സ്മൃതി മന്ഥനയുടെ മുന്‍കാമുകന്‍ വെറും ഫ്രോഡോ? വിവാഹം മുടങ്ങിയതിന് പിന്നാലെ ഞെട്ടിക്കുന്ന കഥകള്‍ പുറത്തേക്ക്! സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് തട്ടിയത് 40 ലക്ഷം! പലാശ് മുച്ഛലിന് കുരുക്ക് മുറുകുന്നു; വ്യക്തിഹത്യയ്ക്കുള്ള ഗൂഢാലോചനയെന്ന് പ്രതികരണം

Update: 2026-01-23 13:21 GMT

മുംബൈ: സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് സംവിധായകനും ചലച്ചിത്ര നിര്‍മാതാവുമായ പലാശ് മുച്ഛല്‍ 40 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയുമായി നടന്‍ രംഗത്ത്. മഹാരാഷ്ട്രയിലെ സാംഗ്ലി സ്വദേശിയായ നടന്‍ വിദ്യാന്‍ മാനെയാണ് പൊലീസില്‍ പരാതി നല്‍കിയത്. പരാതി പ്രകാരം, 2023 ഡിസംബര്‍ 5നാണ് പലാശ് മുച്ഛലിനെ വിദ്യാന്‍ മാനെ പരിചയപ്പെടുന്നത്. ചലച്ചിത്ര നിര്‍മാണത്തില്‍ നിക്ഷേപിക്കാന്‍ താല്‍പര്യമറിയിച്ചപ്പോള്‍, തന്റെ വരാനിരിക്കുന്ന പ്രോജക്റ്റായ 'നസാരിയ'യില്‍ നിര്‍മാണ പങ്കാളിയാക്കാമെന്ന് പലാശ് അറിയിച്ചു. 25 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ സിനിമ ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസാകുമ്പോള്‍ 12 ലക്ഷം രൂപ ലാഭം നല്‍കാമെന്നും കൂടാതെ ചിത്രത്തില്‍ ഒരു വേഷം നല്‍കാമെന്നും പലാശ് വാഗ്ദാനം ചെയ്തിരുന്നെന്ന് പരാതിയില്‍ പറയുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ 2023 ഡിസംബറിനും 2025 മാര്‍ച്ചിനും ഇടയില്‍ പലതവണകളായി 40 ലക്ഷം രൂപ പലാശിനു കൈമാറി. എന്നാല്‍ സിനിമ പൂര്‍ത്തിയായില്ല. പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ പലാശ് പ്രതികരിക്കാതായതോടെയാണ് വിദ്യാന്‍ പൊലീസിനെ സമീപിച്ചത്. ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ഥനയുടെ മുന്‍ കാമുകനാണ് പലാശ് മുച്ഛല്‍. സ്മൃതി മന്ഥനയുടെ പിതാവ് വഴിയാണ് പലാശിനെ ബന്ധപ്പെട്ടതെന്നു വിദ്യാന്‍ പരാതിയില്‍ പറയുന്നുണ്ട്.

സ്മൃതി മന്ഥനയുമായുള്ള പലാശിന്റെ വിവാഹ നിശ്ചയം നടന്നിരുന്നെങ്കിലും വിവാഹദിവസം കല്യാണം മുടങ്ങിയിരുന്നു. നവംബര്‍ 23ന് നിശ്ചയിച്ചിരുന്ന വിവാഹം സ്മൃതിയുടെ പിതാവ് ആശുപത്രിയിലായതിനെത്തുടര്‍ന്ന് ആദ്യം മാറ്റിവയ്ക്കുകയും പിന്നീട് റദ്ദാക്കുകയുമായിരുന്നു. തങ്ങള്‍ വേര്‍പിരിയുകയാണെന്നും അടിസ്ഥാനരഹിതമായ കിംവദന്തികള്‍ പ്രചരിപ്പിക്കരുതെന്നും പലാശ് നേരത്തെ വ്യക്തമാക്കിയിരുന്നു. പലാശിന്റെ ചില വഴിവിട്ട ബന്ധങ്ങളാണ് വിവാഹം മുടങ്ങാന്‍ കാരണമായതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Similar News