ഡല്‍ഹി വിമാനത്താവളത്തില്‍ ബോര്‍ഡിങ് ക്യൂ തെറ്റിച്ച് പൈലറ്റ്; ചോദ്യംചെയ്ത യാത്രക്കാരന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് പൈലറ്റിന്റെ ക്രൂര മര്‍ദനം; ഡ്യൂട്ടിയില്‍നിന്ന് നീക്കി; അന്വേഷണം നടത്താന്‍ നിര്‍ദേശിച്ച് വ്യോമയാന മന്ത്രാലയം

Update: 2025-12-20 14:16 GMT

ന്യൂഡല്‍ഹി: ബോര്‍ഡിങ് ക്യൂ  തെറ്റിച്ച് മുന്നോട്ടുപോയത് ചോദ്യം ചെയ്തതിന്റെ പേരില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് പൈലറ്റ് മര്‍ദിച്ചെന്ന് സ്‌പൈസ്‌ജെറ്റ് യാത്രക്കാരന്റെ പരാതി. ഡല്‍ഹി വിമാനത്താവളത്തിലെ ടെര്‍മിനല്‍ 1-ലാണ് സംഭവം നടന്നത്. അങ്കിത് ദേവാന്‍ എന്ന യാത്രക്കാരനു നേരെയാണ് ആക്രമണമുണ്ടായത്. മുഖത്തും ദേഹത്തും മര്‍ദനത്തില്‍ പരുക്കേറ്റ് രക്തം പുരണ്ടിരുന്നു. മര്‍ദിച്ച പൈലറ്റിന്റെ ചിത്രങ്ങളും ദേവാന്‍ എക്‌സില്‍ പങ്കുവച്ചു. വീരേന്ദ്രര്‍ സേജ്വാള്‍ എന്ന പൈലറ്റിനെ ഡ്യൂട്ടിയില്‍നിന്ന് നീക്കി. പൈലറ്റിനെ ഉടന്‍ തന്നെ ജോലിയില്‍നിന്ന് മാറ്റിനിര്‍ത്താനും ഔദ്യോഗിക അന്വേഷണം നടത്താനും കേന്ദ്ര വ്യോമയാന മന്ത്രാലയം നിര്‍ദേശിച്ചു. ഔദ്യോഗികമായി പരാതി ലഭിച്ചിട്ടില്ലെന്നും യാത്രക്കാരന്‍ രേഖാമൂലം പരാതി നല്‍കിയാല്‍ നിയമനടപടികള്‍ തുടങ്ങുമെന്നും ഡല്‍ഹി പൊലീസ് അറിയിച്ചു.

നാലുമാസം പ്രായമുള്ള കുഞ്ഞിനെ സ്‌ട്രോളറില്‍ ഇരുത്തിയാണ് യാത്ര ചെയ്തത്. അതിനാല്‍ ജീവനക്കാര്‍ ഉപയോഗിക്കുന്ന സുരക്ഷാ പരിശോധനയ്ക്കുള്ള വരി ഉപയോഗിക്കാന്‍ തനിക്കും കുടുംബത്തിനും നിര്‍ദേശം ലഭിച്ചിരുന്നതായി ദേവാന്‍ പറയുന്നു. തന്റെ മുന്നിലൂടെ ജീവനക്കാര്‍ ക്യൂ തെറ്റിച്ച് കയറുകയായിരുന്നുവെന്നും ഇത് ചോദ്യം ചെയ്തപ്പോള്‍, ക്യൂ തെറ്റിച്ച് കയറിവന്ന ക്യാപ്റ്റന്‍ വീജേന്ദര്‍ സെജ്വാള്‍ തന്നോട് മോശമായി പെരുമാറിയെന്നും ദേവാന്‍ പറയുന്നു.

വിദ്യാഭ്യാസമില്ലേയെന്നും ഇത് ജീവനക്കാര്‍ക്കുള്ള വഴിയാണെന്ന ബോര്‍ഡ് വായിക്കാന്‍ അറിയില്ലേയെന്നും ചോദിച്ച് പൈലറ്റ് ക്ഷുഭിതനായി, പിന്നാലെ തന്നെ ക്രൂരമായി മര്‍ദിച്ചു, അദ്ദേഹത്തിന്റെ ഷര്‍ട്ടില്‍പറ്റിയ രക്തവും തന്റേതാണെന്ന് ദേവാന്‍ പറയുന്നു. ഈ ചിത്രങ്ങള്‍ ദേവാന്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചു.

