള്‍ വാഹനം നിര്‍ത്തിയിറങ്ങി നില്‍ക്കുന്ന സ്ഥലമാണെന്ന് അറിയാവുന്നതിനാല്‍ പുലര്‍ച്ചെ ഒരു മണിയോടെയാണ് മൃതദേഹവുമായി സാം ചെപ്പുകുളത്ത് എത്തിയത്.

Tags:    

Similar News