തന്നെക്കാള്‍ അഞ്ചു വയസ്സ് കൂടുതലുള്ള സോനത്തെ രാജ് കുശ്വാഹ ഓഫീസില്‍ വിളിച്ചിരുന്നത് 'ചേച്ചി' എന്ന്; വിവാഹ ശേഷവും പുലരുവോളം ഫോണ്‍വിളി; കൊലപാതകം ആസൂത്രണം ചെയ്തത് ഈ ഫോണ്‍വിളികളില്‍; ഹണിമൂണ്‍ കൊലപാതകികളെ മേഘാലയ പോലീസ് പൊക്കിയത് 'ഓപ്പറേഷന്‍ ഹണിമൂണ്‍' ദൗത്യത്തില്‍

'ഓപ്പറേഷന്‍ ഹണിമൂണ്‍' ദൗത്യത്തില്‍

Update: 2025-06-11 03:51 GMT

ഇന്‍ഡോര്‍: മേഘാലയയിലെ ഹണിമൂണ്‍ കൊലപാതകം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തേക്ക്. വിവാഹ ശേഷമുള്ള രാത്രികളിലാണ് സോനം രഘുവംശിയും കാമുകനായ രാജ് കുശ്വാഹയും കൊലപാതകം ആസൂത്രണം ചെയ്തത് എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ഇരുവരുമായി രണ്ട് വര്‍ഷത്തോളമായി അടുപ്പത്തിലായിരുന്നു. പരസ്പരം സംസാരിക്കാനായി പ്രത്യേകം സിംകാര്‍ഡുകള്‍ ഉപയോഗിച്ചിരുന്നതായാണ് ഏറ്റവും പുതിയ വിവരം. അതേസമയം തങ്ങളുടെ പ്രണയ വിവരം പുറത്തു വരാതിരിക്കാനാണ് ഇരുവരും ശ്രമിച്ചത്. പകല്‍ അതിന് വേണ്ടി വലിയ നാടകങ്ങള്‍ കളിച്ചു.

രണ്ടുവര്‍ഷം മുമ്പ് ജോലിസ്ഥലത്തുവെച്ചാണ് സോനം രഘുവംശിയും രാജ് കുശ്വാഹയും പരിചയപ്പെടുന്നത്. അന്ന് സോനത്തിന് 23 വയസ്സും രാജ് കുശ്വാഹയ്ക്ക് 18 വയസ്സുമായിരുന്നു പ്രായം. സോനത്തിന്റെ അച്ഛന്‍ ഇന്ദോറിലെ പ്രമുഖനായ പ്ലൈവുഡ് വ്യാപാരിയാണ്. വര്‍ഷത്തില്‍ കോടികള്‍ വരുമാനമുള്ള ഇദ്ദേഹം അസുഖബാധിതനായതോടെ മകന്‍ ബിസിനസ് ഏറ്റെടുത്തു. 2023-ലാണ് സോനം രഘുവംശിയും സഹോദരന്റെ സ്ഥാപനത്തില്‍ എച്ച്.ആര്‍. വിഭാഗത്തില്‍ ജോലിക്കെത്തുന്നത്. ഈ സമയം കമ്പനിയിലെ ബില്ലിങ് വിഭാഗത്തില്‍ സൂപ്പര്‍വൈസറായിരുന്നു രാജ് കുശ്വ.

ജോലിസ്ഥലത്തുള്ള ഇരുവരുടെയും പരിചയം പതുക്കെ പ്രണയമായി വളര്‍ന്നു. പക്ഷേ, പരസ്യമായി ശൃംഗരിക്കാനോ ആളുകള്‍ക്ക് സംശയം തോന്നുന്നവിധം സംസാരിക്കാനോ ഇരുവരും തയ്യാറായിരുന്നില്ല. തന്നെക്കാള്‍ അഞ്ചുവയസ്സ് കൂടുതലുള്ള സോനത്തെ 'ചേച്ചി' എന്നാണ് രാജ് കുശ്വാഹ മറ്റുള്ളവര്‍ക്കിടയില്‍ അഭിസംബോധനചെയ്തിരുന്നത്. എന്നാല്‍, അടുപ്പത്തിലായതോടെ ഇരുവരും മൊബൈല്‍ഫോണ്‍ വഴി ദിവസവും മണിക്കൂറുകളോളം സംസാരിച്ചിരുന്നു. ഇതിനായി രണ്ടുപേരും പ്രത്യേകം സിംകാര്‍ഡുകളും ഉപയോഗിച്ചു. രണ്ടുപേരുടെയും ഈ രഹസ്യനമ്പറുകള്‍ ആര്‍ക്കും അറിയുമായിരുന്നില്ല. സോനത്തിന്റെ വിവാഹത്തിനുശേഷം കൊലപാതകം ആസൂത്രണംചെയ്യാനും ഇതേ നമ്പറുകള്‍ ഉപയോഗിച്ചാണ് പ്രതികള്‍ പരസ്പരം സംസാരിച്ചിരുന്നത്.

