അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിന്റെ മരണം കൊലപാതകം; കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത് മാനസിക വിഭ്രാന്തിയുള്ള അമ്മൂമ്മ; കത്തി കണ്ടെടുത്തു; അറസ്റ്റ് നാളെ രേഖപ്പെടുത്തും; മറ്റെന്തെങ്കിലും പ്രേരണയുണ്ടോ എന്ന് പരിശോധിക്കുമെന്ന് പൊലീസ്

Update: 2025-11-05 17:50 GMT

കൊച്ചി: അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞ് കഴുത്തിന് മുറിവേറ്റ് മരിച്ച സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പോലീസ്. കുഞ്ഞിന്റെ കഴുത്തില്‍ മുറിവേല്‍പ്പിച്ചതെന്ന് കരുതുന്ന കത്തി പോലീസ് കണ്ടെടുത്തു. കുഞ്ഞിനെ അമ്മൂമ്മ റോസ്ലി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. സംഭവത്തില്‍ അമ്മൂമ്മ റോസ്ലി(60)യുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തും. മാനസിക വിഭ്രാന്തിയെ തുടര്‍ന്നാണ് കൊലപാതകമെന്നാണ് നിഗമനം. മറ്റെന്തെങ്കിലും പ്രേരണയുണ്ടോ എന്ന് പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. അമ്മൂമ്മ നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

കറുകുറ്റി ചീനി സ്വദേശികളായ ആന്റണി-റൂത്ത് ദമ്പതികളുടെ മകള്‍ ഡെല്‍ന മറിയം സാറയാണ് കൊല്ലപ്പെട്ടത്. റോസ്ലിക്ക് മാനസിഭ്രാന്തി ഉണ്ടായിരുന്നുവെന്നാണ് വിവരം. നിലവില്‍ ഇവര്‍ പോലീസ് കസ്റ്റഡിയിലാണ്. പരിക്കേറ്റ നിലയില്‍ ആശുപത്രിയിലെത്തിച്ചങ്കിലും കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായിരുന്നില്ല. കുഞ്ഞിന്റെ കഴുത്തിലാണ് മുറിവുണ്ടായിരുന്നത്. മുറിവിന്റെ സ്വഭാവത്തില്‍ സംശയം തോന്നിയ ആശുപത്രി അധികൃതര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സംഭവത്തില്‍ അങ്കമാലി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കുഞ്ഞിന്റെ ബന്ധുക്കളുടെ ഉള്‍പ്പെടെ മൊഴി രേഖപ്പെടുത്തി. അന്വേഷണം എത്തിനിന്നത് റോസ്ലിയിലായിരുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്യാന്‍ പിന്നീട് കസ്റ്റഡിയിലെടുത്തിരുന്നു. കൊലപാതകത്തിന് പിന്നില്‍ മറ്റെന്തെങ്കിലും കാരണങ്ങള്‍ ഉണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

വീട്ടില്‍ കുട്ടിയുടെ അച്ഛനും അമ്മയും അമ്മൂമ്മയുമാണുള്ളത്. കുഞ്ഞിനെ അമ്മൂമ്മയ്ക്ക് അരികില്‍ കിടത്തിയിരിക്കുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ കുഞ്ഞിന്റെ അമ്മ അടുക്കളയിലായിരുന്നു. ഒച്ചകേട്ട് അമ്മ വന്നു നോക്കിയപ്പോഴാണ് കുഞ്ഞിനെ കഴുത്തില്‍ നിന്ന് ചോര വരുന്ന രീതിയില്‍ കണ്ടത്. പിന്നാലെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കുഞ്ഞിന്റെ അടുത്ത് അമ്മൂമ്മ കിടന്നിരുന്നു. രണ്ടു മാസം മുമ്പ് ഓവര്‍ഡോസ് മരുന്ന് കഴിച്ച് ആശുപത്രിയിലടക്കം ആയിരുന്നു. അമ്മൂമ്മക്കായി കുഞ്ഞിന്റെ അമ്മ കഞ്ഞിയെടുക്കാനായി അടുക്കളയിലേക്ക് പോയപ്പോഴാണ് സംഭവമെന്നും പഞ്ചായത്ത് അംഗം പറഞ്ഞു.

Similar News