സിസിടിവിയില്ല; അന്വേഷണം വഴിമുട്ടുന്നു; പാങ്ങോട് സൈനിക ക്യാമ്പില്‍ നിന്നും ആനകൊമ്പുകള്‍ കടത്തിയത് ആര്? തുമ്പില്ലാതെ പോലീസ്
തിരുവനന്തപുരം: പാങ്ങോട് സൈനിക ക്യാമ്പിലെ അതീവ സുരക്ഷാമേഖലയില്‍നിന്ന് രണ്ട് കോടി രൂപ വിലമതിക്കുന്ന ആനക്കൊമ്പുകള്‍ മോഷണം പോയ സംഭവത്തില്‍ പോലീസിനും സൈനിക ഇന്റലിജന്‍സിനും ഇനിയും തുമ്പൊന്നും ലഭിച്ചില്ല. ബുധനാഴ്ച രാത്രി ഓഫീസേഴ്‌സ് ക്ലബില്‍ നടന്ന ഡിജെ പാര്‍ട്ടിക്ക് പിന്നാലെയാണ് വര്‍ഷങ്ങള്‍ പഴക്കമുള്ള കൊമ്പുകള്‍ അപ്രത്യക്ഷമായത്.
മോഷണം നടന്ന ഓഫീസേഴ്‌സ് മെസിനുള്ളില്‍ സിസിടിവി ക്യാമറകള്‍ ഇല്ലായിരുന്നു എന്നത് അന്വേഷണസംഘത്തെ കുഴക്കുന്നുണ്ട്. ക്യാമ്പിലെ സുരക്ഷാ പരിശോധനകള്‍ കടന്ന് പുറത്തുനിന്നൊരാള്‍ വന്ന് ഇത്രയും വലിപ്പമുള്ള കൊമ്പുകള്‍ കടത്തുക എന്നത് പ്രായോഗികമായി പ്രയാസകരമാണ്. അതിനാല്‍ തന്നെ മോഷണത്തിന് പിന്നില്‍ അകത്തുള്ളവരുടെ സഹായമുണ്ടോ എന്ന സംശയവും ബലപ്പെടുന്നുണ്ട്.
പാര്‍ട്ടിക്കായി ലൈറ്റും സൗണ്ടും സജ്ജീകരിക്കാന്‍ പുറത്തുനിന്നെത്തിയ 18 പേരെ പൂജപ്പുര പോലീസ് വിശദമായി ചോദ്യം ചെയ്തു. ഇവരെക്കൂടാതെ സൈനികരും അവരുടെ ബന്ധുക്കളുമാണ് ആ രാത്രിയില്‍ അവിടെ ഉണ്ടായിരുന്നത്. പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം ഈ 18 പേരെയും വിട്ടയച്ചെങ്കിലും ഇവരെ പോലീസ് നിരീക്ഷിച്ചുവരികയാണ്. മിലിറ്ററി ഇന്റലിജന്‍സും സമാന്തരമായി അന്വേഷണം നടത്തുന്നുണ്ട്.
1929-ല്‍ സംസ്ഥാന സര്‍ക്കാര്‍ സൈനിക ക്യാമ്പിന് പ്രദര്‍ശിപ്പിക്കാനായി കൈമാറിയതാണ് ഈ കൊമ്പുകള്‍. വനംവകുപ്പിന്റെ പക്കല്‍നിന്നും 'തിരിച്ചാവശ്യപ്പെട്ടാല്‍ നല്‍കാം' എന്ന വ്യവസ്ഥയിലാണ് ഇവ നല്‍കിയത്. ആറുമാസം മുന്‍പ് കൂടുതല്‍ കൊമ്പുകള്‍ വേണമെന്ന് സൈന്യം ആവശ്യപ്പെട്ടിരുന്നെങ്കിലും കേന്ദ്രാനുമതി ലഭിക്കാത്തതിനാല്‍ വനംവകുപ്പ് അത് നല്‍കിയിരുന്നില്ല. ഇതിനിടയിലാണ് നിലവിലുണ്ടായിരുന്നവ മോഷണം പോയത്.
അതീവ സുരക്ഷാ വലയത്തിലുള്ള മിലിറ്ററി ക്യാമ്പില്‍ നിന്ന് എങ്ങനെ രണ്ട് കൊമ്പുകള്‍ പുറത്തേക്ക് പോയി എന്നത് സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം ഗൗരവത്തോടെയാണ് പരിശോധിക്കുന്നത്.