മാര്‍ച്ച് അഞ്ചിന് പതിനേഴുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചത് വീട്ടുകാരെ അറിയിച്ചത് തിങ്കളാഴ്ച; അജ്ഞാത മൃതദേഹം എന്ന പേരില്‍ പൊലീസ് സംസ്‌കരിച്ചതായി പരാതി; ട്രെയിന്‍ തട്ടി മരിച്ചതല്ല കൊലപാതകമെന്ന് പിതാവ്; രണ്ടുമാസമായി തിരോധാന കേസ് ഉഴപ്പിയ വട്ടപ്പാറ പൊലീസിന് വിമര്‍ശനം

ബന്ധുക്കളെ അറിയിക്കാതെ പതിനേഴുകാരന്റെ മൃതദേഹം പൊലീസ് സംസ്‌കരിച്ചു

Update: 2025-06-10 11:34 GMT

തിരുവനന്തപുരം: ട്രെയിന്‍ തട്ടി മരിച്ച പതിനേഴുകാരന്റെ മൃതദേഹം ബന്ധുക്കളെ അറിയിക്കാതെ പൊലീസ് സംസ്‌കരിച്ചതായി പരാതി. വെമ്പായം തേക്കട സ്വദേശി അഭിജിത്തിന്റെ മൃതദേഹമാണ് 'അജ്ഞാത മൃതദേഹം' എന്ന പേരില്‍ പൊലീസ് സംസ്‌കരിച്ചത്. അഭിജിത്ത് മാര്‍ച്ച് 5ന് ട്രെയിന്‍ തട്ടി മരിച്ചെന്ന വിവരം സുഹൃത്തുക്കള്‍ അറിഞ്ഞിരുന്നുവെന്നും എന്നാല്‍ പൊലീസിനെയോ ബന്ധുക്കളെയോ അറിയിക്കാതിരുന്നതില്‍ ദുരൂഹതയുണ്ടെന്നും കുടുംബം ആരോപിച്ചു. ഇക്കാര്യം വിശദമായി അന്വേഷിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. പതിനേഴുകാരനെ കാണാനില്ലെന്ന് കാണിച്ച് മാര്‍ച്ച് പതിനാലിന് ബന്ധുക്കള്‍ വട്ടപ്പാറ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

ഇന്നലെയാണ് അഭിജിത്തിന്റെ മരണവിവരം കുടുംബം അറിഞ്ഞത്. മരണത്തിലും ബന്ധുക്കളെ അറിയിക്കാതെ സംസ്‌കരിച്ചതിലും ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചു. മാര്‍ച്ച് മൂന്നിനാണ് അഭിജിത്ത് വീട്ടില്‍ നിന്ന് പോയത്. മകനെ കാണാനില്ലെന്ന് കാണിച്ച് പരാതി നല്‍കിയെങ്കിലും പൊലീസ് കാര്യമായ അന്വേഷണം നടത്തിയിട്ടില്ലെന്ന് അഭിജിത്തിന്റെ പിതാവ് ഒരു മാദ്ധ്യമത്തോട് പറഞ്ഞു.