കൊല്ലപ്പെട്ട രാജാ രഘുവംശിയും കുടുംബവും ഇന്ദോറിലെ പ്രമുഖ ബിസിനസുകാരാണ്. ട്രാന്‍സ്പോര്‍ട്ട് കമ്പനി നടത്തുന്ന രാജാ രഘുവംശിയുമായി സോനത്തിന്റെ വിവാഹം ഉറപ്പിച്ചതും ഇരുവരുടെയും വീട്ടുകാരായിരുന്നു. തുടര്‍ന്ന് ഇക്കഴിഞ്ഞ മേയ് 11-ന് ആഡംബരമായി തന്നെ വിവാഹം കഴിഞ്ഞു. എന്നാല്‍, വിവാഹം കഴിഞ്ഞ് ഏതാനുംദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഭാര്യയ്ക്ക് തന്നെ താത്പര്യമില്ലെന്ന് രാജാ രഘുവംശി അമ്മയോട് പരാതിപ്പെട്ടിരുന്നു. ഇതോടെ അമ്മ മരുമകളോട് കാര്യം തിരക്കി. എന്നാല്‍, ഓഫീസിലെ ജോലിത്തിരക്ക് കാരണമാണ് ഭര്‍ത്താവിനൊപ്പം സമയം ചെലവിടാന്‍ കഴിയാത്തതെന്നായിരുന്നു സോനത്തിന്റെ മറുപടി. പിന്നാലെ, ഭര്‍ത്താവുമായി സോനം കൂടുതല്‍ സംസാരിക്കാനും തുടങ്ങി. ഇതിനുശേഷമാണ് സോനംതന്നെ മേഘാലയയിലേക്കുള്ള ഹണിമൂണും പ്ലാന്‍ചെയ്തത്.

വിവാഹം കഴിഞ്ഞ് മൂന്നാംദിവസംതന്നെ ഭര്‍ത്താവിനെ കൊലപ്പെടുത്താനുള്ള പദ്ധതികള്‍ സോനവും കാമുകനും ചേര്‍ന്ന് ആസൂത്രണംചെയ്തുതുടങ്ങിയിരുന്നു. മേയ് 16-ാം തീയതി മാത്രം സോനവും കാമുകനും ആറുമണിക്കൂറോളം ഫോണില്‍ സംസാരിച്ചതായാണ് കണ്ടെത്തല്‍. രാത്രി ഒന്‍പത് മണിമുതല്‍ പുലര്‍ച്ചെ മൂന്നുമണിവരെയാണ് ഇരുവരും തുടര്‍ച്ചയായി സംസാരിച്ചത്. ഈ സംഭാഷണത്തിലാണ് കൊലപാതകത്തിന്റെ മിക്ക കാര്യങ്ങളും ആസൂത്രണംചെയ്തത്.

മേയ് 17-ാം തീയതി രാജ് കുശ്വാഹ തന്റെ പഴയകാല സുഹൃത്തുക്കളും വാടക കൊലയാളികളുമായ ആകാശ് രാജ്പുത്, വിശാല്‍ സിങ്, ആനന്ദ് കുര്‍മി എന്നിവരെ നേരിട്ടുകണ്ടു. ആദ്യം നാല് ലക്ഷം രൂപയ്ക്കായിരുന്നു ക്വട്ടേഷന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍, സോനം ഇരുപതുലക്ഷം രൂപ വാഗ്ദാനംചെയ്തു. തുടര്‍ന്ന് ക്വട്ടേഷന്‍ ഉറപ്പിക്കുകയുംചെയ്തു.

മേഘാലയയില്‍ ഹണിമൂണ്‍ ആഘോഷിക്കുന്നതിനിടെയാണ് ഇന്ദോര്‍ സ്വദേശിയായ രാജ രഘുവംശിയെയും ഭാര്യ സോനത്തെയും മേയ് 23 മുതല്‍ കാണാതായത്. തുടര്‍ന്ന് ഇവര്‍ സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനം ഒരിടത്ത് ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. പിന്നാലെ ദിവസങ്ങള്‍നീണ്ട തിരച്ചിലിനൊടുവില്‍ ജൂണ്‍ രണ്ടാംതീയതി ഈസ്റ്റ് ഖാസി ഹില്‍സിലെ മലയിടുക്കില്‍നിന്ന് രാജ രഘുവംശിയുടെ മൃതദേഹം കണ്ടെടുത്തു. എന്നാല്‍, ഭാര്യ സോനം രഘുവംശിയെ അപ്പോഴും കണ്ടെത്താനായിരുന്നില്ല.

