വിയ്യൂര്‍ ജയില്‍ പരിസരത്ത് നിന്ന് രക്ഷപ്പെട്ട കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്‍ പിടിയില്‍; പ്രതിയെ പിടികൂടിയത് തമിഴ്‌നാട്ടിലെ ട്രിച്ചിക്ക് സമീപം ബൈക്കില്‍ സഞ്ചരിക്കവേ; കൊലപാതകം അടക്കം 53 ക്രിമിനല്‍ കേസുകളില്‍ പ്രതി; തനിക്കെതിരെ സാക്ഷി പറഞ്ഞ സ്ത്രീയെയും ക്രൂരമായി വകവരുത്തിയ പശ്ചാത്തലമുള്ള ക്രിമിനലിനെ പിടികൂടിയ ആശ്വാസത്തില്‍ തമിഴ്‌നാട് പോലീസ്

വിയ്യൂര്‍ ജയില്‍ പരിസരത്ത് നിന്ന് രക്ഷപ്പെട്ട കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്‍ പിടിയില്‍

Update: 2025-12-29 01:19 GMT

തൃശൂര്‍: വിയ്യൂര്‍ ജയില്‍ പരിസരത്ത് നിന്ന് രക്ഷപ്പെട്ട കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്‍ തമിഴ്‌നാട്ടില്‍ പിടിയില്‍. തെങ്കാശി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. തമിഴ്‌നാട്ടിലെ ട്രിച്ചിക്ക് സമീപം ബൈക്കില്‍ സഞ്ചരിക്കുമ്പോഴാണ് ബാലമുരുകനെ തമിഴ്‌നാട് ക്യൂ ബ്രാഞ്ച് സംഘം പിടികൂടുന്നത്. തുടര്‍ന്ന് ഊട്ടുമല പൊലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു.

രാത്രിയോടെ മധുര പാളയം കോട്ടയില്‍ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കി. പ്രതിയെ തൃശ്ശൂര്‍ വിയ്യൂര്‍ പൊലീസിനെ കൈമാറുന്ന അടക്കമുള്ള നടപടികള്‍ ഉടനെ ഉണ്ടാകും. കൊലപാതകം അടക്കം 53 ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ബാലമുരുകന്‍. ഇക്കഴിഞ്ഞ നവംബര്‍ മൂന്നിനാണ് വിയ്യൂര്‍ ജയില്‍ പരിസരത്ത് വച്ച് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടത്. തമിഴ്‌നാട് പൊലീസ് സംഘം ബാലമുരുകനെ വിയ്യൂരിലെത്തിച്ച സമയത്താണ് രക്ഷപ്പെട്ടത്. ജയില്‍ പരിസരത്ത് വെച്ച് പ്രതി രക്ഷപ്പെട്ടത് വിവാദമായിരുന്നു.

തമിഴ്നാട് പോലീസിന്റെ കസ്റ്റഡിയില്‍ നിന്നുമാണ് ബാലമുരുകന്‍ രക്ഷപെട്ടതോടെ നിരവധി പേരാണ് ഭയപ്പാടിലായിരുന്നത്. കാരണം ചെറുപ്പത്തില്‍ തന്നെ കൊടും ക്രിമിനലായ ആളാണ് ഇയാള്‍. പേര് ബാലമുരുകനെന്നാണെങ്കിലും കയ്യിലിരുപ്പ് കൊടും ക്രിമിനലിന്റേതായിരുന്നു. ചെറുപ്പത്തില്‍ തന്നെ മോഷണവും പിടിച്ചുപറിയും തുടങ്ങിയ ഇയാള്‍ വൈകാതെ കൊലപാതകങ്ങളും നടത്തി. ഇടക്കാലം കൊണ്ട് ഗുണ്ടാ നേതാവായി തന്നെ വളര്‍ന്നിരുന്നു ബാലമുരുകന്‍. 33 വയസ്സിനിടെ അഞ്ച് കൊലക്കേസുകളിലാണ് ഇയാള്‍ പ്രതിയായത്.

