ട്രെയിനിയായി ജോലിക്കെത്തിയ യുവതിയുടെ മൊബൈലില്‍ നിന്ന് സ്വകാര്യദൃശ്യം ചോര്‍ത്തി; പോണ്‍ സൈറ്റിലിടുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം; യുവതിയുടെ പരാതിയില്‍ 25കാരന്‍ അറസ്റ്റില്‍

Update: 2025-10-28 14:48 GMT

കൊച്ചി: ട്രെയിനിയായി ജോലിക്കെത്തിയ യുവതിയുടെ മൊബൈല്‍ ഫോണില്‍ നിന്ന് സ്വകാര്യദൃശ്യം ചോര്‍ത്തി പോണ്‍ സൈറ്റിലിടുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. മലപ്പുറം എടപ്പാള്‍ സ്വദേശി അജിത്തിനെയാണ് (25) കടവന്ത്ര പൊലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം കടവന്ത്രയിലെ സ്വകാര്യ സ്ഥാപനത്തില്‍ ട്രെയിനിയായി ജോലിക്കെത്തിയ യുവതിയുടെ മൊബൈല്‍ ഫോണില്‍ നിന്നാണ് സ്വകാര്യദൃശ്യം ചോര്‍ത്തിയത്. യുവതിയോട് മോശമായി പെരുമാറിയ സംഭവത്തില്‍ ഇയാളെ നേരത്തെ സ്ഥാപനത്തില്‍ നിന്നും പുറത്താക്കിയിരുന്നു. യുവതിയുടെ പരാതിയില്‍ ബംഗളുരൂവില്‍ നിന്നാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. സ്വകാര്യദൃശ്യം പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടെന്നായിരുന്നു യുവതിയുടെ പരാതി.

കടവന്ത്രയിലെ സ്വകാര്യ സ്ഥാപനത്തില്‍ മാനേജരായിരുന്നയാളാണ് അജിത്. വൈഫൈ പരിശോധിക്കാനെന്ന വ്യാജേനെ ഓഫീസില്‍ വെച്ച് പെണ്‍കുട്ടിയുടെ സ്മാര്‍ട്ട് ഫോണ്‍ വാങ്ങി, അനുമതിയില്ലാതെ വാട്‌സാപ്പും ഗാലറിയും പരിശോധിച്ചാണ് സ്വകാര്യ ദൃശ്യം ചോര്‍ത്തിയത്. ഇയാള്‍ സ്വന്തം മൊബൈല്‍ ഫോണിലേക്ക് ഫോട്ടോ സെന്‍ഡ് ചെയ്ത വിവരം ട്രെയിനി അറിഞ്ഞിരുന്നില്ല. ഫോണ്‍ വാങ്ങുന്നതെന്തിനെന്ന് യുവതി ചോദിച്ചപ്പോള്‍ സെക്യൂരിറ്റി ആവശ്യങ്ങള്‍ക്കാണെന്നായിരുന്നു യുവാവിന്റെ മറുപടി.

മോശമായി പെരുമാറിയെന്ന യുവതിയുടെ പരാതിയില്‍, മാനേജ്‌മെന്റ് ഇയാളെ പിരിച്ചുവിട്ടു. തുടര്‍ന്ന് ബംഗളൂരുവിലേക്ക് പോയ ശേഷമാണ് യുവതിയെ ഫോണില്‍ വിളിച്ച് സ്വകാര്യ ദൃശ്യം കൈയ്യിലുണ്ടെന്ന് പറഞ്ഞ് പണം ആവശ്യപ്പെട്ടത്. പണം നല്‍കിയില്ലെങ്കില്‍ യുവതിയുടെ ഫോട്ടോ പോണ്‍ സൈറ്റില്‍ അപ്പ്ലോഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. യുവതിയുടെ പരാതിയിലാണ് കടവന്ത്ര പൊലീസ് പ്രത്യേക സംഘം രൂപീകരിച്ച് ബെം?ഗളൂരിലെത്തി 25കാരനെ അറസ്റ്റ് ചെയ്തത്. പ്രതിയു യുവതിയെ ഭീഷണിപ്പെടുത്താന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു. ഐ.ടി ആക്ട്, ബി.എന്‍.എസ് വകുപ്പുകള്‍ ചുമത്തിയാണ് കേസ്.

Similar News