പ്രാഥമികപരിശോധനയില്‍ തന്നെ രാജ രഘുവംശിയുടേത് കൊലപാതകമാണെന്ന നിഗമനത്തില്‍ പോലീസ് എത്തിയിരുന്നു. സംഭവസ്ഥലത്തുനിന്ന് ലഭിച്ച വടിവാളും റെയിന്‍കോട്ടും മൊബൈല്‍ സ്‌ക്രീനിന്റെ ഭാഗവും അന്വേഷണത്തില്‍ നിര്‍ണായകമായി. ഇതിനിടെ, മൂന്നുപേര്‍ ദമ്പതിമാരെ പിന്തുടരുന്നത് കണ്ടതായി ഒരു ടൂറിസ്റ്റ് ഗൈഡ് നല്‍കിയ മൊഴിയും നിര്‍ണായകമായി. സംഭവത്തില്‍ തുടക്കംമുതലേ പോലീസിന് സോനം രഘുവംശിയെ സംശയമുണ്ടായിരുന്നു.

അന്വേഷണം ഊര്‍ജ്ജിതമാക്കാന്‍ 120 അംഗ പോലീസ് സംഘമാണ് പ്രവര്‍ത്തിച്ചതെന്ന് മേഘാലയ പോലീസ് നിയോഗിച്ചത്. ഓപ്പറേഷന്‍ ഹണിമൂണ്‍ എന്നു പേരിട്ട ദൗത്യത്തിന് 20 അംഗ ഓഫീസര്‍മാരാണ് നേതൃത്വം നല്‍കിയത്. സോനം രഘുവംശി എന്ന 24-കാരിയാണ് ഭര്‍ത്താവ് ഇന്ദോര്‍ സ്വദേശി രാജ രഘുവംശിയെ വാടകക്കൊലയാളികളുടെ സഹായത്തോടെ കൊലപ്പെടുത്തിയത്.

യുവതി ഫോണിലൂടെ 'ലൈവ് ലൊക്കേഷന്‍' സുഹൃത്തിന് ഷെയര്‍ ചെയ്തിരുന്നതായി പോലീസ് പറഞ്ഞു. സുഹൃത്ത് ഏര്‍പ്പാടാക്കിയ കൊലയാളികള്‍ ദമ്പതികള്‍ സഞ്ചരിക്കുന്ന സ്ഥലത്തെക്കുറിച്ച് കൃത്യമായി മനസ്സിലാക്കിയത് ഇതിലൂടെയാണ്. തുടര്‍ന്നാണ് കൊലനടത്തിയത്. സുഹൃത്തിനോടൊപ്പം ജീവിക്കുന്നതിനായാണ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയതെന്നതിന് തെളിവുലഭിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

കൊലപാതകത്തിന് 16 ദിവസത്തിനുശേഷം യുപിയിലെ ഗാസിപുരില്‍നിന്നാണ് സോനം പോലീസിനു കീഴടങ്ങിയത്. സോനം കീഴടങ്ങുംമുന്‍പ് പ്രതി ഭാര്യയാണെന്നതിനെക്കുറിച്ചുള്ള സൂചനകള്‍ പോലീസിന് ലഭിച്ചിരുന്നു. രാജ്, ആകാശ് രാജ്പുത്, വിശാല്‍ സിങ് ചൗഹാന്‍ എന്നിവരാണ് സോനത്തെ കൊലപാതകത്തിനു സഹായിച്ചത്. കൊലപാതകത്തിനുമുന്‍പ് മൂവര്‍ക്കുമൊപ്പം സോനത്തെ കണ്ടിരുന്നെന്നും പോലീസ് അറിയിച്ചു.

മേയ് 11-നായിരുന്നു ഇരുവരുടെയും വിവാഹം. 20-നാണ് മധുവിധുവിനായി മേഘാലയയിലെത്തിത്. വാടകക്കൊലയാളികള്‍ 21-ന് ഗുവാഹാട്ടിയിലെത്തി. അവിടെനിന്ന് ആയുധം വാങ്ങി 23-നാണ് കൊലപാതകം നടത്തിയത്. മധുവിധു ചിത്രങ്ങളൊന്നും ഇരുവരും സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചുകാണാഞ്ഞതോടെയാണ് പോലീസിനു സംശയംതോന്നിയത്. മോഷ്ടാക്കള്‍ ആക്രമിച്ച് ഭര്‍ത്താവിനെ കൊലപ്പെടുത്തിയെന്നാണ് സോനം ആദ്യം പോലീസിനെ അറിയിച്ചിരുന്നത്.

Tags:    

Similar News