'മാര്‍ച്ച് പതിനാലിനാണ് പരാതി കൊടുത്തത്. മാര്‍ച്ച് അഞ്ചിനാണ് അവന്‍ ട്രെയിന്‍ തട്ടി മരിച്ചത്. ഞങ്ങള്‍ കേസ് കൊടുത്ത സമയത്തും മൃതദേഹം മെഡിക്കല്‍ കോളേജിലെ മോര്‍ച്ചറിയിലുണ്ടായിരുന്നു. ഞങ്ങളെ ആരും ഒന്നും അറിയിച്ചില്ല. എന്താണ് നടന്നതെന്ന് ഞങ്ങള്‍ക്കറിയണം. ട്രെയിന്‍ തട്ടി മരിച്ചതല്ല, കൊലപാതകമാണ്. മാര്‍ച്ച് മൂന്നിന് വിജയ് എന്ന പയ്യനാണ് മകനെ വിളിച്ചുകൊണ്ടുപോയത്. പിന്നെ കണ്ടിട്ടില്ല. ഇന്നലെ വട്ടപ്പാറ സ്റ്റേഷനില്‍ വച്ച് വിജയ് പറഞ്ഞപ്പോഴാണ് ഞങ്ങള്‍ ഈ വിവരം അറിഞ്ഞത്. അഭിജിത്തിന്റെ സുഹൃത്തുക്കളോടൊക്കെ ഞങ്ങള്‍ തിരക്കിയിരുന്നു. വിജയ് ഒളിവിലായിരുന്നു. വട്ടപ്പാറ പൊലീസ് പറയുന്നത് അവര്‍ അന്വേഷിച്ചിരുന്നു, കിട്ടിയില്ലെന്നാണ്. ഇന്നലെ വിജയ്യെ അവന്റെ അമ്മയാണ് സ്റ്റേഷനില്‍ കൊണ്ടുവന്നത്. ഞങ്ങള്‍ ചോദിച്ചപ്പോഴാണ് അവന്‍ സത്യം പറഞ്ഞത്. അപ്പോള്‍ വട്ടപ്പാറ പൊലീസ് ഫോട്ടോ കാണിച്ചപ്പോഴാണ് മകനെ തിരിച്ചറിഞ്ഞത്.'- അഭിജിത്തിന്റെ പിതാവ് പറഞ്ഞു.

മാര്‍ച്ച് മൂന്നിനു ശേഷമാണ് അഭിജിത്തിനെ കാണാതായത്. തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ കുറച്ചു ദിവസം കാത്തു. തുടര്‍ന്ന് മാര്‍ച്ച് 14നാണ് വട്ടപ്പാറ പൊലീസില്‍ കുടുംബം പരാതി നല്‍കിയത്. എന്നാല്‍ മാര്‍ച്ച് 5ന് പേട്ടയില്‍ ട്രെയിന്‍ തട്ടി മരിച്ച അഭിജിത്തിന്റെ മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. അഭിജിത്തിന് ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ കുറിച്ച് വിവരം നല്‍കിയിട്ടും രണ്ടു മാസമായി അഭിജിത്തിന് എന്തു സംഭവിച്ചുവെന്നു കണ്ടെത്താന്‍ വട്ടപ്പാറ പൊലീസിനു കഴിഞ്ഞില്ലെന്നു ബന്ധുക്കള്‍ പരാതിപ്പെടുന്നു.

ഒടുവില്‍ സുഹൃത്തിനെ ഇന്നലെ അമ്മ പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കി. അപ്പോഴാണ് അഭിജിത്ത് മാര്‍ച്ച് 5നു പേട്ടയില്‍ ട്രെയിന്‍ തട്ടി മരിച്ച വിവരം പൊലീസും ബന്ധുക്കളും അറിയുന്നത്. തുടര്‍ന്ന് പേട്ട പൊലിസിനെ ബന്ധപ്പെട്ടപ്പോള്‍ മൃതദേഹം ഏപ്രില്‍ 15ന് അജ്ഞാത മൃതദേഹം എന്ന് പറഞ്ഞു സംസ്‌കരിച്ചു എന്ന വിവരമാണറിയുന്നത്.

റെയില്‍വെ ട്രാക്കില്‍ നിന്ന് അജ്ഞാത മൃതദേഹം കിട്ടിയ വിവരം പേട്ട പൊലീസ് വട്ടപ്പാറ ഉള്‍പ്പെടെയുള്ള എല്ലാ സ്റ്റേഷനുകളിലേക്കും മാര്‍ച്ച് അഞ്ചിന് രാത്രി തന്നെ കൈമാറിയിട്ടുണ്ട്. പക്ഷേ അവര്‍ ശ്രദ്ധിച്ചില്ല. പതിനേഴുകാരന്റെ തിരോധാനം സംബന്ധിച്ച് പരാതി ഉണ്ടായിട്ടും ഇക്കാര്യം പരിശോധിക്കാന്‍ പോലും പൊലീസ് തയാറായില്ലെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.

Tags:    

Similar News