ഇടുക്കി സ്വദേശിനി കോതമംഗലത്തെത്തിയത് കോളേജില്‍ പഠിക്കാന്‍; പഠിപ്പ് നിര്‍ത്തി ആണ്‍ സുഹൃത്തിനൊപ്പം മയക്ക് മരുന്ന് വില്പനയിലേക്ക്; ആഢംഭര ഹോട്ടലുകളില്‍ താമസം; കോളേജ് വിദ്യാര്‍ഥികള്‍ക്ക് നല്‍കാനെത്തിച്ച എംഡിഎംഎയുമായി 18കാരിയും യുവാവും പിടിയില്‍

Update: 2026-03-19 11:16 GMT

കൊച്ചി: എറണാകുളം കോതമംഗലത്ത് വന്‍ ലഹരിവേട്ട. 37 ഗ്രാം എംഡിഎംഎയുമായി 18കാരിയും ആണ്‍ സുഹൃത്തും പിടിയിലായി. ഇടുക്കി പീരുമേട് ഏലപ്പാറ ഹെലിബെറിയയില്‍ ഒറ്റപ്ലാക്കല്‍ വീട്ടില്‍ റിസാന ഫാത്തിമ (18), കോതമംഗലം ഇരമല്ലൂര്‍ പൂത്തോളില്‍ വീട്ടില്‍ അനന്തു പ്രസാദ് (24) എന്നിവരാണ് പിടിയിലായത്. കോളജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ വിതരണം ചെയ്യുന്നതിനാണ് എംഡിഎംഎ എത്തിച്ചത്. ബെംഗളുരുവില്‍ നിന്നാണ് കോതമംഗലത്തെ കോളജ് വിദ്യാര്‍ഥികള്‍ക്ക് നല്‍കാനായി എംഡിഎംഎ എത്തിക്കുന്നതെന്നാണ് വിവരം. ഇടപാടുകള്‍ക്കായി ഉപയോഗിച്ചിരുന്ന മൂന്ന് മൊബൈല്‍ ഫോണുകളും കസ്റ്റഡിയില്‍ എടുത്തു.

വില്പനയ്ക്കായി കൊണ്ടുവന്ന 37.229 ഗ്രാം എംഡിഎംഎയുമായാണ് ഇരുവരും പിടിയിലായത്. പഠനം ഉപേക്ഷിച്ച് ലഹരി വില്പനയിലേക്ക് തിരിഞ്ഞ യുവതി, ആഡംബര ഹോട്ടലുകളില്‍ താമസിച്ചാണ് ഇടപാടുകള്‍ നടത്തിയിരുന്നത്. നിയമസഭ ഇലക്ഷന്റെ ഭാഗമായുള്ള സ്‌പെഷ്യല്‍ ഡ്രൈവിനോടനുബന്ധിച്ച് കോതമംഗലം ടൗണ്‍ കേന്ദ്രീകരിച്ച് കോതമംഗലം എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ പ്രമോദ് എംപിയും സംഘവും നടത്തിയ നടത്തിയ പരിശോധനയാലാണ് ഇരുവരും പിടിയിലായത്.

ഇടുക്കി സ്വദേശിയായ യുവതി കോതമംഗലത്തെ സ്വകാര്യ പ്രൊഫഷണല്‍ കോളേജില്‍ പഠനത്തിനായി വന്ന് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പഠനം ഉപേക്ഷിച്ച് മയക്ക് മരുന്ന് വില്പനയിലേക്ക് തിരിയുകയായിരുന്നുവെന്ന് എക്‌സൈസ് പറഞ്ഞു. ദിവസേന 3000 രൂപയോളം വാടക ഉള്ള ഹോട്ടല്‍ റൂമുകളില്‍ ആഡംബര ജീവിതം നയിച്ചായിരുന്നു പ്രതികളുടെ ലഹരി ഇടപാടുകള്‍. കോതമംഗലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റ് ചെയ്തു.

എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ പ്രമോദ് എംപി നേതൃത്വം നല്‍കിയ പരിശോധനയില്‍ അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍(ഗ്രേഡ്) സിദ്ധീക്ക് എഇ, പ്രിവന്റീവ് ഓഫീസര്‍ ഷെമീര്‍ വിഎ, പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡുമാരായ റസാക്ക് കെഎ, സുനില്‍ പിഎസ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഉബൈസ് പിഎം, അഖിലേഷ് വേലായുധന്‍ വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ റെന്‍സി കെഎ എന്നിവരും പങ്കെടുത്തു.

Tags:    

Similar News