താനും കുടുംബവും കടന്നുപോയ ദുരനുഭവത്തെക്കുറിച്ച് അങ്കിത് സമൂഹമാധ്യമമായ എക്‌സില്‍ കുറിച്ചിട്ടുണ്ട്. പൈലറ്റില്‍നിന്ന് ക്രൂരമര്‍ദനം നേരിട്ടെന്നാണു അങ്കിത് ദിവാന്‍ സമൂഹമാധ്യമത്തിലെ പോസ്റ്റിലൂടെ വെളിപ്പെടുത്തിയത്. ''4 മാസം പ്രായമുള്ള കുട്ടി കൂടെയുള്ളതിനാല്‍ ജീവനക്കാരുടെ സെക്യൂരിറ്റി ചെക്ക് (പിആര്‍എം ചെക്ക്) ഉപയോഗിക്കാനായിരുന്നു നിര്‍ദേശം. എന്നാല്‍ അവിടെ ജീവനക്കാര്‍ വരിതെറ്റിച്ച് മുന്നില്‍ കയറുന്നുണ്ടായിരുന്നു. ഇത് ഞാന്‍ ചോദ്യം ചെയ്തു. ഇതോടെ ക്യാപ്റ്റന്‍ വീരേന്ദ്രര്‍ സേജ്‌വാള്‍ ദേഷ്യപ്പെടുകയായിരുന്നു. നിരക്ഷരനാണോയെന്നും ജീവനക്കാര്‍ക്കു മാത്രമുള്ള വരിയാണിതെന്ന് എഴുതിയ ബോര്‍ഡ് വായിച്ചില്ലേയെന്നും പൈലറ്റ് ചോദിച്ചു. തുടര്‍ന്ന് വാക്കുതര്‍ക്കം ഉണ്ടായി. ഇതോടെ പൈലറ്റ് എന്നെ ശാരീരികമായി ആക്രമിക്കുകയും ഞാന്‍ രക്തത്തില്‍ കുളിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ഷര്‍ട്ടിലെ രക്തം എന്റേതാണ്'' രക്തം പുരണ്ട തന്റെ മുഖത്തിന്റെയും സേജ്‌വാളിന്റെയും ചിത്രങ്ങള്‍ സഹിതം ദിവാന്‍ പോസ്റ്റ് ചെയ്തു.

''എന്റെ അവധിക്കാല യാത്ര നശിച്ചു. ഞാന്‍ ആദ്യം ചെയ്തത് ഒരു ഡോക്ടറെ കാണുകയായിരുന്നു. സ്വന്തം അച്ഛന്‍ ക്രൂരമായി ആക്രമിക്കപ്പെടുന്നതു കണ്ട എന്റെ 7 വയസ്സുകാരിയായ മകള്‍ ഇപ്പോഴും മാനസികാഘാതത്തിലും ഭയത്തിലുമാണ്. എങ്ങനെയാണ് ഇത്തരം പൈലറ്റുമാരെ വിമാനം പറത്താന്‍ അനുവദിക്കുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. കയ്യാങ്കളിക്കിടയില്‍ ശാന്തരായിരിക്കാന്‍ കഴിയില്ലെങ്കില്‍, ആകാശത്ത് നൂറുകണക്കിന് ആളുകളുടെ ജീവന്‍ അവരെ എങ്ങനെ വിശ്വസിച്ചേല്‍പ്പിക്കാനാകും?'' അങ്കിത് ദിവാന്‍ എക്‌സില്‍ കുറിച്ചു.

ഇത്തരം പെരുമാറ്റത്തെ നിരുപാധികം അപലപിക്കുന്നുവെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് പ്രസ്താവനയിലൂടെ പ്രതികരിച്ചു. പൈലറ്റിനെ അന്വേഷണം അവസാനിക്കുംവരെ ഔദ്യോഗിക ചുമതലകളില്‍ നിന്ന് നീക്കി. അന്വേഷണ റിപ്പോര്‍ട്ട് വന്നാലുടന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും കമ്പനി പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

Tags:    

Similar News