സ്‌കൂളില്‍ പോയ പതിനേഴുകാരി തിരികെ വന്നില്ലച പോലീസ് അന്വേഷിച്ചപ്പോള്‍ വര്‍ക്ക്ഷോപ്പ് ജീവനക്കാരനൊപ്പം പോയതായി വിവരം; കടത്തിക്കൊണ്ടു പോയി ബലാത്സംഗം ചെയ്ത യുവാവ് അറസ്റ്റില്‍

Update: 2025-06-13 15:11 GMT

പത്തനംതിട്ട: പതിനേഴുകാരിയെ കടത്തിക്കൊണ്ടുപോയി ലൈംഗിക പീഡനത്തിന് ഇരയാക്കിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം മാറനല്ലൂര്‍ കൂവളശ്ശേരി, പൂവന്‍ വിള പുളിയറ തലയ്ക്കല്‍ പുത്തന്‍വീട്ടില്‍ രഞ്ജിത്ത് (23)ആണ് പിടിയിലായത്.

പെണ്‍കുട്ടിയുമായി പ്രണയബന്ധത്തിലായ യുവാവ്, 9 ന് രാവിലെ 8 30 ന് സ്‌കൂളില്‍ പോയ കുട്ടിയെ തുമ്പമണ്ണില്‍ വിളിച്ചുവരുത്തി ബൈക്കില്‍ കയറ്റി തിരുവനന്തപുരം കാട്ടാക്കടയിലെ വീട്ടില്‍ എത്തിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. പീഡനത്തിന് കുട്ടി വിധേയയായ വിവരം ലഭിച്ചതിനെ തുടര്‍ന്ന്, വനിതാ സെല്‍ എസ് ഐ ഐ വി ആഷ വിശദമായ മൊഴി രേഖപ്പെടുത്തി. സ്റ്റേഷന്റെ ചുമതല വഹിക്കുന്ന എസ് ഐ കെ ജി ബാലസുബ്രഹ്‌മണ്യന്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.തുടര്‍ന്ന് വിവരം ശിശു ക്ഷേമ സമിതിയെ അറിയിച്ചു

രഞ്ജിത്ത് ലൈംഗികമായി പീഡിപ്പിച്ചതായി കുട്ടി പോലീസിനോട് വെളിപ്പെടുത്തി. ഇതുപ്രകാരം ബലാല്‍സഗത്തിനും പോക്സോ നിയമം അനുസരിച്ചും യുവാവിനെതിരെ കേസെടുത്തു. വീടിനു സമീപം ഓട്ടോമൊബൈല്‍ വര്‍ക്ഷോപ്പില്‍ ജോലി ചെയ്യുകയാണ് പ്രതി. വിശദമായി ചോദ്യം ചെയ്തപ്പോള്‍ പ്രതി കുറ്റം സമ്മതിച്ചു, തുടര്‍ന്ന് ഇന്നലെ രാത്രി 9.23 ന് അറസ്റ്റ് രേഖപ്പെടുത്തി. പിന്നീട് പ്രതിയുടെ വൈദ്യപരിശോധന ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കി.

കുട്ടി സ്‌കൂളില്‍ പോയിട്ട് തിരികെ വരാതെ കാണാതായതിന് പിതാവിന്റെ മൊഴിപ്രകാരം പത്തനംതിട്ട പോലീസ് കേസെടുത്തിരുന്നു. കുട്ടിയെ കണ്ടെത്തിയശേഷം ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുമ്പാകെ ഹാജരാക്കുന്നതിനും,പത്തനംതിട്ട ജെ എഫ് എം ഒന്ന് കോടതിയില്‍ മൊഴി രേഖപ്പെടുത്തുന്നതിനുമുള്ള നടപടികള്‍ കൈകൊണ്ടു.

പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ കൂട്ടുകാരിയുടെ സുഹൃത്തിന്റെ സുഹൃത്തായ തിരുവനന്തപുരം സ്വദേശി രഞ്ജിത്തിനെ പരിചയപ്പെടുകയും ഇരുവരും അടുപ്പത്തിലാവുകയും ചെയ്തതായി അന്വേഷണത്തില്‍ വ്യക്തമായി. 9 ന് രാവിലെ സ്‌കൂളില്‍ പോയ പെണ്‍കുട്ടിയെ രഞ്ജിത്ത് ബൈക്കില്‍ സ്‌കൂളിന് സമീപത്തുനിന്നും കയറ്റി തിരുവനന്തപുരത്തേക്ക് കടത്തിക്കൊണ്ടുപോയി, രാത്രി 11 ന് വീട്ടിലെ കിടപ്പുമുറിയില്‍ വച്ച് ബലാല്‍സംഗം ചെയ്തു.

സ്‌കൂള്‍ യൂണിഫോം സമീപത്തുള്ള പള്ളി കോമ്പൗണ്ടിലെ ബാത്റൂമില്‍ കയറി മാറിയതിനു ശേഷമാണ് ബൈക്കില്‍ കയറ്റി യുവാവ് തിരുവനന്തപുരത്തുള്ള ഇയാളുടെ വീട്ടിലെത്തിച്ചത്. കുട്ടിയെ കാണാതായ കേസില്‍ അന്വേഷണം നടത്തിവന്ന പത്തനംതിട്ട പോലീസ് ഇയാളുടെ ഫോണ്‍ നമ്പറില്‍ വിളിച്ചപ്പോള്‍, കുട്ടി ഒപ്പമുണ്ടെന്ന് അറിയിച്ചു. പോലീസ് ഇടപെട്ട് അടുത്തുള്ള മാറനല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ചുവെങ്കിലും യുവാവ് സ്റ്റേഷനില്‍ പോകാതെ, അമ്മയെയും വല്യമ്മയും കൂട്ടി മാറനല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ ഹാജരാക്കി.

തുടര്‍ന്ന് പത്തനംതിട്ട പോലീസ് കുട്ടിയുടെ മാതാപിതാക്കളെയും കൂട്ടി അവിടെയെത്തി കുട്ടിയെ പത്തനംതിട്ടയിലെത്തിച്ച്, വൈദ്യപരിശോധനക്ക് വിധേയയാക്കുകയും തുടര്‍നടപടികള്‍ സ്വീകരിക്കുകയുമായിരുന്നു. പത്തനംതിട്ട ഡി വൈ എസ് പി യുടെ ഉത്തരവ് പ്രകാരം ആറന്മുള എസ് എച്ച് ഓ വി എസ് പ്രവീണ്‍ കേസിന്റെ അന്വേഷണം ഏറ്റെടുത്തു.

Similar News