വേഷം മാറുന്നതില്‍ വിദഗ്ധനായിരുന്നു ബാലമുരകന്‍. ഒരു സ്ഥലത്ത് ലുങ്കിയാണ് വേഷമെങ്കില്‍ മറ്റൊരിടത്തു പ്രത്യക്ഷപ്പെടുന്നത് ജീന്‍സും കൂളിങ് ഗ്ലാസും ധരിച്ചായിരിക്കും. തമിഴ്നാട്ടിലെ തെങ്കാശി ജില്ലയിലെ കടയം രാമനദി ഗ്രാമത്തിലാണ് ബാലമുരുകന്റെ ജനനം. വര്‍ഷങ്ങളോളം തമിഴ്നാട്ടില്‍ ഗുണ്ടാ സംഘത്തലവനായി പ്രവര്‍ത്തിച്ചു. ഇയാള്‍ക്കായി തമിഴ്നാട്ടില്‍ പൊലീസ് അന്വേഷണം ശക്തമാക്കിയതോടെയാണ് ബാലമുരുകന്‍ കേരളത്തിലേക്കു കടന്നത്.

മറയൂരിലെ മോഷണത്തിനിടെയാണ് പിടിയിലായത്. തനിക്കെതിരെ സാക്ഷി പറഞ്ഞ സ്ത്രീയെ ക്രൂരമായി വകവരുത്തിയ കേസുമുണ്ട്. പകവെച്ച ക്രിമിനല്‍ പ്രവര്‍ത്തനം നടത്തുന്ന ബാലമുരുകുന്‍ ജയിലിലും പ്രശ്നക്കാരനായിരുന്നു. അതുകൊണ്ട് ഇയാളെ വിയ്യൂരിലെ അതിസൂരക്ഷാ ജയിലിലാണ് പാര്‍പ്പിച്ചിരുന്നത്. 53 കേസുകളില്‍ പ്രതിയായതിനാല്‍ പലകേസുകളും തമിഴ്നാട്ടിലാണ് നടക്കുന്നത്. അവിടേക്ക് ഇടക്കിടെ ഇയാളെ വിചാരണക്കും മറ്റുമായി കൊണ്ടുപോകാറുണ്ടായിരുന്നു. ഇങ്ങനെയുള്ള യാത്രയാണ ബാലമുരുകന്‍ വീണ്ടും ജയില്‍ചാട്ടത്തിന് അവസരമാക്കിയത്.

വിയ്യൂര്‍ ജയിലിനു സമീപത്തുനിന്ന് തമിഴ്നാട് പോലീസിനെ വെട്ടിച്ചാണ് ബാലമുരുകന്‍ കടന്നു കളഞ്ഞത്. തമിഴ്നാട്ടില്‍ തെളിവെടുപ്പിനുശേഷം വിയ്യൂരിലേക്ക് കൊണ്ടുവരികയായിരുന്നു. ശുചിമുറിയില്‍ പോകണമെന്ന് പറഞ്ഞപ്പോള്‍ പുറത്തിറക്കി. 3 പൊലീസുകാര്‍ ഒപ്പമുണ്ടായിരുന്നു. ഇവരെ തള്ളിമാറ്റി ഓടുകയായിരുന്നു. ജയില്‍ മതിലിനോട് ചേര്‍ന്ന് പച്ചക്കറികള്‍ കൃഷി ചെയ്യുന്ന സ്ഥലത്തേക്കാണ് ഓടിയത്. തൃശൂര്‍ നഗരത്തില്‍ വ്യാപക തിരച്ചില്‍ ആരംഭിച്ചെങ്കിലും ഇയാളെ പിടികൂടാന്‍ അന്ന് സാധിച്ചിരുന്നില്ല.

മുമ്പും വിയ്യൂര്‍ ജയിലിനു മുന്നില്‍നിന്ന് ബാലമുരുകന്‍ രക്ഷപ്പെട്ടിരുന്നു. തമിഴ്നാട്ടില്‍ തെളിവെടുപ്പിനുശേഷം വിയ്യൂരില്‍ എത്തിച്ചപ്പോള്‍ ഉദ്യോഗസ്ഥരെ തള്ളി മാറ്റി രക്ഷപ്പെടുകയായിരുന്നു. കേരളത്തിലെയും തമിഴ്നാട്ടിലെയും കൊലപാതകം, മോഷണം ഉള്‍പ്പെടെ 53 കേസുകളില്‍ പ്രതിയാണ് ബാലമുരുകന്‍. 2023 സെപ്റ്റംബര്‍ 24 മുതല്‍ വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലായിരുന്നു ഇയാള്‍. പൊലീസിനെ ആക്രമിച്ച് നേരത്തെയും ജയില്‍ ചാടിയിട്ടുണ്ട്.

Tags:    

Similar News