കോയമ്പത്തൂരില്‍ കോളജ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കി; നഗ്‌നയാക്കി ഉപേക്ഷിച്ചു; കൊടുംക്രൂരത ആണ്‍സുഹൃത്തിനൊപ്പം കാറിലിരിക്കെ ആക്രമിച്ച ശേഷം

Update: 2025-11-03 08:54 GMT

കോയമ്പത്തൂര്‍: നഗരത്തിലെ സ്വകാര്യ കോളജിലെ എംബിഎ വിദ്യാര്‍ഥിനിയായ 19 വയസ്സുകാരിയെ ഇരുചക്രവാഹനത്തില്‍ എത്തിയ സംഘം തട്ടിക്കൊണ്ടു പോയി കൂട്ട ബലാത്സംഗത്തിന് ഇരയാക്കി. കോയമ്പത്തൂര്‍ രാജ്യാന്തര വിമാനത്താവളത്തിനു സമീപം വൃന്ദാവന്‍ നഗറില്‍ സുഹൃത്തുമായി കാറില്‍ സംസാരിച്ചുകൊണ്ടിരുന്ന വിദ്യാര്‍ഥിനിയെയാണ് മൂന്നംഗ സംഘം ബലാത്സംഗം ചെയ്തത്. ഇരുചക്രവാഹനത്തില്‍ എത്തിയ സംഘം കാറില്‍ ഉണ്ടായിരുന്ന യുവാവിനെ അരിവാള്‍ കൊണ്ട് വെട്ടിയ ശേഷം വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടു പോവുകയായിരുന്നു.

ഒറ്റപ്പെട്ട സ്ഥലത്ത് കൊണ്ടുപോയി യുവതിയെ ബലാത്സംഗം ചെയ്ത ശേഷം പ്രതികള്‍ കടന്നുകളഞ്ഞു. പരുക്കേറ്റ കാമുകന്‍ പൊലീസിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് തിരച്ചില്‍ നടത്തുകയും കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള സ്വകാര്യ കോളജിനു പിന്നിലെ ഒറ്റപ്പെട്ട സ്ഥലത്ത് പെണ്‍കുട്ടിയെ കണ്ടെത്തുകയുമായിരുന്നു. യുവതിയെ നഗ്‌നയാക്കി ഉപേക്ഷിച്ച ശേഷമാണ് പ്രതികള്‍ രക്ഷപ്പെട്ടത്.

ആണ്‍സുഹൃത്തിനെ ആക്രമിച്ചശേഷം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘം സമീപത്തെ മറ്റൊരിടത്തുവെച്ച് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗംചെയ്യുകയായിരുന്നു. പരിക്കേറ്റ പെണ്‍കുട്ടി നിലവില്‍ ചികിത്സയിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും പോലീസ് പറഞ്ഞു.

പുലര്‍ച്ചെ 4 മണിയോടെയാണ് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോവില്‍പാളയത്തിനു സമീപത്തു നിന്ന് ഇരുചക്ര വാഹനം മോഷ്ടിച്ചാണ് പ്രതികള്‍ സംഭവ സ്ഥലത്ത് എത്തിയത് എന്നാണ് പൊലീസ് പറയുന്നത്. പ്രതികളെ പിടികൂടാന്‍ ഏഴ് പ്രത്യേക സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. പരുക്കേറ്റ യുവാവിനെ ചികിത്സയ്ക്കായി കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചുവരികയാണെന്നും വ്യാപകമായ തിരച്ചില്‍ പുരോഗമിക്കുകയാണെന്നും പ്രതികള്‍ ഉടന്‍ വലയിലാകുമെന്നും പോലീസ് പറഞ്ഞു.

Similar News