ലൈംഗികാതിക്രമമുണ്ടായതായി യുവനടി ഫെഫ്കയ്ക്ക് പരാതി നല്‍കിയിട്ടില്ല; സിനിമയിലെ ഐസിസി സമിതിക്കും പരാതി നല്‍കിയിട്ടില്ലെന്ന് ബി ഉണ്ണികൃഷ്ണന്‍; രഞ്ജിത്തിനെതിരെ നടപടിക്ക് ഫെഫ്ക; അംഗമായ യൂണിയനുകളില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ നിര്‍ദേശം

Update: 2026-04-01 05:49 GMT

കൊച്ചി: ലൈംഗിക പീഡന പരാതിയില്‍ റിമാന്‍ഡിലായ സംവിധായകന്‍ രഞ്ജിത്തിനെതിരെ ഫെഫ്ക കര്‍ശന നടപടിയിലേക്ക്. ഡയറക്ട്‌ടേഴ്സ് യൂണിയനില്‍ നിന്നും റൈറ്റേഴ്‌സ് യൂണിയനില്‍ നിന്നും രഞ്ജിത്തിനെ മാറ്റി നിര്‍ത്തുമെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ അറിയിച്ചു. ഡയറക്ടേഴ്സ് യൂണിയനില്‍ നിന്നും റൈറ്റേഴ്സ് യൂണിയനില്‍ നിന്നും അദ്ദേഹത്തെ പുറത്തുനിര്‍ത്താന്‍ അതത് യൂണിയനുകളുടെ ജനറല്‍ സെക്രട്ടറിമാര്‍ക്ക് അദ്ദേഹം കര്‍ശന നിര്‍ദേശം നല്‍കി.

കാരവാനിനുള്ളില്‍ വെച്ച് തനിക്ക് ലൈംഗികാതിക്രമം നേരിടേണ്ടി വന്നുവെന്ന യുവനടിയുടെ പരാതിയിലാണ് രഞ്ജിത്തിനെ ഇന്നലെ രാത്രി പോലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ അദ്ദേഹത്തെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. നിലവില്‍ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങളുടെ ഗൗരവം കണക്കിലെടുത്താണ് സംഘടനയുടെ അടിയന്തര നടപടി. എന്നിരുന്നാലും, അതിക്രമത്തിന് ഇരയായ നടി ഫെഫ്കയ്‌ക്കോ സിനിമയിലെ ആഭ്യന്തര പരാതി പരിഹാര സെല്ലിനോ (ICC) ഔദ്യോഗികമായി പരാതി നല്‍കിയിട്ടില്ലെന്ന് ബി. ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി. നിയമപരമായ നടപടികള്‍ മുന്നോട്ടുപോകുന്ന സാഹചര്യത്തില്‍ സംഘടനയുടെ ഭാഗത്തുനിന്നുള്ള ധാര്‍മ്മികമായ നിലപാടാണ് ഈ പുറത്താക്കല്‍.

ലൈംഗികാതിക്രമമുണ്ടായതായി യുവനടി ഫെഫ്കയ്ക്ക് പരാതി നല്‍കിയിട്ടില്ലെന്നാണ് വിവരം. സിനിമയില്‍ ഐസിസി ഉണ്ട്. എന്നാല്‍ ഐസിസിക്കും നടി പരാതി നല്‍കിയിട്ടില്ലെന്ന് ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. കാരവാനില്‍ വെച്ച് ലൈംഗിക അതിക്രമം നേരിട്ടെന്നാണ് യുവനടിയുടെ പരാതി.

സംവിധായകന്‍ രഞ്ജിത്തിനെതിരെ ഉയരുന്നത് മൂന്നാമത്തെ പീഡന കേസ് ആണ്. നേരത്തെ സമാനമായ രണ്ടു കേസുകള്‍ രഞ്ജിത്തിനെതിരെ ഉയര്‍ന്നിരുന്നു. രഞ്ജിത്ത് തന്നോട് മോശമായി പെരുമാറിയെന്നും ലൈംഗികാതിക്രമത്തിന് ശ്രമിച്ചുവെന്നും ബംഗാളി നടി 2024 ല്‍ വെളിപ്പെടുത്തിയിരുന്നു. 2009-ല്‍ 'പാലേരി മാണിക്യം' സിനിമയുടെ ചിത്രീകരണത്തിനിടെ കൊച്ചിയിലെ ഗസ്റ്റ് ഹൗസില്‍ വെച്ചായിരുന്നു സംഭവം എന്നായിരുന്നു ആരോപണം.

2012 ല്‍ ബെംഗളൂരുവിലെ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ വെച്ച് സംവിധായകന്‍ രഞ്ജിത്ത് ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കോഴിക്കോട് സ്വദേശിയായ യുവാവ് പരാതി നല്‍കിയിരുന്നു. 'ബാവുട്ടിയുടെ നാമത്തില്‍' സിനിമയുടെ ലൊക്കേഷനില്‍ വെച്ച് പരിചയപ്പെട്ട ശേഷം ബെംഗളൂരുവിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നും നഗ്‌നചിത്രങ്ങള്‍ എടുത്തെന്നും യുവാവ് മൊഴി നല്‍കിയിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് ശേഷം മലയാള സിനിമയില്‍ ശുദ്ധികലശം നടക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് പ്രമുഖനായ ഒരു സംവിധായകനെതിരെ സംഘടന തന്നെ ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ നടക്കാനിരിക്കെ, സിനിമാ മേഖലയിലെ സ്ത്രീ സുരക്ഷയും സംഘടനകളുടെ നിലപാടുകളും വീണ്ടും ചര്‍ച്ചാവിഷയമാവുകയാണ്.

Similar News